Saturday, September 26, 2020

 

കൗമാര സ്വപ്നങ്ങളിലെ മാന്ത്രിക സ്വരം

കോളേജിൽ പഠിക്കുന്ന കാലത്ത് ദിവസവും ഒഴിച്ചുകൂടാനാവാത്ത വിധത്തിൽ  ഞാൻ കേൾക്കാറുള്ള  രണ്ടു റേഡിയോ പ്രോഗ്രാമുകൾ ഉണ്ടായിരുന്നു. രാവിലെ എട്ടു മണിക്ക് ശ്രീലങ്കയിൽ നിന്നുള്ള "അഭി കെ ഗീത്" എന്ന പുതിയ ഹിന്ദി സിനിമ ഗാനങ്ങളുടെ പരിപാടിയാണ് ഒന്ന്. റാഫിയുടെയും കിഷോർ കുമാറിന്റെയും വേർപാടിനു തൊട്ടുമുൻപുള്ള കാലമായിരുന്നു അത്. പരിപാടി മുഴുമിക്കുന്നതിനു മുൻപ് തന്നെ കോളേജിലേക്ക് മനസ്സില്ല മനസ്സോടെ ഇറങ്ങേണ്ടി വരും. വൈകുന്നേരം വിവിധ ഭാരതിയിൽ നിന്നുള്ള ജയമാല പ്രോഗ്രാം ആണ് അടുത്തത്. ജവാന്മാരെ ഉദ്ദേശിച്ചുള്ള ഈ പരിപാടിയിൽ പഴയ ഹിന്ദി ഗാനങ്ങളായിരിക്കും. റാഫി, കിഷോർ, ലതാമങ്കേഷ്കർ, ആശ  ഭോസ്ലെ, മുകേഷ്, മഹേന്ദ്ര കപൂർ  തുടങ്ങിയവരുടെ ഗാനങ്ങൾ കൊണ്ട് സമ്പന്നമാവുന്ന  പരിപാടി. ഹിന്ദി സിനിമ ഗാന ശാഖയുടെ സുവർണകാലം ഈ പരിപാടിയിലൂടെ എന്റെ മനം നിറയ്കുമായിരുന്നു.

കോളേജ് കഴിഞ്ഞു അധികം താമസിയാതെ തന്നെ ജോലി കിട്ടി. പാലക്കാടുജില്ലയിലെ തന്നെ കോയമ്പത്തൂർ അതിർത്തിയിലുള്ള വേലന്താവളത്ത്. പാലക്കാട് ജില്ലയാണെങ്കിലും പ്രകൃതിയും സംസ്കാരവും തമിഴ് നാടിന്റേതായിരുന്നു.  ഭാഷയാവട്ടെ തമിഴും. മൂന്ന് നാലു കിലോമീറ്റർ ദൂരെ സ്വരപ്പാറ എന്ന സ്ഥലത്തായിരുന്നു താമസം. നാഗരികത തൊട്ടു തീണ്ടിയിട്ടില്ലാത്ത സ്വച്ഛമായ ഗ്രാമം. റോഡ് അരികിൽ വലിയൊരു ഉയർന്നു പോകുന്ന പാറ. പാറയ്ക്കു മുകളിലെ ക്രിസ്ത്യൻ പള്ളി. പാറ തുടങ്ങുന്നിടത്തൊരു വേളാങ്കണ്ണി മാതാവിന്റെ കപ്പേളയും. അതിനരികിലൂടെ വടക്കോട്ടു പോകുന്ന മണ്ണ് പാതയ്ക്കിരുവശവും കൃഷിക്കാരുടെ ചെറിയ വീടുകൾ. ആ വഴി കുറച്ചു നടന്നാൽ ഞങ്ങൾ മൂന്ന് നാലുപേർ താമസിക്കുന്ന  ബാച്‌ലർ വീടായി. കുറച്ച്കൂടി  നടന്നാൽ  ഗ്രാമ വീടുകൾ കഴിഞ്ഞു കൃഷി തുടങ്ങുകയായി.  കരിമ്പിൻ കാടുകളും തെങ്ങിൻ തോപ്പുകളും ഇടകലർന്ന പച്ചപ്പുകൾ.

