ദുബായ് കാഴ്ചകൾ 2
ചിത്രമില്ലാത്ത
ചട്ടക്കൂട്
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം വരെ മീൻപിടുത്തക്കാരും കടലിൽ നിന്നും മുത്തും ചിപ്പിയും വാരുന്നവരും ആയ തദ്ദേശ ഗോത്ര വർഗക്കാർ മാത്രം താമസിക്കുന്ന ഒരു ഗ്രാമമായിരുന്നു ദുബായ്. ആടുകളും ഒട്ടകങ്ങളും ആയിരത്തിൽ താഴെ മാത്രം മനുഷ്യരും വസിക്കുന്ന, മണ്ണ് മതിനിലാൽ ചുറ്റപ്പെട്ട ഒരു ചെറിയ ഗ്രാമം. ആ ഗ്രാമത്തിൽ നിന്നും ഒരു നടപ്പാത ദൂരെ, കടൽ കരയിലേക്ക് നീണ്ടു കയറിക്കിടക്കുന്ന കായലിൽ ചെന്നെത്തുന്നു. ഇപ്പോൾ നമ്മൾ അറിയുന്ന ദുബായ് ക്രീക്ക് ആണ് അത്. മറ്റൊരു നടപ്പാത കണ്ണെത്താത്ത ദൂരത്തോളം പരന്നു കിടക്കുന്ന മണലാരണ്യത്തിൽ എങ്ങോ പോയി ലയിച്ച് ചേരുന്നു. മറ്റ് അറേബിയൻ രാജ്യങ്ങളിലേക്ക് പോകുന്ന കാരവാനുകളും ഒട്ടക സഞ്ചാരികളും പോകുന്ന വഴികൾ...
അബു ദാബിയിലെ ഭരണാധികാരിയുടെ കീഴിലായിരുന്നു ഗ്രാമം. പത്തൊൻപതാം നൂറ്റാണ്ടിന്റെ പകുതിയോടെ അബുധാബിയിൽ ഉണ്ടായ ഗോത്ര സംഘട്ടനത്തെ തുടർന്ന് ഒരു ഒരു ഗോത്രത്തിൽ പെട്ട ആളുകൾ ദുബായിലേക്ക് എത്തി. പിന്നീട് അവരിൽ പ്രബലരായ മഖ്‌തൂം വംശജരായി ദുബായുടെ ഭരണം. അക്കാലത്തും അബുദാബി, ഷാർജ, ദുബായ് തുടങ്ങിയവ കടൽ വഴിയുള്ള വാണിജ്യത്തിന്റെ പ്രമുഖ തുറമുഖങ്ങളായിരുന്നു. ബോബെയിൽ നിന്നും പാശ്ചാത്യ രാജ്യങ്ങളിലേക്കുള്ള കപ്പലുകൾ ഈ തുറമുഖങ്ങളിൽ നങ്കൂരമിട്ടു. ബ്രിട്ടനുമായി അവർക്കെല്ലാം സഖ്യവും ഉണ്ടായിരുന്നു. 1901 ൽ ദുബായ് ഒരു ഫ്രീ പോർട്ട് ആയി പ്രഖ്യാപിക്കപ്പെട്ടു. കയറ്റുമതിയ്ക്കും ഇറക്കുമതിയ്ക്കും നികുതി ഇല്ല. കച്ചവടക്കാർക്ക് പ്ലോട്ടുകളും വേണ്ട സംരക്ഷണവും ഉറപ്പുവരുത്തി. അതോടെ ദുബായ് പോർട്ടിന്റെ വളർച്ചയിൽ ഒരു കുതിച്ചു ചാട്ടം തന്നെ ഉണ്ടായി.
പക്ഷെ
മുത്ത് വ്യാപാരലോകത്ത് വന്ന മാറ്റങ്ങൾ ദുബായിയെ പ്രതികൂലമായി ബാധിച്ചു. ജനങ്ങൾ പട്ടിണിയിലായി.
