Saturday, February 24, 2024

 

കൂൺ ഇടി



(Photo Courtesy)


നഗരത്തിലെ വലിയൊരു സൂപ്പർ മാർക്കറ്റിൽ പച്ചക്കറി വിഭാഗത്തിൽ ലക്ഷ്യമില്ലാതെ അലയുകയായിരുന്നു ഞാൻ. ഇപ്പോൾ എല്ലാ പച്ചക്കറികളും എല്ലാ കാലത്തും ലഭിക്കുന്നു. എന്റെ കുട്ടിക്കാലത്ത് ഇതായിരുന്നില്ല സ്ഥിതി. ഓണകാലത്തു മാത്രമേ മിക്കവാറും എല്ലാ പച്ചക്കറികളും കിട്ടുകയുള്ളു. അല്ലാത്തപ്പോൾ അതാത് കാലത്തെ ചക്ക,മാങ്ങ തുടങ്ങിയവ മാത്രം. ഇവിടെ നിരവധി തരം വൈവിദ്ധ്യമാർന്ന പച്ചക്കറികൾ ഭംഗിയായി ശീതീകരിച്ച ഹാളിൽ ആകർഷകമായി അടുക്കി വെച്ചിരിക്കുന്നു. ദേശിയും വിദേശിയും ഉണ്ട്. തക്കാളിയുടെ ചുവപ്പ്, കാരട്ടിന്റെ മഞ്ഞ, ബീറ്റ്‌റൂട്ടിന്റെ കടും ചുവപ്പ്, വഴുതനങ്ങളുടെ വിവിധ വർണങ്ങളും രുപങ്ങളും, മല്ലി മുതൽ ലെറ്റൂസ് വരെയുള്ള ഇലകളുടെ ഹരിതാഭ....എല്ലാം ചേർന്നൊരു വർണ്ണപ്രപഞ്ചം. പുതിനയുടെയും മല്ലിയുടെയും നനുത്ത ഗന്ധം അവിടെ തങ്ങി നിന്നു. ഒരു വരിയുടെ അറ്റത്തുള്ള കള്ളിയിൽ, ചെറിയ സീലു ചെയ്ത പ്ലാസ്റ്റിക് പെട്ടികളിൽ ബട്ടൺ, ഓയിസ്റ്റർ കൂണുകൾ നിരന്നിരിക്കുന്നു. ആ കാഴ്ച എന്റെ മനസ്സിനെ എന്തുകൊണ്ടോ വർഷങ്ങൾക്കു മുൻപുള്ള ഒരു ഇരുണ്ട ഈറൻ കർക്കിടക മാസത്തിലേക്ക്‌ നയിച്ചു.

ചനുപിനെ പെയ്യുന്ന നനുത്ത മഴ തുടങ്ങി ഏറെ ദിവസങ്ങളായിരുന്നു. ആകാശം ഇരുണ്ടു നിന്നു. അന്തരീക്ഷം തണുപ്പ് പിടിച്ചു. അടുക്കളപ്പുറത്തെ തിണ്ണയിൽ കാലും നീട്ടിയിരുന്ന് മുറുക്കുന്നതിനിടയിൽ പാറുക്കുട്ടി ഇളയമ്മ, ഇളയമ്മയെന്നു പറഞ്ഞാൽ മുത്തശ്ശിയുടെ അനുജത്തിയാണ്, പിറു പിറുത്തു:

ആദിത്യ ലഷ്മിയെ കണ്ടിട്ട് ഒരാഴ്ചയായി. മഴെന്നെ...മഴെന്നെ...!

അന്ന് ഉച്ച തിരിഞ്ഞപ്പോൾ ഇടി മുരളുവാൻ തുടങ്ങി. ദൂരെ ദൂരെ ഏതോ ക്ഷേത്രത്തിലെ ഉത്സവ വെടിക്കെട്ടിന്റെ പതിഞ്ഞ ശബ്ദം കാറ്റിൽ ഒഴുകി വരുന്നത് പോലെ. ഇടിയാണോ വെടിയാണോ എന്ന് തിരിച്ചറിയാൻ പറ്റാത്ത അത്ര സൗമ്യം. പാറുക്കുട്ടി ഇളയമ്മ വിളിച്ചു പറഞ്ഞു:

കുട്ട്യോളെ കൂൺ ഇടി വെട്ട്ണ് കേട്ട്വോ....ന്ന് കൂണ് വിരിയും.... 

ഞങ്ങൾ ഉറങ്ങുന്നത് വരെ ഇടിയുടെ മുരളൽ തുടർന്നു. രാവിന്റെ പശ്ചാത്തല സംഗീതം പോലെ.