ജോലി കിട്ടിയതോടെ രാവിലെയും വൈകുന്നേരവുമുള്ള എന്റെ സംഗീത സപര്യ അവസാനിച്ചെന്ന് പറയേണ്ടതില്ലല്ലോ. റേഡിയോയും എല്ലാവര്ക്കും സ്വന്തമാക്കാവുന്ന വിലകുറഞ്ഞ സാധനമല്ലായിരുന്നു  അക്കാലത്തു്.

പക്ഷെ മറ്റൊന്ന് സംഭവിച്ചു. ദിവസവും രാവിലെ അടുത്ത വീടുകളിൽ നിന്നും "കോവൈ വാനോളി നിലയ"ത്തിൽ നിന്നുമുള്ള പാട്ടുകൾ കൊണ്ട് ഗ്രാമമാകെ മുഖരിതമായി.  പാട്ടുകളിൽ സ്ത്രീ  ശബ്ദം  S.ജാനകി, P.സുശീല, S.P. ശൈലജ, ചിത്ര തുടങ്ങിയവരുടേത് ആകുമെങ്കിലും  പുരുഷ   ശബ്ദം മിക്കവാറും ഒന്ന് തന്നെയായിരുന്നു. കേൾക്കുന്ന മാത്രയിൽ ചുറ്റുപാടും  മറന്നു നമ്മൾ മറ്റൊരു ലോകത്തെത്തുന്ന പ്രതീതി. പാട്ടിനനുസരിച്ചു അത് പ്രണയത്തിന്റെ ലോകമാകാം; തീവ്ര ദുഖത്തിന്റെ ലോകമാകാം; കളി തമാശ പറഞ്ഞു പൊട്ടിച്ചിരിക്കുന്ന വരുടെ ലോകമാകാം. എന്തായാലും ആ ശബ്ദം  കർണ്ണ പുടത്തിൽ  പതിക്കുന്നതോടെ നമ്മൾ ചിത്രം കണ്ടിട്ടില്ലെങ്കിലും ആ ലോകത്തെത്തുകയായി. അതെ. SPB എന്ന് നമ്മൾ സ്നേഹത്തോടെ പറയുന്ന S P ബാലസുബ്രമണ്യത്തിന്റെ   മാസ്മരിക ശബ്ദം. രാവിലെ ജോലിക്കു പോകുമ്പോൾ ബസ്സു കയറുന്നതു വരെ വഴിയിലെ ഓരോ വീട്ടിൽ നിന്നായി ആ സംഗീതം എന്നെ അനുഗമിച്ചു.

