Thursday, September 28, 2023

 

യാദൃച്‌ഛികതകൾ


(photos courtesy)


നമ്മൾ മുന്നൊരുക്കത്തോടുകൂടിയോ നേരത്തെ ആലോചിച്ചുറപ്പിച്ചോ അല്ലാതെ, ആകസ്മികമായി ചിലപ്പോൾ ചിലത് ചെയ്തെന്നിരിക്കും. അല്ലെങ്കിൽ അറിയാതെ തന്നെ ചിലപ്പോൾ ദൈനംദിന ജീവിതത്തിൽ ചിലത് സംഭവിച്ചെന്നിരിക്കും.  പിന്നീട് നമ്മളെ ആശ്ചര്യപ്പെടുത്തുമാറ് നമ്മൾ ഉദ്ദേശിക്കാത്ത ചില നല്ല കാര്യങ്ങളോ നന്മകളോ അതുകൊണ്ട് സംഭവിച്ചെന്നുമിരിക്കും. അത്തരം നിഗൂഢമായ യാദൃച്ഛികതകളെ കണ്ടില്ലെന്നു നടിക്കുന്നത് ജീവിതത്തിന്റെ മനോഹരങ്ങളായ ചില വശങ്ങളെ നിരാകരിക്കലാവും എന്ന് മിലൻ കുന്ദേര അഭിപ്രായപ്പെട്ടിട്ടുണ്ട്. എനിക്ക് അങ്ങിനത്തെ പല അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്. പിന്നീട് വളരെയധികം സന്തോഷം തോന്നിയ അത്തരം ഒരു സംഭവത്തെ പറ്റി പറയട്ടെ.

മംഗലാപുരത്തേക്കുള്ള തീവണ്ടിയിൽ നിന്നും പറഞ്ഞുതുടങ്ങാം. മൂകാംബികക്ക് പോവുമ്പോൾ പണ്ടെപ്പോഴോ ആ വഴി പോയിട്ടുണ്ടെങ്കിലും മംഗലാപുരം എനിക്ക് അപരിചിതമാണ്. പക്ഷെ ഇനി മൂന്നു വർഷങ്ങൾ ആ നഗരത്തിലും പ്രാന്ത പ്രദേശങ്ങളിലുമായി ജീവിക്കേണ്ടിയിരിക്കുന്നു. മാനന്തവാടിയിലെ വന്മരങ്ങൾ നിഴലുവിരിച്ച ഊടുവഴിയിലൂടെ തിരിച്ചടവ് തെറ്റിച്ച ഇടപാടുകാരനെ അന്വേഷിച്ച് നടക്കുമ്പോഴായിരുന്നു ഒരു സുഹൃത്ത് ആ വാർത്ത വിളിച്ചു പറഞ്ഞത്: മംഗലാപുരം ഇൻസ്പെക്ഷനിലേക്ക് മാറ്റമായിരിക്കുന്നു.

വാർത്ത അത്ഭുതപ്പെടുത്തുന്നതായിരുന്നു. കാരണം മാനന്തവാടിയിലേക്ക് വന്ന് ഒരു വർഷം പോലും ആയിട്ടില്ല്യ. വന്ന് ജോലിയിൽ ചേർന്നു; വീട് കണ്ടുപിടിച്ചു. ജംഗമ സ്വത്തുക്കൾ ലോറിയിൽ താമരശ്ശേരി ചുരം കയറ്റി കൊണ്ടുവന്നു. പാചക വാതകം, കേബിൾ ടീവീ, ഫോൺ തുടങ്ങിയവക്ക് പുതിയ മേൽ വിലാസമുണ്ടാക്കി. ഭാവിയുടെ പ്രതീക്ഷയും ജീവന്റെ സുരക്ഷയുമായ പോളിസികളെ ചുരത്തിനു മുകളിലെ LIC ആപ്പീസിലെത്തിച്ചു. മകളെ പുതിയ സ്കൂളിൽ ചേർത്തു. പല പരീക്ഷണങ്ങൾക്ക് ശേഷം നല്ല പച്ചക്കറിയും പലചരക്കുസാധനങ്ങളും കിട്ടുന്ന കട കണ്ടുപിടിച്ചു. അങ്ങിനെ ഒരുവിധം എല്ലാം കഴിഞ്ഞ് ഒന്ന് "ഹാവൂ" എന്ന് പറഞ്ഞതേയുള്ളു. അപ്പോഴേക്കും ഇതാ അടുത്ത പറിച്ചുനടീൽ വന്നെത്തിക്കഴിഞ്ഞു!

ഏതായാലും പോവുക തന്നെ. ഇത്രയും കാലം ചെയ്യാത്ത ജോലിയാണ്. അറിയാത്ത ഭാഷ. അറിയാത്ത സ്ഥലങ്ങളും. എല്ലാം എന്നെ സംബന്ധിച്ചിടത്തോളം ജീവിതത്തെ ത്രസിപ്പിക്കുന്നവ. കോഴിക്കോട്ടു നിന്നാണ് മാനന്തവാടിക്ക് പോയത്. കുടുംബത്തെ തിരിച്ച് കോഴിക്കോട് തന്നെ കൊണ്ടുവന്നു. കാരണം ഞാൻ മാംഗളൂരിൽ ഒരു സ്ഥലത്ത് സ്ഥിരമായി ഉണ്ടാവില്ല. കുടുംബം കോഴിക്കോട്ടാണെങ്കിൽ ഇടക്കെല്ലാം വന്നു പോകാൻ ട്രെയിൻ സൗകര്യവുമുണ്ട്. ജംഗമങ്ങളും വാതകവും ഫോണും പോളിസികളും തിരിച്ച് ചുരമിറങ്ങി. പോളിസികളെ മാത്രം മംഗലാപുരത്തേക്ക് കൂടെ കൂട്ടി; ജീവന് സുരക്ഷ വേണമല്ലോ! മകൾക്ക് പഴയ സ്കൂളിൽ തന്നെ അഡ്മിഷൻ വാങ്ങി. ഒരു വർഷത്തെ വേർപാടിനു ശേഷം തിരിച്ചു വരുന്ന അവൾക്ക് കൂട്ടുകാരികൾ ഹൃദ്യമായ വരവേൽപ്പ് നൽകി. അങ്ങിനെ ഒടുവിൽ ഞാൻ ഇതാ ഏകനായി, പിറ്റേ ദിവസം ജോലിയിൽ ചേരുവാനായി, ട്രെയിനിൽ ലക്ഷ്യത്തോടടുക്കുന്നു.