പ്രഭാതമായപ്പോഴേക്കും മഴ ശമിച്ചിരുന്നു. അല്പം കഴിഞ്ഞപ്പോൾ ആകാശവും തെളിഞ്ഞു. 'ആദിത്യ ലഷ്മി' യും ആദ്യ കിരണങ്ങളിലൂടെ വരവറിയിച്ചു. അമ്മ പറഞ്ഞു:

പൊന്നമ്പല ഏട്ടോ.... തൊടീല് കൂണ് ണ്ടോ നോക്കിൻ. ഇന്നലെ ഇടി വെട്ടീതല്ലേ...

ഞങ്ങൾ മുറ്റത്തും പൊന്നമ്പലേട്ടൻ തൊടിയിലും കൂണിനായി തിരച്ചിൽ തുടങ്ങി. വെട്ടുകല്ലിന്റെ മുറ്റത്ത് രണ്ടു മൂന്നു കൂൺ മൊട്ടുകൾ മുളച്ചു പൊന്തിയിരുന്നത് ഞങ്ങൾ കണ്ടു. കുളക്കടവിൽ നീർക്കോലി കല്പടവിനിടയിലൂടെ പുറത്തിട്ടു കിടക്കുന്ന അതിന്റെ തല പോലെ. മിനുത്ത ചാരനിറമാർന്ന കൂണുകൾ. കൈകൊണ്ടു വലിച്ചാൽ അവ കിട്ടില്ലായിരുന്നു. ഞങ്ങൾ പിശ്ശാങ്കത്തി കൊണ്ട് കല്ലിൽ കുത്തിക്കുഴിച്ച് ചെറിയ കൂണുകൾ സന്തോഷാതിരേകത്തോടെ വലിച്ചെടുത്തു.

കുറെ നേരത്തെ കാത്തിരിപ്പിനു ശേഷം പൊന്നമ്പലേട്ടനും തൊടിയിൽ നിന്നും ഉള്ള തന്റെ കണ്ടെത്തലുമായി വന്നെത്തി. അയാളുടെ കയ്യിൽ ഒരു തേക്കില കുമ്പിളിൽ വെളുത്ത കുടപോലുള്ള നാലഞ്ചു വലിയ കൂണുകളും എതാനും വെളുത്ത മൊട്ടുകളും ഉണ്ടായിരുന്നു!

വർഷത്തിൽ ഒരിക്കൽ മാത്രം കിട്ടുന്ന അമൂല്യ നിധിയെ എല്ലാവരും സന്തോഷത്തോടെ കണ്ടു. എങ്കിലും സാധനം കമ്മിയായതിൽ പലർക്കും വിഷമവും ഉണ്ടായി.

ആകെ ത്രേ ഉള്ളൂ ല്ലേ. വേറെ എവിടെങ്കിലും ഉണ്ടാവോ പൊന്നമ്പലേട്ടാ...

പൊതുവെ ദേഷ്യക്കാരനായ പൊന്നമ്പലേട്ടന്ന് ശുണ്ഠി വന്നു.

ഞാൻ നട്ടുണ്ടാക്കീതൊന്ന്വല്ല ഇത്. ഇതെന്നെ കിട്ടീത് ഭാഗ്യം...

പാറുക്കുട്ടി ഇളയമ്മ പറഞ്ഞു:

വരും കൊല്ലം നോക്ക് പറമ്പിലും പാടത്തും ഒക്കെ കൂണിന്റെ വിത്ത് വാങ്ങി നട്ട് ണ്ടാക്കണം. 

പിന്നെ അവർ സസ്യ ശാസ്ത്രത്തിലെ അജ്ഞത കാരണം നിഗൂഢമായി തന്റെ ആ തമാശ ആസ്വദിച്ചു ചിരിച്ചു. കൂണിന് വിത്തില്ലാലോ!

അമ്മ ഉച്ചക്ക്ഇന്നത്തെ സ്പെഷ്യൽ’ തയ്യാറാക്കുവാൻ ശ്രമം തുടങ്ങി. ചെറിയ ഉള്ളിയും ചുവന്ന മുളകും ഉപ്പും ചേർത്തരച്ച് വൃത്തിയാക്കി ചെറിയ കഷണങ്ങളാക്കിയ കൂൺ മാരിനെറ്റ് ചെയ്തു. ചീനച്ചട്ടിയിൽചീനച്ചട്ടിയിൽ വെക്കാൻ മാത്രമുള്ള  സാധനമൊന്നുമില്ല; കരണ്ടിയായാലും മതി, അല്പം വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കി വറുത്തെടുത്തു. പിന്നെ അത് ഒരു പാത്രത്തിലേക്ക് മാറ്റിയ ശേഷം രണ്ടു പിടി ചോറെടുത്ത് ചീനച്ചട്ടിയിൽ ഇളക്കിയെടുത്തു. ഊണിനു മുൻപ് ചുവന്ന ചോറിന്റെ ഓരോ ഉരുള കിട്ടി ഞങ്ങൾക്ക്. ഞാൻ ഒരു കഷ്ണം കൂണും ചേർത്ത് ചുവന്ന ഉരുള വായിൽ വെച്ച് ചവച്ചു.