അങ്ങിനെ എണ്ണ പര്യവേക്ഷണത്തിനായി ദുബായ് റോയൽറ്റി കരാറുകളിൽ ഏർപ്പെട്ടു. എന്നാൽ അതും
ലോക മഹായുദ്ധങ്ങൾ കാരണം നീണ്ടു പോയി. പക്ഷെ 1960 ന് ശേഷം ഭരണാധികാരിയായ ഷെയ്ക്ക് റാഷിദ്
ബിൻ സയീദ് അൽ മഖ്ദൂമിന്ന് (Rashid bin Saeed Al Maktoum) തന്റെ രാജ്യത്തിന് എണ്ണയിൽ
നിന്നും ശാശ്വതമായ വരുമാനമുണ്ടാവുമെന്ന് വിശ്വാസമില്ലായിരുന്നു. അദ്ദേഹത്തിന്റെ വാക്കുകൾ
ശ്രദ്ധേയമാണ്:
“എന്റെ
മുത്തശ്ശൻ ഒട്ടകപ്പുറത്ത് സവാരി ചെയ്തു. അച്ഛനും ഒട്ടകപ്പുറത്ത് സവാരി ചെയ്തു. ഞാൻ
മെഴ്‌സിഡീസിൽ യാത്ര ചെയ്യുന്നു. മകൻ ലാൻഡ് റോവറിലും. അവന്റെ മകനും അതിൽ യാത്ര ചെയ്യും.
പക്ഷെ അവന്റെയും മകന്ന് ഒട്ടകപ്പുറത്ത് തന്നെ യാത്ര ചെയ്യേണ്ടി വരും”.
എത്ര
ദീർഘ വീക്ഷണമുള്ള വാക്കുകൾ! അതിനാൽ അദ്ദേഹം എണ്ണ വറ്റിയാലും ദുബായിക്ക് നിലനില്പിനുള്ള
ഒരു അടിത്തറയിട്ടു. വ്യാപാര വരുമാനം മുഴുവൻ അടിസ്ഥാന സൗകര്യ വികസനത്തിനായി മാറ്റിവെച്ചു.
ദീർഘ വീക്ഷണത്തോടെ പ്ലാൻ ചെയ്ത നഗരവികസനം, വലിയ കെട്ടിടങ്ങൾ, തുറമുഖങ്ങൾ, വിമാനത്താവളം
ദുബായ് ക്രീക്കിന്റെ വികസനം അങ്ങിനെ അങ്ങിനെ ആധുനിക ദുബായ് വളർന്നു വന്നു. ഒരു ഭരണാധികാരിയുടെ
നിശ്ചയദാർഢ്യം കേവലം അറുപത്, എഴുപത് വർഷങ്ങൾ കൊണ്ട് ഒരു രാജ്യത്തെ എങ്ങിനെ വൻ സാമ്പത്തിക
ശക്തിയും ആർഭാടത്തിന്റെ തലസ്ഥാനവും ആക്കാം എന്നതിന്റെ മികച്ച ഉദാഹരണമാണ് ദുബായ്.
ഞങ്ങൾ അടുത്ത ലക്ഷ്യത്തിലേക്കുള്ള യാത്ര തുടങ്ങിയിരുന്നു. ഞാൻ ഇരുവശത്തുമുള്ള അംബരചുംബികളെ നോക്കിയിരുന്നു. തലയിൽ കൂർത്ത കുന്തമുനയുള്ളതിനാൽ പല ടവറുകളെയും 'സ്കൈ സ്ക്രാപ്പേഴ്‌സ്' എന്ന് ഇംഗ്ളീഷിൽ വിളിക്കുന്നതായിരിക്കും കൂടുതൽ ഉചിതം എന്ന് തോന്നുന്നു. കേവലം അറുപതോ എഴുപതോ വർഷങ്ങൾ.... ആയിരത്തോളം ഗോത്ര വർഗക്കാർ ആട് മേച്ചും മീൻ പിടിച്ചും ഒട്ടകപ്പുറത്ത് അലഞ്ഞു നടന്നിരുന്ന മരുഭൂമി....
ദൂരെ കെട്ടിടങ്ങൾക്കിടയിൽ ഒരു സ്വർണ വർണ്ണ ഫോട്ടോ ഫ്രേം ഉയർന്നു നിന്നു. മണി പറഞ്ഞു: അതാണ് "ദുബായ് ഫ്രെയിം". നമ്മൾ അങ്ങോട്ടാണ് പോകുന്നത്. കാർ ചിത്രമില്ലാത്ത ആ ചട്ടക്കൂടിനടുത്തെത്തിയിരുന്നു. ദൂരെയല്ലാതെ പാർക്കിംഗ് സ്ലോട്ട് കിട്ടി. ഫ്രെമിന് മുകളിൽ സൂര്യൻ ജ്വലിക്കുന്നു. മുന്നിൽ നിന്നും ഫോട്ടോ എടുക്കണമെങ്കിൽ ക്യാമറയുടെ ഫ്രെമിൽ ഒതുങ്ങാത്ത കൂറ്റൻ ഫ്രെയിം.