നേരം സന്ധ്യയോടടുക്കെ ട്രെയിൻ നേത്രാവതി പാലത്തിൽ കയറി. അറബിക്കടലിൽ ലയിക്കുവാനുള്ള ഏറെനാളത്തെ ആശയുടെ സാഫല്യത്തിൽ നേത്രാവതിയിലെ വെള്ളം അത്യാഹ്ളാദത്തോടെ ധൃതിയിൽ കീഴെ പരന്നൊഴുകുന്നു. ദൂരെ അസ്തമയ സൂര്യൻ വർണ്ണങ്ങൾ വാരി വിതറിയ ചക്രവാളത്തിൽ ആ സംഗമത്തിന്റെ ധന്യത. ട്രെയിൻ മന്ദമന്ദം പാലം കടന്ന് നഗരത്തിലേക്ക് കയറിയപ്പോഴേക്കും നല്ലപോലെ ഇരുട്ടായിരുന്നു. ഒരു സുഹൃത്ത് പറഞ്ഞു തന്ന ഹോട്ടലിൽ നേരത്തെ തന്നെ റൂം ബുക്ക് ചെയ്തിട്ടുണ്ടായിരുന്നു. നേരെ അവിടെ പോയി ചെക്ക് ഇൻ ചെയ്ത് ഭക്ഷണവും കഴിച്ച് ഔദ്യോഗിക നാളെകളെക്കുറിച്ചും കോഴിക്കോട് പുതിയ വാടക വീട്ടിൽ, പുതിയ ചുറ്റുപാടിൽ താമസം തുടങ്ങിയ കുടുംബത്തെ കുറിച്ചും അൽപ സ്വല്പം ആശങ്കപ്പെട്ട് ഉറക്കത്തിലേക്ക് വഴുതി.

പിറ്റേ ദിവസം ദിനചര്യകളെല്ലാം നേരെത്തെ തന്നെ കഴിഞ്ഞു. ഹോട്ടെൽകാരുടെ വക പ്രാതലും തരമായി. പത്തുമണിക്കേ ഓഫിസിൽ റിപ്പോർട്ട് ചെയ്യേണ്ടതുള്ളൂ. അതിനാൽ നഗരക്കാഴ്ചകൾ കണ്ട് 'ചോദിച്ച് ചോദിച്ച്' പോയെത്തിച്ചേരാം. അങ്ങിനെ ഹോട്ടെലിൽ നിന്നുംപുറത്തിറങ്ങി പത്തടി നടന്നു കാണും. അപ്പോഴാണ് അത് കാണുന്നത്; റോഡരികിൽത്തന്നെ ഒരു ഗണപതിക്ഷേത്രം. മാലകളാൽ അലംകൃതമായ മനോഹരമായ വിഗ്രഹം. പുതിയ ജോലി തുടങ്ങുകയല്ലേ. ഗണപതിയേക്കാൾ നല്ല മറ്റേതു ദേവനിൽ നിന്ന് അനുഗ്രഹം വാങ്ങാൻ!

ഷൂ മാത്രം ഊരി അകത്തു കയറി അനുഗ്രഹം വാങ്ങി നടന്നു നീങ്ങിയപ്പോൾ ആണ് റോഡിനപ്പുറത്ത് മറ്റൊരു ക്ഷേത്രം കാണുന്നത്. ശിവനാണെന്ന് തോന്നുന്നു. പ്രാചീനമാണ്. ഗോപുരവും ചുറ്റമ്പലവും എല്ലാം ഉണ്ട്.  പുറത്തു നിന്ന് തന്നെ കാര്യങ്ങൾ ഗ്രഹിപ്പിച്ചു. എല്ലാം മംഗളമാവട്ടെ! ലോകാ സമസ്താ സുഖിനോ ഭവന്തു!  

വഴി ചോദിച്ചറിഞ്ഞ് ആപ്പീസിൽ സമയത്തിന് വളരെ മുൻപ് തന്നെ റിപ്പോർട്ട് ചെയ്തു. ഉപചാരങ്ങൾക്ക് ശേഷം സെക്ഷൻ തലവൻ പറഞ്ഞു: "ഇവിടെ അടുത്തൊന്നും ഇപ്പോൾ ഇൻസ്‌പെക്ഷൻ നടക്കുന്നില്ല. ഏറ്റവും അടുത്തുള്ളത് ഹൊന്നാവറിലാണ്. അവിടെ ഒരു നായക് ആണ് ലീഡർ. അദ്ദേഹത്തിന് ശിഷ്യപ്പെട്ട് പുതിയ ജോലി പഠിക്ക!" ഞാൻ ഇതുവരെ കേൾക്കാത്ത സ്ഥലമാണ്.കുഴപ്പമില്ല; ട്രാൻസ്‌പോർട് സ്റ്റാൻഡിൽ പോയാൽ ബസ്സു കിട്ടും എന്നായി തലവൻ.