വൗ! 

വൗ! എന്തൊരു എരുവ്! എന്തൊരു സ്വാദ്! പിന്നെ എന്തൊരു..എന്തൊരു....മഹാനു...ഭവം...!

സ്വാദൊന്ന് അപഗ്രഥിച്ചു വിവരിക്കണമെന്നുണ്ടായിരുന്നു എനിക്ക്. പക്ഷെ അതിനു മാത്രം സാധനമെവിടെ! കടയിൽ വാങ്ങാൻ കിട്ടുമെങ്കിൽ അടുത്ത ദിവസം വാങ്ങി വീണ്ടും പരീക്ഷിക്കാമായിരുന്നു.  പക്ഷെ അടുത്ത വർഷം പോലും ആകാശങ്ങൾ കനിഞ്ഞ് കൂൺ ഇടി വെട്ടുമോ   എന്ന് ആർക്കറിയാം!

കാലം മാറി. കൂണിന് വിത്തുണ്ടെന്നും (Spores)  വീട്ടിൽ പ്രത്യേക സാഹചര്യമൊരുക്കി അത് വർഷം മുഴുവൻ വളർത്താമെന്നും ഉള്ള സസ്യ ശാസ്ത്ര അറിവിനായി പാറുക്കുട്ടി ഇളയമ്മയോ പൊന്നമ്പലേട്ടനോ കാത്തു നിന്നില്ല...ആ കൂൺ സ്വാദിന്റെ കാര്യത്തിൽ ഇടി വെട്ടു കൂണിന്റെ സ്വാദിന് അടുത്തൊന്നും വരില്ലെങ്കിലും!.

എന്നെ തിരക്കി കയറി ഒരു നാല് വയസ്സുകാരി പെൺകുട്ടി ഒരു പെട്ടി കൂൺ കൈക്കലാക്കി. അവൾ അമ്മയോട് ചിണുങ്ങി പറഞ്ഞു:

മമ്മി, വാണ്ട് മഷ്റൂം ഫ്രൈ..

അവൾ അമ്മ ഉന്തിക്കൊണ്ട് നടന്ന സ്റ്റീൽ വണ്ടിയിലേക്ക് പെട്ടി നിക്ഷേപിച്ചു. ഞാൻ അവളെ അനുഗ്രഹിച്ചു:

മിടുക്കീ..നിനക്കെങ്കിലും രുചി അപഗ്രഥിച്ച് വിവരിച്ച് എഴുതുവാൻ കഴിയട്ടെ!

Monday, February 12, 2024

 

യാത്രകൾ അവസാനിക്കുന്നില്ല






ജോലിയിൽ നിന്നും വിരമിച്ച് വീട്ടിൽ വന്നപ്പോൾ ഞാൻ വിചാരിച്ചു; കഴിഞ്ഞു……. ഇതോടെ എന്റെ യാത്രകളെല്ലാം അവസാനിച്ചു. അന്യഭാഷാ നഗരങ്ങളിലൂടെയുള്ള ബസ്സുയാത്രകൾ………..ദിവസങ്ങൾ നീണ്ടു നിൽക്കുന്ന ആലസ്യത്തിലാണ്ട തീവണ്ടി യാത്രകൾ......ആഡംബര പൂർണ്ണമായ വിമാന യാത്രകൾ. എല്ലാ യാത്രകൾക്കും വിട. നന്ദി. നമസ്കാരം,

പക്ഷെ ലോകം വളരെ മാറിക്കഴിഞ്ഞിരിക്കുന്നു. നമ്മുടെ ജോലിയുടെ ഭാഗമായല്ലെങ്കിലും, ഉല്ലാസ യാത്രക്കുവേണ്ടിയല്ലെങ്കിലും, മക്കളുടെയോ മരുമക്കളുടെയോ വിദ്യാഭ്യാസത്തിനോ ജോലിക്കോ വിവാഹത്തിനോ എല്ലാം വേണ്ടി ഇപ്പോൾ ദൂര യാത്രകൾ അനിവാര്യമായിരിക്കുന്നു. കാരണം പുതിയ തലമുറയുടെ ജോലിയും വിവാഹ ബന്ധങ്ങളുമെല്ലാം ഇപ്പോൾ നാടിന്റെയും ദേശത്തിന്റെയും അതിർത്തികൾ വിട്ട് അതിവിദൂര സ്ഥലികളിലേക്ക് പടർന്നു കയറുന്നു.