ശങ്കരാഭരണം, നിനൈത്താലേ ഇനിക്കും തുടങ്ങിയ ചിത്രങ്ങളിലൂടെ അദ്ദേഹത്തിന്റെ ശബ്ദം നേരത്തെ തന്നെ എന്നെ വശീകരിച്ചു കഴിഞ്ഞിരുന്നു. നിനൈത്താലേ ഇനിക്കും എന്ന ചിത്രത്തിലെ "നമ്മ ഊരു ശിങ്കാരി" എന്ന ഗാനം  അതിലെ ശബ്ദ കസർത്തുകൾ കൊണ്ട് തികച്ചും  അത്ഭുതപെടുത്തിയിരുന്നു. കിഷോർ കുമാറിന് മാത്രം സാധ്യമായതാണ് ഇതെല്ലാം എന്നായിരുന്നു എന്റെ വിചാരം. ദിവസവും രാവിലെ അയല്പക്കങ്ങളിൽ നിന്നുമുള്ള ഈ ഗാന സ്നാനം കാരണം SPB മറ്റെല്ലാവരെയും പിന്തള്ളി എന്റെ മനസ്സിൽ നിറഞ്ഞു നില്ക്കാൻ തുടങ്ങി. ആ   ശബ്ദത്തിന്റെ അനന്ത സാദ്ധ്യതകൾ എന്നെ വിസ്മയിപ്പിച്ചുകൊണ്ടേ ഇരുന്നു. എത്ര അനായാസമാണ് ഏതു ഭാവവും ഏതു വികാരവും അതിലേക്കു ചേരുന്നത്! അതൊരു ചിരിയാവാം (തങ്ക മനം സിരിക്കിതു, തുടങ്ങി നിരവധി ഗാനങ്ങൾ). അതൊരു ചുമയാവാം. (മണിയോസെ കേട്ട് എഴുന്ത്‌).അതൊരു രോദനമാവാം. (കാതൽ  റോജാവേ). നിസ്സഹായന്റെ നഷ്ട ബോധമാകാം  (രാഗദീപം ഏറ്ററും (etrum)  നേരം ) പ്രണയമാവാം, കുസൃതിയാവാം, ഭക്തിയാവാം........എല്ലാം ചിത്രങ്ങളായി കേൾവിക്കാരുടെ മനസ്സിൽ തെളിയുന്നു. ഒരേ ഗാനത്തിൽ  ഒന്നിലധികം    ഭാവങ്ങൾ വരുന്ന സന്ദർഭങ്ങളുമുണ്ട്; "പുല്ലാങ്കുഴൽ മൊഴി തമിഴ് തമിഴ്..." എന്ന ഗാനത്തിൽ കാത്തിരിപ്പിന്റെ ദുഃഖം പെട്ടെന്ന് ആഹ്ലാദത്തിലേക്കു മാറുന്നതുപോലെ. എന്തൊരു അനുഗ്രഹീതനായ കലാകാരൻ! ഹിന്ദിയിലാവട്ടെ കുസൃതി നിറഞ്ഞ സൽമാൻ ഖാന്റെ യുവത്വത്തിന് ഇത്രയും ഇണങ്ങുന്ന മറ്റൊരു ശബ്ദമുണ്ടെന്നു തോന്നുന്നില്ല. പ്രത്ത്യേകിച്ചും കിഷോറിന്റെ  അഭാവത്തിൽ. "ഹം ആപ് കെ ഹൈ കോൻ" എന്നെ ചിത്രത്തിൽ ഉത്തരേന്ത്യൻ വിവാഹത്തിന്റെ അന്തരീക്ഷം  ഒരുക്കുന്നതിൽ SPB യുടെ പാട്ടുകൾ വലിയ പങ്ക് വഹിച്ചു. ചാനൽ പ്രോഗ്രാമുകളിൽ വരുമ്പോഴും വളരെ പ്രസാദാത്തമകമായ സാന്നിധ്യം ആയിരുന്നു  അദ്ദേഹത്തിന്റേത്.

ഇളയരാജ, ഭാരതിരാജ,   ബാലചന്ദർ, കമലഹാസൻ, രജനികാന്ത് തുടങ്ങിയവരെല്ലാം ഒത്തൊരുമിച്ച തമിഴ് സിനിമയുടെ സുവർണ കാലം! അതിൽ SPB ക്കുള്ള പങ്ക് ചില്ലറയല്ല. അദ്ദേഹത്തിന്റെ വിയോഗം തമിഴിന് മാത്രമല്ല കന്നടയും തെലുങ്കും പോലെ നമുക്ക് സുപരിചിതമല്ലാത്ത   ഭാഷകളിലെ ചലച്ചിത്ര ഗാന ശാഖക്കും വലിയൊരു തീരാ നഷ്ടം തന്നെ. കോവിഡ് എന്ന  മഹാമാരി അദ്ദേഹത്തെ കവർന്നത് വഴി സിനിമ ലോകത്തെ മൊത്തത്തിലാണ് നഷ്ടത്തിലാഴ്ത്തിയത്.

ഒരു തമിഴ് ചാനലിൽ SPBയ്ക്ക് ജനങ്ങൾ അന്തിമോപചാരമർപ്പിക്കുന്നത് ലൈവ് ആയി കാണിക്കുന്നുണ്ടായിരുന്നു. അതിനു പശ്ചാത്തലമായി അവർ  തേവർ മകൻ സിനിമയിലെ അദ്ദേഹം പാടിയ ദുഃഖ സാന്ദ്രമായ 'പോറ്ററി (potri) പാടടി പെണ്ണെ... ' എന്ന ഗാനത്തിന്റെ  ചില  വരികൾ  തുടർച്ചയായി കേൾപ്പിക്കുന്നുണ്ടായിരുന്നു. SPBയുടെ അന്ത്യ  യാത്രക്കുള്ള  അനുശോചന ഗീതം അദ്ദേഹം തന്നെ പാടി തയ്യാർ ചെയ്തു വെച്ചത് പോലെ…..