ഹോട്ടലിൽ പോയി ചെക്ക് ഔട്ട് ചെയ്ത് ഓട്ടോ പിടിച്ച് ബസ് സ്റ്റാന്റിലെത്തി. ഒരുമണിക്കൂറിലധികം സമയം കഴിയണം ബസ്സിന്. ഹൊന്നാവാറിലെത്താൻ അഞ്ചു മണി കഴിയും. അതിനാൽ സാവധാനം ഭക്ഷണം കഴിച്ച് ബസ്സിൽ കയറി. കൊല്ലൂർ പോകുമ്പോൾ ഉഡുപ്പി കുന്ദാപുര വഴി പോയിട്ടുണ്ട്. കശുമാവുകൾ വളർന്നു നിൽക്കുന്ന ചുവന്ന കല്ല് നിറഞ്ഞ ഭൂപ്രകൃതി. കേരളത്തിനോട് സാമ്യമുള്ള സ്ഥലങ്ങളും ഓടുമേഞ്ഞ വീടുകളും. 

ഉഡുപ്പിയും കുന്ദാപുരയും ഭട്ട്കലും കഴിഞ്ഞ് സർക്കാർ ശകടം മുന്നോട്ടു നീങ്ങി. ഇടക്ക് നിറുത്തിയും ഭക്ഷണം കഴിച്ചും ചായ കുടിച്ചും ആർക്കും അശേഷം ധൃതിയില്ലാത്ത യാത്ര. ചില കാഴ്ചകൾ ഞാൻ മനസ്സിൽ കുറിച്ചിട്ടു. സാദ്ധ്യമായാൽ വീണ്ടും വന്ന് നേരാം വണ്ണം കാണുവാൻ. ദൂരെ ബസ്സിൽ നിന്നും കണ്ട, മുരുഡേശ്വർ പ്രതിമ അക്കൂട്ടത്തിൽ പെട്ടതായിരുന്നു. കടൽക്കരയിൽ വാനിലേക്ക് തലയുയർത്തി നിൽക്കുന്ന പ്രൗഡ്ഢ ഗംഭീരമായ ശിവരൂപം. പിൽക്കാലത്ത് കുടുംബ സമേതം അവിടെ ഒരു രാത്രി താമസിച്ചു. ബെഡ്റൂമിന് തൊട്ടപ്പുറത്ത് കടൽത്തിരകൾ ആഞ്ഞടിക്കുന്ന അവിടുത്തെ ഹോട്ടൽ എറ്റവും ആകർഷകമായി തോന്നി. നിലാവിൽ തിരയിളകുന്ന ഇരുണ്ട കടലിനെ ചെറിയ ബാൽക്കണിയിൽ നിന്നും ഉറക്കം വരുവോളം നോക്കിയിരിക്കാം. പിന്നെ, അന്യഥാ നിശ്ശബ്ദമായ രാവിൽ അനന്തമായ സാഗരത്തിന്റെ അലയൊഴിയാത്ത രാപ്പാട്ടും കെട്ടുകൊണ്ടുള്ള സുഖനിദ്ര.....   

സന്ധ്യയോടെ ബസ്സ് ശരാവതി നദിയുടെ പാലത്തിലേക്ക് കയറി. പാലത്തിനക്കരെ ശരാവതിയുടെ കരയിലായിരുന്നു ഹൊന്നാവർ എന്ന പട്ടണം സ്ഥിതി ചെയ്തത്. തലേദിവസം സന്ധ്യക്ക് കണ്ട നേത്രാവതി സംഗമത്തിന്റേതു പോലെ, ഇന്നിതാ, ഈ സന്ധ്യയിൽ, ദൂരെ ശരാവതി സംഗമം സമാനമായ അനുഭവമാവുന്നു. മനോഹരമായ കാഴ്ച!

ഹൊന്നാവറിൽ അധിക ദിവസത്തെ ജോലി ബാക്കിയില്ലായിരുന്നു. അതിനാൽ ഉടനെ തന്നെ എനിക്ക് ഗുരു നായക്കിനോട് യാത്ര പറഞ്ഞ് ‘ഹൊസനഗര’ എന്ന മറ്റൊരു ശാഖയിലേക്ക് പോകേണ്ടിവന്നു. താമസ സൗകര്യമില്ലാത്ത ചെറിയ ഗ്രാമമായതിനാൽ ‘സാഗര’ എന്ന ചെറു പട്ടണത്തിൽ താമസിച്ചു വേണം ജോലിക്ക് പോകുവാൻ. രാവിലെയും വൈകുന്നേരവും ഓരോ മണിക്കൂർ ബസ്സു യാത്ര.

അങ്ങിനെ ഞാൻ തീര ദേശം വിട്ടു. പശ്ചിമ ഘട്ടത്തിന്റെ പേരറിയാത്ത ഒരു ചുരം കയറി വന്മരങ്ങൾ നിറഞ്ഞ, എന്നാൽ അടിക്കാടുകൾ ദൂരക്കാഴ്ച മറയ്ക്കാത്ത, കാടുകൾ താണ്ടി ഒരു സർക്കാർ ബസ്സ് എന്നെ സാഗരയിൽ എത്തിച്ചു. പൊതുവെ തണുപ്പുള്ള സ്ഥലമാണ് സാഗര. നല്ല മഴക്കാലമായിരുന്നു. ജോഗ് ഫാൾസ് എന്ന വെള്ളച്ചാട്ടം സാഗരയ്ക്കടുത്താണ്. ചുറ്റിനും കറുത്ത പാറക്കെട്ടുകൾ കോട്ട തീർത്ത അഗാധ ഗർത്തത്തിലേക്ക് മുകളിലെ പച്ചപ്പുകൾക്കിടയിലൂടെ പരന്ന് ഒഴുകി നുരഞ്ഞ് കുതിച്ചു ചാടുന്ന ശരാവതി നദി. മഴ കനത്ത് ശരാവതി നിറഞ്ഞു മദിക്കുമ്പോൾ ജോഗ് വെള്ളച്ചാട്ടങ്ങൾ സന്ദർശകരുടെ ഹരമായി മാറുന്നു. നനഞ്ഞ് ശരീരത്തിലൊട്ടിയ വസ്ത്രങ്ങളും വെള്ളം വാർന്നൊഴുകുന്ന തലമുടിയുമായി യുവതികളും യുവാക്കളും വീശിയടിക്കുന്ന മഴയിലിറങ്ങി ശരാവതിയുടെ ഹർഷോന്മാദം പങ്കിടുന്നു. പെരുമഴക്കാലത്തെ ഉന്മാദ ഉത്സവം!