ഒരു എലിവേറ്റർ കമ്പനി നടത്തിയ മത്സരത്തിലൂടെയായിരുന്നു ദുബായ് ഫ്രെമിന്റെ ഡിസൈൻ തിരഞ്ഞെടുക്കപ്പെട്ടത്. ഫെർണാണ്ടോ ഡോണിസ് എന്ന ആർകിടെക്ട് ആയിരുന്നു വിജയി. എങ്കിലും ദുബായ് മുനിസിപ്പാലിറ്റി ആ ഡിസൈനിൽ പല മാറ്റങ്ങളും വരുത്തിയായിരുന്നു ഇന്ന് കാണുന്ന 150 മീറ്റർ പൊക്കവും 95 മീറ്റർ വീതിയും ഉള്ള ഫ്രെയിം നിമ്മിച്ചത്. 2018 ൽ സന്ദർശകർക്കായി ഫ്രെയിം തുറന്നു കിട്ടി. ടിക്കറ്റെടുത്ത് അൽപനേരം ക്യൂവിൽ നിന്നു വേണം ഉള്ളിൽ പ്രവേശിക്കുവാൻ. ഒരു സമയം 20 പേർക്കേ കയറുവാൻ പറ്റുകയുള്ളു. ലിഫ്റ്റിൽ കയറുന്നതിനു മുൻപ് പുരാതന ദുബായിയെ ഓർമ്മപ്പെടുത്തുന്ന ഒരു ചെറിയ മ്യൂസിയത്തിനുള്ളിലൂടെ ആണ് പോകേണ്ടത്. ഭൂതകാലത്തേക്ക് ഒരു തിരിഞ്ഞു നോട്ടം. ഇറങ്ങി വരുന്നതാവട്ടെ, ഭാവി കാര്യങ്ങൾ പ്രദർശിപ്പിക്കുന്ന മ്യൂസിയത്തിലൂടെയും. അങ്ങിനെ ഭൂതവും ഭാവിയും കടന്ന് ഫ്രെമിനുള്ളിൽ നിന്ന് നിങ്ങൾ വർത്തമാനത്തിലെത്തുന്നു.
ലിഫ്റ്റ് കയറി മുകളിൽ ചെന്നാൽ 95 മീറ്റർ നീളമുള്ള ഇടവഴിയാണ്; ഫ്രെമിന്റെ ഏറ്റവും മുകളിലെ ചട്ടം. ആ ഇടവഴിയുടെ നടുവിലൂടെ ഗ്ലാസ് ആണ് പതിച്ചിരിക്കുന്നത്. നടക്കുമ്പോൾ നിങ്ങൾക്ക് 150 മീറ്റർ താഴെയുള്ള കാഴ്ച്ചകൾ കാൽകീഴിൽ കാണാം. ഇനി അഥവാ വെർട്ടിഗോ പ്രശ്നമുണ്ടെങ്കിൽ ഗ്ളാസ്സില്ലാത്ത അരികിലൂടെ നടക്കാം. ഇടതു വശത്തേക്ക്, അതായത് തെക്കോട്ട്, നോക്കിയാൽ അബുദാബിയെയും ഷാർജയെയും മറ്റും കൂട്ടിയിണക്കുന്ന ഷെയ്ക്ക് സായിദ് റോഡും ആധുനിക ദുബായിലെ വമ്പൻ ടവറുകളും കെട്ടിടങ്ങളും കാണാം. മറുഭാഗത്തേക്ക് നോക്കിയാലാവട്ടെ ദെയ്റയും കരാമയും എല്ലാം അടങ്ങിയ പുരാതന ദുബായിയും. അങ്ങിനെ ആ പടുകൂറ്റൻ ഫ്രെയിം പുരാതന ദുബൈക്കും ആഡംബരം വിളിച്ചോതുന്ന ആധുനിക ദുബായ്ക്കും ഇടയിൽ പക്ഷ ഭേദമില്ലാതെ, കാലത്തെ പരസ്പരം ഓർമിപ്പിച്ചുകൊണ്ട് നിലകൊള്ളുന്നു.
അടുത്ത
ദുബായ് കാഴ്ചകൾ, പിറകെ.