അങ്ങിനെയായിരുന്നു പൂനയിലേക്ക് ഒരു യാത്ര തരപ്പെട്ടത്. ഭാര്യയുമൊത്ത്.  റിപ്പബ്ലിക്ക് ദിനമായതിനാൽ മകൾക്കും മരുമകനും അവധി. കൂടെ ശനിയും ഞായറും. അതിനാൽ എല്ലാവര്ക്കും കൂടി അവിടെ ഒരു ഒത്തുകൂടൽ.

ഞാൻ ഫ്ലൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്യാം; മകൾ പറഞ്ഞു.

വേണ്ട. ടു ആൻഡ് ഫ്രോ ട്രെയിനിൽ റിസെർവ്വ് ചെയ്തു കഴിഞ്ഞു; ഞാൻ പറഞ്ഞു.

ഇരുപത്തഞ്ചു മണിക്കൂർ യാത്രയെ ഉള്ളൂ. ആലങ്കാരികമായി പറഞ്ഞാൽ വിശ്രമ ജീവിതമായതിനാൽ, നേരെ ചൊവ്വേ പറഞ്ഞാൽ തൊഴിലും പണിയും ഇല്ലാത്തതിനാൽ, ഇഷ്ടം പോലെ സമയമുണ്ട്. മാത്രവുമല്ല ട്രെയിൻ യാത്ര ആസ്വദിച്ച് വളരെക്കാലമായി. രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ ട്രെയിൻ ഇഴഞ്ഞു കയറുന്ന സ്റ്റേഷനിലെ ആളുകളുടെ ഭാഷയും വേഷവുമായിരിക്കില്ല രാവിലെ ഉണർന്നെഴുന്നേൽക്കുമ്പോൾ ട്രെയിൻ ഇഴഞ്ഞു കയറുന്ന സ്റ്റേഷനിലെ ആളുകളുടെത്. എന്തത്ഭുതം! വ്യത്യസ്തമായ ഭാഷ; വേഷങ്ങൾ; ഭക്ഷണങ്ങൾ; കച്ചവടങ്ങൾ.....യഥാർത്ഥ ജീവിതം കാണണമെങ്കിൽ ട്രെയിനിൽ തന്നെ യാത്ര ചെയ്യണം. ഓരോ ട്രെയിൻ യാത്രയും ഇന്ത്യയെ കണ്ടെത്തലാണ്. ജീവിതകാലം മുഴുവൻ ഓർത്ത് അയവിറക്കാൻ പറ്റിയ അസുലഭ അനുഭവങ്ങൾ വീണു കിട്ടുന്ന യാത്രകളാണവ. വിമാനയാത്രയാവട്ടെ നൈമിഷികമായ ഒരാർഭാടം മാത്രവും.  

സന്ധ്യക്ക് കയറിയപ്പോൾ കോച്ചിൽ തിരക്കില്ലായിരുന്നു. സൈഡ് ബർത്തിൽ പാവത്താനെ പോലെ തോന്നിച്ച ഒരാൾ മാത്രമുണ്ട്. മുണ്ടും ഷർട്ടും വേഷം. ബെർത്തിൽ ചമ്രം പടിഞ്ഞിരുന്ന അയാളുടെ അടുത്ത് തന്നെ സാധനങ്ങൾ നിറച്ച ഒരു പ്ലാസ്റ്റിക് ബാഗുമുണ്ടായിരുന്നു.

എങ്ങോട്ടാണ്? ഞാൻ ചോദിച്ചു,

പൂനയിലേക്ക്. നിങ്ങളോ? ഞങ്ങളും അങ്ങോട്ട് തന്നെ എന്ന് ഞാൻ പറഞ്ഞു. അയാൾക്ക് അതിൽ അല്പം സന്തോഷവും ആശ്വാസവും  ഉള്ളതായി തോന്നി. പക്ഷെ പിന്നീട് വർത്തമാനത്തിലൊന്നും താല്പര്യമുള്ളതായി തോന്നിയതുമില്ല. അയാൾ തന്റെ ഫോണെടുത്ത് ഉച്ചത്തിൽ ഏതോ രാഷ്ട്രീയ നിരീക്ഷകന്റെ സർക്കാരിനെ കുറിച്ചുള്ള വിമർശനം കേൾക്കാൻ തുടങ്ങി. ഉച്ചത്തിൽ.  ശുദ്ധനാണെങ്കിലും ദുഷ്ടന്റെ ഫലമാണല്ലോ! പൂന വരെ ഇത് സഹിക്കേണ്ടി വരുമോ എന്ന് ഞാൻ ഭയന്നു.