ശരാവതിയിൽ അണക്കെട്ട് പണിതപ്പോൾ സാഗരയ്ക്ക് അടുത്തുള്ള സിഗന്ദുർ എന്ന ഗ്രാമം മൂന്നു വശവും വെള്ളത്താൽ ചുറ്റപ്പെട്ടു. സിഗന്ദുരിൽ ചൗഡേശ്വരി ദേവിയുടെ ഒരു ക്ഷേത്രമുണ്ട്. കള്ളന്മാരിൽ നിന്നും കവർച്ചക്കാരിൽ നിന്നും ചൗഡേശ്വരി ദേവി രക്ഷ നൽകുന്നെന്നാണ് വിശാസം. ഭക്തർക്ക് ദേവിയെ ദർശിക്കുവാൻ വാഹനങ്ങളും ആളുകളും ഒരുമിച്ചു കയറുന്ന വലിയ ‘ബാർജ്’ ശരാവതിയുടെ നോക്കെത്താ ദൂരം വരെ പരന്നു കിടക്കുന്ന റിസെർവോയർ ജലപ്പരപ്പിലൂടെ അങ്ങോട്ടുമിങ്ങോട്ടും യാത്ര നടത്തുന്നു.

ഹൊസനഗരയ്ക്ക് ശേഷം മറ്റു രണ്ടു ചെറിയ ശാഖകളും ഇൻസ്പെക്ട് ചെയ്ത ശേഷമായിരുന്നു ഞാൻ മംഗലാപുരത്ത് തിരിച്ചെത്തുന്നത്. ഏകദേശം   ആറു മാസങ്ങൾക്ക് ശേഷം. ഹമ്പൻകട്ടയിലെ വലിയ ശാഖയിൽ. അപ്പോഴേക്കും എനിക്ക് ക്വാർട്ടേഴ്സ് അനുവദിച്ചു കിട്ടിയിരുന്നു. ഒരു നൂറ്റാണ്ട് മുൻപ് തുടങ്ങിയ കാനറാ ബാങ്കിന്റെ ആദ്യ ശാഖക്ക് തൊട്ടടുത്ത്, ഡോങ്ഗ്രെകേരയിൽ. ക്വാർട്ടേഴ്സിന്റെ ചുറ്റുപാടുമുള്ള, മംഗലാപുരം ശൈലിയിൽ ഓടുമേഞ്ഞ, വീടുകളും ഇടവഴികളും വെങ്കിട്ടരമണ ക്ഷേത്രവും കാനറാ സ്കൂളും കൊങ്കണി ഭാഷ സംസാരിക്കുന്ന മനുഷ്യരും എല്ലാം എല്ലാം ചരിത്രത്തിലൂടെ എന്നെ പിറകോട്ടു നടത്തി. ഈ ഇടവഴികളിലൂടെ ആയിരിക്കണം ബാങ്ക് സ്ഥാപിച്ച ശ്രീ സുബ്ബ റാവു പൈ കാനറാ ബാങ്കിന്റെ മൂലധനം കണ്ടെത്തുവാനായി കാള വണ്ടിയിൽ യാത്ര ചെയ്തത്. ആ മഹദ് വ്യക്തിയുടെ അവിടമെങ്ങും നിറഞ്ഞു നിൽക്കുന്ന അദൃശ്യ സാന്നിദ്ധ്യം ഒരു വൈകാരിക സ്പർശമായി എനിക്ക് അനുഭവപ്പെട്ടു. 

ഹമ്പൻകട്ടയിലെ ജോലി എതാനും ആഴ്ച നീണ്ടു നിന്നു. ഡോക്യുമെന്റ് പരിശോധന പൂർത്തിയായി ഫീൽഡ് വിസിറ്റിനായി ഞാനും ഒരു ഓഫിസറും ദിവസം മുഴുവൻ മംഗലാപുരത്തും സമീപ പ്രദേശങ്ങളിലും കറങ്ങി നടന്നു. സന്ധ്യ ആയപ്പോൾ അയാൾ പറഞ്ഞു. നമുക്കിനി നാളെ തുടരാം. മാംഗളൂരിൽ ആരുവന്നാലും ആദ്യം സന്ദർശിച്ച് അനുഗ്രഹം വാങ്ങേണ്ട ഒരു ക്ഷേത്രമുണ്ട്. അവിടെ പോയി ദർശനം നടത്തി നമുക്ക് ഇന്നത്തെ ദിവസം അവസാനിപ്പിച്ചേക്കാം. അയാൾ കാർ ഡ്രൈവർക്ക് നിർദ്ദേശം നൽകി:

"ശരവു ടെംപ്ൾ ഹൊഗീ.."