എന്റെ തലമുറയുടെ  കൗമാര സ്വപ്‌നങ്ങൾ സംഗീത സാന്ദ്രമാക്കിയ അനുഗൃഹീതനായ കലാകാരാ... ആദരാഞ്ജലികൾ!   

 

 

 

 


Saturday, September 5, 2020

 

C U SOON.

Spoiler Alert:  May contain part of the film story.

 

സാഹിത്യത്തിനും സിനിമയ്ക്കും മറ്റും കൈകാര്യം ചെയ്യുവാനായി വളരെ കുറച്ചു ഇതിവൃത്തങ്ങൾ മാത്രമേ ലോകത്തു ലഭ്യമായുള്ളു എന്ന വസ്തുത പലരും അഭിപ്രായപ്പെട്ടിട്ടുള്ളതാണ്. അതെ സമയം നൂറു കണക്കിന് സിനിമകളാണ് ഓരോ ഭാഷയിലും വർഷാവർഷം പുറത്തിറങ്ങുന്നത്. അപ്പോൾ ലഭ്യമായ ഇതിവൃത്തത്തിന്റെ കെട്ടിലും മട്ടിലും അവതരണത്തിലുമെല്ലാം നൂതനത്വം കൊണ്ടുവന്നു വേറിട്ട ഒരു അനന്യത സൃഷ്ടിച്ചു പ്രേക്ഷകരെ ആകർഷിക്കുക മാത്രമാണ് ഒരു പോംവഴി.

മഹാ നഗരങ്ങളിൽ എത്തപ്പെട്ട്,  വഞ്ചിക്കപ്പെട്ടു ജീവിതം ദുരന്തത്തിലാവുന്ന നിഷ്കളങ്കരായ പെൺകുട്ടികളുടെ യാതനകൾ ചിത്രീകരിക്കുന്ന  നിരവധി സിനിമകൾ നാം കണ്ടിട്ടുണ്ട്. ഉദയായുടെ ജനകീയ സിനിമയായ 'പാവങ്ങൾ പെണ്ണുങ്ങൾ', ഗൗരവതരമായ സിനിമകൾ ചെയ്ത ബക്കറിന്റെ 'ചാരം', കലാപരമായി മികച്ചതും ഹൃദയ സ്പർശിയുമായ ' ഉംറാവോ ജാൻ' തുടങ്ങിയ വളരെ പഴയ ചിത്രങ്ങൾ വരെ ഓർമയിലെത്തുന്നു. അത്തരത്തിൽ ഒരു പ്രമേയത്തെ നൂതനമായ രീതിയിൽ അവതരിപ്പിക്കാനാണ്  ഫഹദ് ഫാസിലും സുഹൃത്തുക്കളും ചേർന്ന് നിർമിച്ചു മഹേഷ് നാരായണൻ സംവിധാനം ചെയ്ത് ഒരുക്കിയ “C U SOON” എന്ന  സിനിമ ശ്രമിക്കുന്നത്. ആമസോൺ പ്രൈമിലൂടെ ആണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്.