കയ്യിൽ കരുതിയ ഭക്ഷണവും കഴിച്ച് ഞങ്ങൾ ഉറങ്ങാൻ കിടന്നു. പാവത്താൻ രാഷ്ട്രീയ വിമർശനം നിറുത്തി ഉറക്കമായിരുന്നു. രാത്രി എപ്പോഴോ ബെർത്തിനടിയിൽ പൊട്ടിത്തെറി പോലെ ഒരു ശബ്ദം കേട്ട് ഞാൻ ഞെട്ടി ഉണർന്നു. കണ്ണ് തുറന്നപ്പോൾ അജാന ബാഹുവായ ഒരാൾ തന്റെ ലഗേജ് ബെർത്തിനടിയിൽ തള്ളിക്കയറ്റുകയായിരുന്നു. അയാൾ കുനിഞ്ഞപ്പോൾ മറ്റൊരു ഘടാഘടിയനും എന്റെ കാഴ്ചാ ചതുരത്തിൽ വന്നു നിറഞ്ഞു. രണ്ടുപേരും മൊട്ടയടിച്ചിരിക്കുന്നു. നെറ്റിയിൽ കുറികളുണ്ട്. തിരുപ്പതിയിൽ ദർശനം കഴിഞ്ഞുള്ള വരവായിരിക്കണം. കൊങ്കിണി പോലൊരു ഭാഷയിൽ എന്തെല്ലാമോ ഉറക്കെ വിളിച്ചു പറയുന്നുണ്ട്. എന്റെ കാഴ്ചക്കപ്പുറത്ത് മറ്റു സ്ത്രീ ശബ്ദങ്ങളും ഉണ്ട്. അർദ്ധരാത്രിയാണെന്നോ മറ്റുള്ള യാത്രക്കാർ ഉറങ്ങുകയാണെന്നോ ഉള്ള യാതൊരു പരിഗണനയും ഇല്ലാതെ ആകെ ബഹളം.

ബഹളം അടുത്തൊന്നും അവസാനിക്കുന്ന ലക്ഷണമില്ലായിരുന്നു. ഒടുവിൽ തമ്മിൽ ചെറുപ്പം തോന്നിച്ച ഘടാഘടിയൻ ഏറ്റവും മുകളിലെ ബെർത്തിൽ കയറിപ്പറ്റി. അടുത്തയാൾ എനിക്ക് ഉൾക്കിടിലമുണ്ടാക്കി മിഡിൽ ബെർത്തിൽ കയറിപ്പയറ്റുവാൻ ശ്രമം തുടങ്ങി. കിടക്കുന്നതിനു മുൻപ് ഞാൻ അതിന്റെ ചെയിനിന്റെയും കൊളുത്തിന്റെയും മറ്റും ബലം പരീക്ഷിച്ചു നോക്കിയിരുന്നു. എങ്കിലും ഇപ്പോൾ എനിക്കത് വലിയൊരാശങ്കയായി മാറി. F=ma. നാശം! പണ്ട് പണ്ട് പഠിച്ച ഫിസിക്സ് ഫോർമുല അനാവശ്യമായി ഇപ്പോൾ എന്റെ മനസ്സിലേക്ക് എന്തിനാണ് കയറി വരുന്നത്? സയിൻസല്ല; വിശ്വാസമാണ് ഇപ്പോൾ വേണ്ടത്. കൊളുത്തുകൾക്ക് ഗുരുത്വാകർഷണത്തെ അതിജീവിക്കാനുള്ള ശക്തി ഉണ്ടാവട്ടെ, ദൈവമേ!

പണ്ട് പണ്ട് വാരാണസി ട്രെയിൻ തിരുപ്പതി പോകുന്ന കാലം തൊട്ടേ ഉഷ പറയുന്നതാണ്: നമുക്കൊന്ന് തിരുപ്പതി പോകണം എന്ന്. ഇത്ര കാലവും സാധിച്ചില്ല. ഞങ്ങൾക്ക് അതിനു യോഗമുണ്ടാവട്ടെ! ബാലാജീ! വെങ്കിട്ടരമണാ!