പിന്നെ ശരവു ഗണപതി ക്ഷത്രത്തിന്റെ കഥ പറഞ്ഞു തുടങ്ങി. എണ്ണൂറു വർഷങ്ങൾക്ക് മുൻപ് വീരബാഹു എന്ന രാജാവ് വേട്ടയ്ക്ക് പോയപ്പോൾ ഒരു കാഴ്ച കണ്ടു: ഒരു പുലിയും പശുവും ഒരുമിച്ചു നിൽക്കുന്നു! പശുവിനെ രക്ഷിക്കുവാനായി രാജാവ് പുലിക്ക് നേരെ അമ്പെയ്തു. കഷ്ടകാലമേ..! അമ്പ് കൊണ്ട് പരലോകം പൂകിയത് പശുവായിരുന്നു. പശ്ചാത്താപ വിവശനായി, പ്രായശ്ചിത്തം തേടി തന്നെ സമീപിച്ച രാജാവിനോട് ഭരദ്വാജമുനി ശരം വീണ സ്ഥലത്ത് ഒരു ശിവ ക്ഷേത്രം പണിയുവാൻ ആഹ്വാനം ചെയ്തു. അങ്ങിനെയാണ് നൂറ്റാണ്ടുകൾക്ക് മുൻപ് ശരവു ക്ഷേത്രം പണിചെയ്യപ്പെട്ടത്. കാശി വിശ്വനാഥ ക്ഷേത്രത്തിന് സമാനമായി ഈ ക്ഷേത്രം കണക്കാക്കപ്പെടുന്നു. ഗണപതി ക്ഷേത്രവും മംഗളാദേവി ക്ഷേത്രവും പിൽക്കാലത്ത് ഗണപതി തന്നെ സ്വപ്ന ദർശനം നൽകി ആവശ്യപ്പെട്ട പ്രകാരം ബംഗരാജ എന്ന രാജാവ് പണിതതാണെന്നാണ് ഐതിഹ്യം.

മംഗലാപുരത്ത് വന്നാൽ ആദ്യം ദർശിക്കേണ്ടതാണെന്നല്ലേ പറഞ്ഞത്. വൈകിയാണെങ്കിലും ദർശിച്ചേക്കാം. ഞാൻ മനസ്സിൽ വിചാരിച്ചു. കാർ ഹമ്പൻകട്ട മെയിൻ റോഡ് വിട്ട് സൈഡ് റോഡിൽ കയറി ഒരു ക്ഷേത്രത്തിനു മുന്നിൽ നിന്നു. ഓഫീസർ പുറത്തിറങ്ങി; "ഇതാണ് ഞാൻ പറഞ്ഞ ക്ഷേത്രം..."

ഞാൻ പുറത്തിറങ്ങി ആശ്ചര്യത്തോടെ ആ ക്ഷേത്രം നോക്കി നിന്നു. മാംഗളൂരിൽ വന്ന് ആദ്യ ദിവസം ജോലിയിൽ ചേരാൻ പോകുമ്പോൾ രാവിലെ കയറി തൊഴുത ക്ഷേത്രമായിരുന്നു അത്!  







Monday, September 4, 2023

 

രാധാഷ്ണൻ മാഷ്ടെ മകൻ






മൂന്നു വശവും തൊടുകളാലും ഒരു വശം പുഴയാലും ചുറ്റപ്പെട്ട ഗ്രാമമാണ് പുലാപ്പറ്റ. നാലുപുറവും സമുദ്രമോ കായലോ ആയിരുന്നെങ്കിൽ യഥാക്രമം ദ്വീപെന്നോ തുരുത്തെന്നോ ഒക്കെ വിളിക്കാമായിരുന്നു. ഇതിപ്പോൾ എന്ത് വിളിക്കും? മറ്റെവിടെയും ഇതുപോലെ പുഴകളാലും തൊടുകളാലും ചുറ്റപ്പെട്ട ഭൂപ്രദേശം ഇല്ലാത്തതുകൊണ്ടായിരിക്കുമോ ഭാഷാ പണ്ഡിതന്മാർ ഇതിന് ഒരു ഒറ്റവാക്ക് കണ്ടുപിടിക്കാതിരുന്നത്? എന്തോ!

വർഷങ്ങൾക്ക് മുൻപ് സത്രം കാവിലും ചീനിക്കടവിലും കോരങ്കടവിലും കൊളശ്ശേരിയിലും പുഴയ്ക്കും തൊടുകൾക്കും കുറുകെ പാലങ്ങളില്ലായിരുന്നു. അതുകൊണ്ട് പുലാപ്പറ്റയിലേക്ക് വരുവാനുള്ള ഏക മാർഗം പാലക്കാട് ചെർപ്പുളശ്ശേരി റൂട്ടിൽ പെരിങ്ങോട് വഴിയായിരുന്നു. പെരിങ്ങോട് നിന്നും നാലുകിലോമീറ്റെർ സഞ്ചരിച്ച്, പുലാപ്പറ്റ തോടിന്റെ പാലം കടന്ന്, പുലാപ്പറ്റയിലെത്താം.

പക്ഷെ സംഗതി പറയുന്നത്ര എളുപ്പമായിരുന്നില്ല. പെരിങ്ങോടെത്തുന്ന ഒരാൾക്ക് വല്ലപ്പോഴും ഇടവിട്ടുള്ള ബസ്സ് കാത്തു നിൽക്കണം. അല്ലെങ്കിൽ ആള് തികയുമ്പോൾ എടുക്കുന്ന ജീപ്പിൽ കയറി വരാം; സ്വന്തമായി ഓട്ടോ റിക്ഷ വിളിക്കാം. അതുമല്ലെങ്കിൽ പുലാപ്പറ്റയിലേക്ക് വരുന്ന ഇരുചക്ര വാഹനങ്ങളിലോ കാറിലോ കയറി വരാം. അക്കാലത്ത് കോങ്ങാട് ജോലി ചെയ്തിരുന്ന ഞാൻ സ്കൂട്ടറിലായിരുന്നു ദിവസവും പോവുന്നതും വരുന്നതും. മിക്കവാറും ദിവസവും പെരിങ്ങോട് നിന്ന് ഒരു 'സവാരി' തരമാവും. അത് പരിചയക്കാരനാവാം; അപരിചിതനുമാവാം.