ഗൾഫിൽ ജോലി നോക്കുന്ന ജിമ്മി (റോഷൻ മാത്യു) ഓൺ ലൈനിലൂടെ അനു മോളെ (ദർശന രാജേന്ദ്രൻ) പരിചയപ്പെടുന്നതോടെ ആണ് ചിത്രം തുടങ്ങുന്നത്. പരിചയം വളർന്ന് ജിമ്മി അവളെ വിവാഹം കഴിക്കുവാൻ തീരുമാനിക്കുന്നു. ഓൺ ലൈനിൽ വരുമ്പോഴെല്ലാം അനു മോളുടെ പെരുമാറ്റത്തിൽ ദുരൂഹതകൾ ഉണ്ടെങ്കിലും ജിമ്മി എന്തുകൊണ്ടോ അത് ശ്രദ്‌ധിക്കുന്നില്ല. നേരിൽ കാണുക പോലും ചെയ്യാതെ വിവാഹം തീരുമാനിക്കുന്നത് പ്രേക്ഷകർക്ക് അല്‌പം ആശങ്ക ഉണ്ടാക്കുന്നുണ്ടെകിലും. ജിമ്മിയുടെ അമ്മ (മാല പാർവതി)  എന്തായാലും പെൺകുട്ടിയെ പറ്റി അന്വേഷിക്കാനായി അമേരിക്കയിൽ ഉള്ള ജിമ്മിയുടെ കസിൻ കെവിനെ (ഫഹദ് ഫാസിൽ)  ഭാരമേൽപ്പിക്കുന്നു. കംപ്യൂട്ടറിന്റെ  നിഗൂഡ വിവര ശേഖരങ്ങളിലേക്കു  അനധികൃതമായി  പോലും കടന്നു കയറാൻ കഴിവുള്ള ആളാണ് കെവിൻ. എങ്കിലും  ഫേസ് ബുക്കും മറ്റും മാത്രം നോക്കി കെവിൻ ഓകെ കൊടുക്കുന്നു. അതിനിടയ്ക്കാണ് ഒരിക്കൽ ജിമ്മിയുമായി  ചാറ്റ്   ചെയ്യുമ്പോൾ  അനുമോൾ രക്തം പുരണ്ട, ഭീതിതമായ മുഖവുമായി തന്നെ എങ്ങനെയെങ്കിലും രക്ഷിക്കണമെന്ന് ജിമ്മിയോട്‌ കേണപേക്ഷിക്കുന്നത്. വീട്ടിലേക്ക്  കൊണ്ടുവന്നതോടെ ജിമ്മിക്ക് അവളോടുള്ള ഇഷ്ടം പതിന്മടങ്ങായി. തുടർന്ന് അവളെ ഉപദ്രവിച്ച അച്ഛനോട് അരിശം പൂണ്ടു ചോദ്യം ചോദിയ്ക്കാൻ ചെല്ലുന്നതോടെ കാര്യങ്ങൾ ജിമ്മിയുടെ കൈ വിട്ടു പോകുന്നു  . അനുമോൾ വീട്ടിൽ നിന്നും പറയാതെ ഇറങ്ങിപ്പോവുകയും ജിമ്മി പോലീസിന്റെ നോട്ടപ്പുള്ളിയാവുകയും ചെയ്തു. സഹായത്തിനായി ജിമ്മിക്ക് കെവിനെ അഭയം പ്രാപിക്കുക മാത്രമായിരുന്നു ഏക വഴി.അപ്പോഴാണ് അനുമോളെക്കുറിച്ചും അവളുടെ അച്ഛനെക്കുറിച്ചും എല്ലാം എത്ര കുറച്ചു മാത്രമേ തങ്ങൾക്ക് അറിയൂ എന്ന യാഥാർഥ്യം അവർക്കു  മനസ്സിലാവുന്നത്.  തുടർന്ന് ടെക് സാവി ആയ കെവിൻ നടത്തുന്ന ഓൺലൈൻ അന്വേഷണങ്ങൾ ആണ് ചിത്രത്തിന് ഉദ്വേഗം പകരുന്നത്. ഗോപി സുന്ദറിന്റെ സംഗീതം ഇതിനു വളരെ സഹായകമായിട്ടുണ്ട്.

തുടർച്ചയായി കമ്പ്യൂട്ടർ  / മൊബൈൽ സ്‌ക്രീനുകളിലൂടെ ഉള്ള ആഖ്യാന രീതി തന്നെയാണ് ഈ ചിത്രത്തെ തുടക്കത്തിൽ പറഞ്ഞത് പോലെ വേറിട്ട് നിർത്തുന്നത്. മകളെ നഷ്ടപെട്ട ഒരു അച്ഛൻ അവളെ കണ്ടുപിടിക്കുവാനായി നെറ്റിലൂടെ തിരഞ്ഞു  വിജയം കാണുന്ന ' Searching ' എന്ന ചിത്രത്തിന്റെ സാങ്കേതികമായ അവതരണ രീതി ആണ് ഇവിടെ കൂടുതൽ മെച്ചപ്പെട്ട രീതിയിൽ ഉപയോഗിച്ചിരിക്കുന്നത്. പ്രധാന നടന്മാരുടെയെല്ലാം മികവുറ്റ പ്രകടനമാണ് ഈ ചിത്രത്തിലെ എടുത്തു പറയേണ്ട മറ്റൊരു കാര്യം. പുറം കാഴ്ചകളോ ഛായാഗ്രഹണത്തിന്റെ സൗന്ദര്യങ്ങളോ ഒന്നും ഇല്ലാത്ത ഈ ചിത്രം ആസ്വാദന യോഗ്യമായതും ഒരു പക്ഷെ ഇത് കൊണ്ട് മാത്രമായിരിക്കും.