പ്രശാന്തമായ പ്രഭാതത്തിലേക്ക് ഞാൻ ഉണർന്നെഴുന്നേറ്റു. പാവത്താനൊഴികെ എല്ലാവരും പുതച്ചു കിടന്നുറക്കമാണ്. അയാൾ ചില്ലു ജാലകത്തിന്റെ കർട്ടൻ നീക്കി ബെർത്തിൽ ചമ്രം പടിഞ്ഞിരിക്കുന്നുണ്ട്. ഞാനും എഴുന്നേറ്റ് പല്ലു തേച്ച ശേഷം അയാളുടെ ബെർത്തിൽ ഇരുന്നു. പെട്ടെന്ന് അയാൾ ഫോൺ ഓൺ ചെയ്ത് ഒരു ക്രിസ്തീയ ഭക്തി ഗാനം വെച്ചു. ഉച്ചത്തിലുള്ള പാട്ടു കേട്ട് മുകളിലെ ബെർത്തിൽ ഘടാഘടിയൻ ഒന്ന് തിരിഞ്ഞു കിടന്നു.

വോളിയം കം കരോ, ഭായി...അയാൾ ഞരങ്ങി പറഞ്ഞു.

പക്ഷെ പാവത്താൻ അത് കേട്ടതായിപ്പോലും തോന്നിയില്ല. ഇന്നലെ രാത്രി മറ്റുള്ളവരെ ഉറങ്ങാൻ സമ്മതിക്കാത്തവരാണ്; രാവിലത്തെ പ്രശാന്തത നഷ്ടപ്പെടുന്നതിൽ എനിക്കും അമർഷമുണ്ടെകിലും ഞാൻ പാവത്താനെ മനസ്സാ അഭിനന്ദിച്ചു. കുറച്ചു കഴിഞ്ഞപ്പോൾ മുകളിലെ ബെർത്തിൽ നിന്നും പരാതിക്കാരൻ പുതപ്പിനുള്ളിൽ നിന്നും തല പുറത്തിട്ട് താഴോട്ടു നോക്കി വീണ്ടും വിളിച്ചു പറഞ്ഞു:

വോളിയം കം കരോ ഭായി സാബ്....!

ഇപ്പോഴും പാവത്താൻ ബധിരനെപ്പോലെ ഇരിക്കുകയാണ്. അങ്ങിനെ ഞാൻ ആ സത്യം മനസ്സിലാക്കി- പാവത്താന്ന് മലയാളമല്ലാതെ മറ്റൊരു ഭാഷയും അറിയില്ല! 

ശബ്ദം ചുരുക്കാനാണ് അയാൾ പറയുന്നത്. ഞാൻ പാവത്താനോട് പറഞ്ഞു. അബദ്ധം പറ്റിയത് പോലെ അയാൾ പെട്ടെന്ന് ഗാനം ഓഫ് ചെയ്തു. വീണ്ടും പ്രശാന്തത. ഞാൻ ജാലകത്തിലൂടെ പുറത്തു നോക്കി. തെലുങ്കാനയോ കർണാടകയോ മറ്റോ ആണ്. സൂര്യൻ ഉദിച്ചു വരുന്നു. പലതരം കൃഷികൾ പരന്നു കിടക്കുന്നു. ഇടയിൽ ഒറ്റപ്പെട്ട വൃക്ഷങ്ങൾ. അവിടവിടെ ചെറിയ കുന്നുകളും ഉണ്ട്.

ട്രെയിനിന്റെ വേഗത വളരെ കുറഞ്ഞു വന്നു. എതോ സ്റ്റേഷൻ അടുക്കാറായെന്നു തോന്നുന്നു. ഞാൻ എഴുന്നേറ്റ് ഗ്ലാസ് ഡോർ കടന്ന് വാതിലിനരികിൽ നിലയുറപ്പിച്ചു.

വിളവെടുക്കാറായ ചോളം, വെള്ളമുള്ളിടത് നെല്ല്, തക്കാളി, പച്ചക്കറികൾ, കടല അങ്ങിനെ കണ്ടാലറിയുന്നതും അല്ലാത്തതുമായ എന്തെല്ലാം കൃഷികൾ! ദൂരെ കാളവണ്ടികളും ട്രാക്ടറുകളും വൈക്കോൽ കൂനകളും എല്ലാം കാണാം. അങ്ങിങ്ങ് ഓടിട്ട ചെറിയ വീടുകൾ. പാടത്ത് പണിയെടുക്കുന്ന സ്ത്രീകളും പരുഷന്മാരും....