ഒരു ദിവസം അങ്ങിനെ തരമായത് ഒരു അപരിചിതനെയായിരുന്നു. എന്നെക്കാൾ അല്പം പ്രായക്കൂടുതലുള്ള ആൾ. ഇരു ചക്രങ്ങൾ മുന്നോട്ടു നീങ്ങിയപ്പോൾ അയാൾ സംഭാഷണം തുടങ്ങി. "എനിക്ക് മനസ്സിലായില്ലല്ലോ, എവിടെയാണ് വീട്....?"

"ഞാൻ രാധാകൃഷ്ണൻ മാഷ്ടെ മകനാണ്.."

"കടമ്പഴിപ്പുറത്ത്...പി എ രാധാഷ്ണൻ മാഷടെയോ...." അയാളുടെ ശബ്ദം പ്രസന്നമായി. "ന്നെ മാഷ് പഠിപ്പിച്ചിട്ടുണ്ട്.......അല്ലാ… ആളൊന്ന് ലേശം കറുത്ത് പോയല്ലോ..."

"ജന്മനാ ഇങ്ങനെത്തന്നെയാണ്...." ഞാൻ ചിരിച്ചു. കുട്ടിക്കാലത്ത് മുത്തശ്ശൻ ചിരിച്ചുകൊണ്ട് സ്രഷ്ടാവിനെ പഴിച്ചു പാടാറുള്ള കവിതാ ശകലം ഓർക്കുകയും ചെയ്തു: സൃഷ്ടിച്ച മണ്ണിൽ കരി കൂട്ടി ദുഷ്ടൻ....വീട്ടിൽ ഞങ്ങൾ രണ്ടുപേരോടുമാണല്ലോ മൂപ്പർ ഇത്രയും ദുഷ്ടത്തരം കാണിച്ചത്! കുട്ടിക്കാലത്ത് വീട്ടിൽ വരുന്ന രാമേട്ടൻ എന്നെ നോക്കി ചിരിച്ചുകൊണ്ട് പറയുമായിരുന്നു: "ഇത് മുത്തശ്ശൻ തന്നേണ്....അതേ ചേലും തരോം....ആ വയറും കൂടി കിട്ടിയാമതി. ല്ല്യാ....വലുതായ കിട്ടിക്കോളും". മുപ്പതു നാൽപ്പതു വർഷങ്ങൾക്ക് ശേഷം രാമേട്ടന്റെ ആ പ്രവചനം സഫലമാവുന്ന ലക്ഷണങ്ങൾ കണ്ടു തുടങ്ങി. ജനിതക ജാതകങ്ങളെ ആർക്കു മാറ്റാനാവും!

"റെയിൽവെയിലല്ലേ ജോലി ചെയ്യുന്നത്...?"

"അല്ല....ഞാൻ ബാങ്കിലാണ്..." അതോടെ അയാൾ മൗനിയായി. അയാളുടെ മനസ്സിൽ ഒരു നിശ്ശബ്ദ കോലാഹലം    നടക്കുന്നത്, സംശയങ്ങൾ, ചോദ്യങ്ങൾ ഉയരുന്നത് ഹെൽമെറ്റിനുള്ളിലൂടെ ഞാൻ അറിഞ്ഞു.

"സുരേഷ് ന്നല്ലേ പേര്.."

"അല്ല……." ഞാൻ പേര് പറഞ്ഞു. ‘അപ്പോൾ പേരും മാറ്റിയോ’ എന്ന് അയാൾ ചോദിക്കുമോ എന്ന് ഞാൻ ഭയന്നു. എന്നാൽ ഭാഗ്യത്തിന് അതുണ്ടായില്ല. പകരം പ്രതീക്ഷയറ്റവനെപ്പോലെ,രണ്ടിലൊന്ന് തീരുമാനിക്കുവാനെന്നോണം അയാൾ ചോദിച്ചു: "അപ്പോൾ രാധാഷ്ണൻ മാഷ്ക്ക് രണ്ടു മക്കളല്ലേ...?" മൂന്നു മക്കളുണ്ടെന്നും മൂത്തവൻ ഈ ഞാനാണെന്നും ഞാൻ അയാളെ അറിയിച്ചു. ഏഴാം ക്ലാസ്സു കഴിഞ്ഞ മുതൽ പഠിത്തം ഒറ്റപ്പാലത്തായിരുന്നു. വല്ലപ്പോഴും മാത്രം നാട്ടിൽ വരുന്നതിനാൽ അധികമാർക്കും രാധാകൃഷ്ണൻ മാസ്റ്റർക്ക് ഇങ്ങനെ ഒരു മകനുള്ള കാര്യം അറിയില്ലായിരുന്നു. ഏതാണ്ട് പത്തു സംവത്സരങ്ങൾ നീണ്ടുനിന്ന വിജ്ഞാനവാസത്തിനു ശേഷം ഞാൻ നാട്ടിൽ തിരിച്ചെത്തിയതായിരുന്നു.

എന്റെ കുട്ടിക്കാലത്ത് ഏറ്റവും അടുത്തുള്ള ഹൈസ്കൂൾ കടമ്പഴിപ്പുറത്തായിരുന്നു. എട്ടു പത്തു കിലോമീറ്റെർ ദൂരെ. അക്കാലത്തു പുലാപ്പറ്റയിലേക്ക് ബസ് സർവീസ് തുടങ്ങിയിട്ടില്ല. പറമ്പുകളും തോടും പാടവും താണ്ടി നടന്നു തന്നെ പോകണം. അതുകൊണ്ടായിരുന്നു ഏഴാം ക്ളാസ് കഴിഞ്ഞപ്പോൾ സ്ഥിരം അസുഖക്കാരനായ എന്നെ ഒറ്റപ്പാലത്ത് പഠിക്കുവാൻ വിട്ടത്.