വേറിട്ട രീതിയിലുള്ള അവതരണം ആണെങ്കിലും സാധാരണ സിനിമയുടെ ചുറ്റുവട്ടങ്ങൾ പൂർണമായും സംവിധായകനെ വിട്ടൊഴിയുന്നില്ല. ജിമ്മിയും അനുമോളും പരസ്പരം  അറിയാതെ കേരളത്തിലേക്കു യാത്ര തിരിച്ചു  ഒരേ സമയം വിമാനത്താവളത്തിൽ എത്തുന്നത് അതുകൊണ്ടാവണം. വിവരമറിഞ്ഞു അനുമോൾ പോകുന്ന   ബോർഡിങ്   ഗേറ്റ് ലക്ഷ്യമാക്കി മൊബൈൽ ക്യാമറ ഓണാക്കി ജിമ്മി നെട്ടോട്ടം ഓടിയ സീൻ  കണ്ടപ്പോൾ  ഒരു  സാധാരണ സിനിമ ക്ളൈമാക്സ്   മണത്തു: സെക്യൂരിറ്റിയെ വെട്ടിച്ചു ടാർമാക്കിലൂടെ ഓടി വിമാനത്തിൽ നിന്നും അനുമോളെ  പിടിച്ചിറക്കി ഒന്നിയ്ക്കുന്ന ശുഭ പര്യവസായി ആയ രംഗം... നല്ലകാലത്തിനു അതുണ്ടായില്ല. അനുമോളെയും കൊണ്ട് വിമാനം  പോയിക്കഴിഞ്ഞിരുന്നു.

ഈ പുതിയ പരീക്ഷണത്തെ  ഓരോ പ്രേക്ഷകനും അവരവരുടെ കമ്പ്യൂട്ടർ  ലിറ്ററസി അനുസരിച്ചാവും വിലയിരുത്തുക എന്ന് തോന്നുന്നു. നിത്യവും ലാപ്ടോപ്പിലും മൊബൈലിലും നെറ്റിലും വെബിനാറിലും എല്ലാം ജീവിക്കുന്നവർക്കു ഈ സിനിമയുടെ ഒന്നര മണിക്കൂർ അവരുടെ ജോലിയുടെ തന്നെ ഒരു ഭാഗമായി തോന്നാൻ മതി. പുതിയ തലമുറയ്ക്ക് ആസ്വാദന പ്രശ്നങ്ങളൊന്നും ഉണ്ടാവാനിടയില്ല. എന്നാൽ  തീരെ ടെക് സാവി അല്ലാത്തവർ പൂർണമായും ആസ്വദിക്കണമെന്നുമില്ല. എന്നിരുന്നാലും തീയേറ്റർ നിഷിദ്ധമായ ലോക്ക് ഡൌൺ കാലത്തു അവതരണത്തിലെ ഈ പുതിയ പരീക്ഷണം തികച്ചും സ്വാഗതാർഹവും ആസ്വാദ്യവും തന്നെ. ഒപ്പം പ്രധാനപ്പെട്ട രണ്ടു സാമൂഹിക പ്രശ്നങ്ങളിലേക്കും ഈ ചിത്രം വിരൽ ചൂണ്ടുന്നു - ഒന്ന്. ആരുടേയും സ്വകാര്യതകളിലേക്കു കടന്നു കയറി വിവരശേഖരണത്തിനുള്ള സാദ്ധ്യതകൾ. (ഇവിടെ കെവിൻ അത് സദുദ്ദേശത്തോടെ ആണ് ചെയ്യുന്നതെങ്കിലും). രണ്ട്. വിദേശ ജോലി കാണിച്ചു പെൺകുട്ടികളെ ദുരന്തത്തിലേക്ക് തള്ളി വിടുന്ന മനസ്സാക്ഷിയില്ലാത്ത മാഫിയ സംഘങ്ങളുടെ പ്രവർത്തനം. രണ്ടും ശ്രദ്ധയാകർഷിക്കേണ്ടത് തന്നെ.