മഞ്ഞു തിരശ്ശീല ഇളവെയിലിനു വഴിമാറുകയായിരുന്നു. പീഠഭൂമിയിലെ ശീതക്കാറ്റ് എന്നെ ചൂഴ്ന്നു. എന്റെ മനസ്സു തെളിഞ്ഞു. ഞാൻ കൈയുയർത്തി ഉറക്കെ വിളിച്ചു പറഞ്ഞു:

മിടുക്കന്മാരേ...മിടുക്കികളേ......

വേഗം വേഗം പണിയെടുക്കുവിൻ...നന്നായി കൃഷിചെയ്യുവിൻ.....അങ്ങ് ദൂരെ കേരളത്തിൽ ഞങ്ങൾ മലയാളികൾക്ക് വിശക്കുന്നു...ഞങ്ങൾക്ക് ഭക്ഷണം വേണം...ഞങ്ങളുടെ കുട്ടികൾ സമരം ചെയ്തും പ്രതിഷേധിച്ചും കരിങ്കൊടി  കാണിച്ചും തളർന്നു വരുമ്പോൾ അവർക്ക് ഭക്ഷണം വേണം...ഞങ്ങളുടെ യുവാക്കൾ രക്ഷാ പ്രവർത്തനം നടത്തി ക്ഷീണിച്ചു വരുമ്പോൾ അവർക്ക് പോഷകാഹാരം വേണം,,, ഞങ്ങളുടെ നാട്ടിൽ ഉൽപ്പാദിപ്പിക്കുന്ന പോഷകാഹാരം മാത്രം പോരാ.....പച്ചക്കറിയും പഴങ്ങളും ധാന്യങ്ങളും ധാരാളം ഉൽപ്പാദിപ്പിക്കുവിൻ...

സഹോദരന്മാരേ..സഹോദരികളേ…..ഉത്സാഹത്തോടെ പണിയെടുക്കുവിൻ.......

എന്റെ ശബ്ദം ശീതക്കാറ്റിൽ അലിഞ്ഞില്ലാതായി. 

ഉച്ചയോടടുക്കെ ട്രെയിൻ യാദ്ഗിർ സ്റ്റേഷനിലെത്തി. തിരക്ക് കുറഞ്ഞിരുന്നു. തിരുപ്പതിക്കാർ എഴുന്നേറ്റ് തൊട്ടടുത്ത കംപാർട്മെന്റിൽ അവരുടെ സ്ത്രീകളോട് സംഘം ചേർന്നു. ട്രെയിൻ നീങ്ങാൻ തുടങ്ങിയപ്പോൾ ഒരു അച്ഛനും അമ്മയും വളരെ അവശനായ ഒരു കുട്ടിയെ താങ്ങി പ്രയാസപ്പെട്ട് നടത്തിച്ചു കൊണ്ടുവന്നു. അവരോളം തന്നെ ഉയരമുണ്ടായിരുന്നു ആ കുട്ടിക്ക്. ജന്മനാ ബുദ്ധി വളർച്ചയില്ലെന്ന് വ്യക്തം. വിളറിയ മുഖവും പ്രതികരണമില്ലാത്ത ശൂന്യമായ കണ്ണുകളും.  പാവത്താനോട് അവർ അയാളുടെ ബെർത്ത് അവർക്കു കൊടുത്ത് മറ്റൊരു ബെർത്തിൽ പോകാമോ എന്ന് ചോദിച്ചു. കാര്യം മനസ്സിലാകാതിരുന്ന അയാൾക്ക് ഞാൻ മലയാളത്തിൽ പറഞ്ഞു കൊടുത്തു. ഉടനെ തന്നെ ഭാവഭേദം ഏതും കൂടാതെ അയാൾ ബാഗുമെടുത്ത് യാത്രയായി. കമ്പിളിയും വിരിപ്പും വിരിച്ച് അവർ കുട്ടിയെ അവിടെ കിടത്തി.

ഞങ്ങൾ അവരെ സഹതാപത്തോടെ നോക്കാതിരിക്കുവാൻ പണിപ്പെടുകയായിരുന്നു. പക്ഷെ ആ അമ്മ വളരെ പ്രസന്നവതിയായി കാണപ്പെട്ടു. പ്രതികരണമില്ലാത്ത കുട്ടിയോട് അവർ പലതും പറയുകയും ചോദിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. തങ്ങൾ കൊണ്ടുവന്ന ഭക്ഷണം വാരി അവന്റെ വായിൽ  കൊടുത്തു. അച്ഛനും സംഭാഷണ പ്രിയനായിരുന്നു. മെലിഞ്ഞ മനുഷ്യൻ. മീശയും അല്പമാത്രമായ തലമുടിയും കറുപ്പ് നിറം തേച്ച് യുവത്വത്തെ തിരികെ പിടിക്കുവാൻ നടത്തിയ ശ്രമം വലുതായി വിജയിച്ചിട്ടില്ല.