അച്ഛനും കടമ്പഴിപ്പുറം സ്കൂളിലായിരുന്നു ജോലി ചെയ്തത്. ദിവസവും രാവിലെ അച്ഛൻ കടമ്പഴിപ്പുറത്തേക്ക് നടന്നു. ഉച്ചക്ക് സ്കൂൾ മൈതാനത്തിനരികിൽ കിട്ടുണ്ണി ഗുപ്തൻ എന്ന ആൾ നടത്തിയ ചെറിയ ഹോട്ടലിൽ നിന്നും ഊണ് കഴിച്ചു. വൈകുന്നേരം തിരിച്ചും നടന്നു. ഈ യാത്രയിൽ എല്ലാം നാട്ടിൽ നിന്നും ഉള്ള മറ്റു വിദ്യാർത്ഥികളും ഉണ്ടായിരുന്നു കൂടെ. ആരോഗ്യവാന്മാർ. പിന്നീടെപ്പോഴോ ഹോട്ടൽ ഊണ് മടുത്തപ്പോൾ ഉച്ചക്കുള്ള ഭക്ഷണം ബാഗിലാക്കി കൊണ്ടുപോയിത്തുടങ്ങി. നടത്തത്തിനു പകരമായി ഒരു സൈക്കിളും വാങ്ങി. പച്ച നിറമുള്ള റാലി സൈക്കിൾ. തനിക്ക് വളരെ പ്രിയപ്പെട്ട ആ വാഹനത്തെ അച്ഛൻ എപ്പോഴും കഴുകിയും തുടച്ചും മിനുക്കി വെച്ചു. ഹാൻഡിൽ ബാറിലെ കൈപ്പിടിയിൽ അറ്റത്ത് തൊങ്ങലുള്ള കവർ ഇട്ടു. പച്ച നിറമുള്ള പ്ലാസ്റ്റിക് കവർ ബ്രേക്കിനും. രണ്ടു ചക്രങ്ങളിലും നടുവിൽ വർണ്ണ രോമങ്ങളുള്ള ബ്രഷുകൾ പിടിപ്പിച്ചു. നല്ല തിളങ്ങുന്ന സ്റ്റീൽ ലൈറ്റും പിൻചക്രത്തിനടുത്ത് അതിന്റെ ഡൈനാമോയും. ആകെക്കൂടി ഒരു സുന്ദരി. പക്ഷെ ഞങ്ങൾ കുട്ടികൾക്ക് അവളുമായി ഇടപഴകുവാൻ അനുവാദമുണ്ടായിരുന്നില്ല.

പുലാപ്പറ്റയിൽ അക്കാലത്ത് വൈദ്യുതി എത്തിയിട്ടില്ലായിരുന്നു. ദിവസവും സന്ധ്യക്ക് മുൻപ് അച്ഛമ്മ നാലഞ്ചു കമ്പിറാന്തൽ വിളക്കുകൾ തുടച്ചു മിനുക്കി മണ്ണെണ്ണ നിറച്ചു വെക്കും. നാട കൊമ്പു കേറി കത്തി ചിലവയുടെ കുപ്പികൾ വല്ലാതെ കരിപിടിച്ചിട്ടുണ്ടാവും. അത് ഉള്ളിൽ ശീലയിട്ട് തുടച്ചു വൃത്തിയാക്കുന്നത് ശ്രമകരമായ പണിയാണ്. അപകടം പിടിച്ചതും. കുപ്പി കയ്യിൽ നിന്നും വഴുതി താഴെ വീണ് പൊട്ടാം; ഉള്ളിൽ കയ്യിട്ടു തുടക്കുമ്പോൾ തള്ള വിരലിനും ചൂണ്ടുവിരലിനും ഇടക്കുള്ള ചർമ്മം നെടുകെ മുറിയാം. എങ്കിലും ആ പണിയിൽ എല്ലാ വിലക്കുകളെയും മറികടന്ന് അച്ഛമ്മയെ സഹായിക്കുന്നത് എനിക്ക് വലിയ ഇഷ്ടമായിരുന്നു. പൊതുവെ വളരെ മോശമായ നിലയിലുള്ളതെന്തും വൃത്തിയാക്കി എടുക്കുന്നത് ഞാൻ ഇഷ്ടപ്പെട്ടു. മഴക്കാലത്ത് ഉപയോഗിക്കാതെ പൂപ്പ് പിടിച്ച ലെതർ ഷൂ പോളിഷ് ചെയ്ത് തിളക്കുന്നത് പോലെ; വൃത്തികേടായായ വാഷ് ബേസിൻ കൊക്കുള്ള പ്ലാസ്റ്റിക് കുപ്പിയിലെ നീല കുഴമ്പ്   ഒഴിച്ച് കഴുകി തിളക്കുന്നത് പോലെ; മുടി ചീകുന്ന ചീർപ്പ് കഴുകി പുത്തനാക്കുന്നത് പോലെ; ചെളി പിടിച്ച കാർ, സ്കൂട്ടർ.... അങ്ങിനെ എന്തും മോശമായത് പുത്തനായി തിളങ്ങുമ്പോൾ വല്ലാത്തൊരു ആനന്ദം കിട്ടുന്നു. (എന്നിരുന്നാലും ഇതൊരു റിട്ടയർമെന്റ് പ്രൊഫഷൻ ആക്കാൻ എനിക്ക് ഉദ്ദേശമില്ല, കേട്ടോ. സോറി).