മൊബൈൽ കട നടത്തുകയാണ് അയാൾ. തെറ്റില്ലാതെ നടന്നു പോകുന്നു. മൂന്നു മക്കളാണ്. രണ്ടുപെണ്ണും ഒരാണും. ആൺകുട്ടിക്കാണ് ജന്മനാ അസുഖം. ഇരുപത്തി മൂന്നു വർഷമായി ഇതേ അവസ്ഥയിൽ. താഴെയുള്ള പെൺകുട്ടി കടയിൽ സഹായിക്കുന്നു. അവൾക്ക് കച്ചവടത്തിൽ കഴിവും താല്പര്യവുമുണ്ട്. മൂത്തവൾ പൂനയിൽ ഒരു പ്രൊഫഷണൽ കോളേജിലാണ്. അവളുടെ കോൺവൊക്കേഷനാണ് അടുത്ത ദിവസം. അതിൽ പങ്കെടുക്കാനായാണ് പൂനയിൽ പോകുന്നത്.

അവർ ഭക്ഷണം കഴിക്കുവാൻ തുടങ്ങി. അവരോടൊപ്പം ചേരുവാൻ അയാൾ നിർബന്ധിച്ചു. ഞങ്ങൾ കൊണ്ടുവന്ന ഭക്ഷണമുള്ളതിനാൽ അവർക്ക് വിഷമമുണ്ടാക്കാത്ത തരത്തിൽ ഞങ്ങൾ നിരസിച്ചു. എങ്കിലും വെളുത്ത എള്ളുകൊണ്ടുണ്ടാക്കിയ ബർഫി പോലുള്ള പലഹാരം അവർ ഞങ്ങളെ കഴിപ്പിച്ചു.

ഖാന ഘർ കാ ബനാ ഹുവാ ഹെ. ഷെയർ കർ കെ ഖാനെ മേം മജാ ഹെ.. നാ...

ഭക്ഷണം കഴിഞ്ഞപ്പോൾ അയാൾ ഒരു ചെറിയ പെട്ടി തുറന്ന് ഇൻസുലിൻ സിറിഞ്ജ് പുറത്തെടുത്തു. അയാളുടെ ഭാര്യ അത് അയാളുടെ ശുഷ്കിച്ച കൈയ്യിൽ കുത്തിവെച്ചു.

അയാളും ഭാര്യയും പിന്നീടും പലതും സംസാരിച്ചുകൊണ്ടിരുന്നു. മൂളി കേൾക്കുകയും ഇടക്ക് എന്തെങ്കിലും പറയുകയും ചെയ്തുകൊണ്ട് ഇരുന്നെങ്കിലും എന്റെ മനസ്സ് വിഷാദത്തിൽ ആണ്ടു കിടക്കുകയായിരുന്നു. ഇരുപത്തിമൂന്നു വർഷമായി ആ കുട്ടിക്കായി ഉഴിഞ്ഞു വെച്ച ജീവിതങ്ങൾ...

രാത്രി ഏറെ വൈകാതെ ട്രെയിൻ ലക്ഷ്യത്തിലെത്തി. ഇടക്ക് പാവത്താൻ വന്ന് ഈ ട്രെയിനിന്റെ ലാസ്‌റ് സ്റ്റോപ്പ് പൂനയല്ലേ എന്ന് അന്വേഷിച്ചു പോയിരുന്നു. ഇറങ്ങിയപ്പോൾ അയാൾക്ക് എന്തെങ്കിലും സഹായം വേണമോ ആവോ എന്ന് ഞാൻ ആലോചിച്ചെങ്കിലും തിരക്കിൽ അയാളെ പിന്നീട് കണ്ടില്ല. സുഖമില്ലാത്ത കുട്ടിയുടെ സഹോദരി പ്ലാറ്റുഫോമിൽ കാത്തു നിൽക്കുന്നുണ്ടായിരുന്നു. അവൾ അച്ഛനെയും അമ്മയെയും സഹോദരനെയും അത്യാഹ്ളാദത്തോടെ ചിരിച്ചു കെട്ടിപ്പിടിച്ചു. അവളും അമ്മയും അച്ഛനും താങ്ങി പിടിച്ച് സുഖമില്ലാത്ത കുട്ടിയെ തിരക്കിനിടയിലൂടെ പതുക്കെ നടത്തി. ഞങ്ങളും ലഗേജുമായി തിരക്കിനൊപ്പം പുറത്തേക്കു നടന്നു; മറ്റൊരു റെയിൽ യാത്രയുടെ അനുഭവങ്ങളും പേറി.