സന്ധ്യ മയങ്ങിയാൽ പിന്നെ അത്താഴത്തിന് അധികം താമസമില്ല. അതുകഴിഞ്ഞാൽ അച്ഛന്റെ ഒരിക്കലും തെറ്റിയിട്ടില്ലാത്ത പതിവ് തുടങ്ങുകയായി: പിറ്റേ ദിവസത്തെ ക്ളാസ്സിലേക്കുള്ള തയ്യാറെടുപ്പ്. കോലായിൽ ഒരു നീണ്ട ബെഞ്ചും ഡെസ്കും ഉണ്ട്. തുറന്ന അടച്ചുറപ്പില്ലാത്ത കോലായയാണ്. വട്ട തൂണുകളും അതിനു മുകളിലെ താങ്ങും മേഞ്ഞ ഓടിനു താഴെ മരപ്പലക അടിച്ച താഴ് വാരവും. താഴ് വാരത്തിന്റെ വളകളിൽ തൂക്കിയ മുളം തട്ടികകൾ കോലായയെ മുറ്റത്തു നിന്നും മറയ്ക്കുന്നു. മേശയിൽ നിന്നും പുറത്തെടുത്ത ഒരു തടിയൻ ഡിക്ഷ്ണറിയും മറ്റ് ഒന്നോ രണ്ടോ ടെക്സ്റ്റുകളും, ഇംഗ്ലീഷും സോഷ്യൽ സ്റ്റഡീസും ആണ് അവ, പിന്നെ ഒരു കമ്പിറാന്തലും ഡെസ്കിൽ സ്ഥാനം പിടിക്കും. അച്ഛൻ ബഞ്ചിലും ഞങ്ങൾ കുട്ടികൾ ബഞ്ചിലോ ഡെസ്കിനു മുകളിലോ ആയും ഇരിപ്പുറപ്പിക്കും. ഡിക്ഷ്ണറി നോക്കാനാണ് ഞങ്ങൾക്ക് താൽപ്പര്യം. പല വാക്കുകൾക്കും ചെറിയ ചിത്രങ്ങൾ സഹിതം അർഥം വ്യക്തമാക്കുന്ന ഡിക്ഷ്ണറി ആയിരുന്നു അത്. അക്കാലത്ത് ആ ചെറിയ ചിത്രങ്ങളിലായിരുന്നു താല്പര്യമെങ്കിലും പിൽക്കാലത്ത് എനിക്ക് ഡിക്ഷ്ണറി നോക്കൽ ഒരു ശീലമായത് ഈ ദിനചര്യ കാരണമായിരുന്നു.

തട്ടികക്കു പുറത്ത് ഋതുക്കൾ മാറി വന്നു. ഇടവപ്പാതിക്ക് കോരിച്ചൊരിയുന്ന മഴ; ധനുമാസത്തിൽ മഞ്ഞും കുളിരും; സ്‌കൂൾ പൂട്ടാറാവുമ്പോൾ ഉരുകുന്ന ചൂട്. പിന്നെ കാലം തന്നെ മാറി. തട്ടികകൾ പോയി ചുമരുകളായി; കോലായയ്ക്ക് അടച്ചുറപ്പായി. റാന്തലുകൾ മാറി വൈദ്യുത വിളക്കുകളായി. തൊടുകൾക്കും പുഴക്കും പാലങ്ങളായി. സ്‌കൂളിൽ പോകുവാൻ നടന്നോ സൈക്കിൾ ചവിട്ടിയോ ബുദ്ധിമുട്ടേണ്ടതില്ല; ഒറ്റപ്പാലത്തേക്കു പോകുന്ന ബസ്സിലെ തിരക്ക് സഹിച്ചാൽ മതി എന്ന നില വന്നു. പക്ഷെ വർഷങ്ങളുടെ അദ്ധ്യാപനത്തിനു ശേഷവും അച്ഛന്റെ ആ പതിവിന് ഒരു മാറ്റവും ഇല്ലായിരുന്നു.

പിൽക്കാലത്ത് പല പല ആവശ്യങ്ങൾക്കായി എനിക്ക് എത്രയോ ആപ്പീസുകളിൽ കയറി ഇറങ്ങേണ്ടി വന്നു. എല്ലായിടത്തും അച്ഛന് ശിഷ്യന്മാരുണ്ടായിരുന്നു. അവർ ഹൃദ്യമായി പുഞ്ചിരിച്ചു ചോദിച്ചു: രാധാഷ്ണൻ മാഷ്ടെ മകനാണല്ലേ. കാര്യവും എളുപ്പത്തിൽ സാധിച്ചു തന്നു. മഹത്തായ അദ്ധ്യാപകവൃത്തിയുടെ ഗുണഫലങ്ങൾ അടുത്ത തലമുറക്കും കിട്ടുന്നു. ബാങ്കിൽ സഹപ്രവർത്തകർക്കിടയിലും അച്ഛന്റെ ശിഷ്യന്മാരുണ്ടായിരുന്നു. ബാങ്കിലെ വിശേഷങ്ങൾ ചോദിക്കുന്ന കൂട്ടത്തിൽ അച്ഛൻ അവരെപ്പറ്റിയും ചോദിക്കും: ...അയാൾ ഇപ്പോൾ ഏതു ബ്രാഞ്ചിലാ.. ഏതു പോസ്റ്റിലാ...എന്നിങ്ങനെ. ഒരിക്കൽ ഞാൻ പറഞ്ഞു: ഞങ്ങളുടെ ഡി ജി എമ്മിന്റെ വീട് പെരിങ്ങോടാണ്. പേരും പറഞ്ഞു. അച്ഛൻ പറഞ്ഞു: "എന്റെ ക്ലാസ്സിൽ പെരിങ്ങോട് നിന്നും ആ പേരുള്ള ഒരു കുട്ടി ഉണ്ടായിരുന്നല്ലോ...".അതെ. അദ്ദേഹം അച്ഛന്റെ ശിഷ്യനായിരുന്നു. ഞാനതു പറഞ്ഞപ്പോൾ ആശ്ചര്യത്തോടെ, സന്തോഷത്തോടെ അദ്ദേഹവും പറഞ്ഞു: ഓ! രാധാഷ്ണൻ മാഷ്ടെ മകനാണോ...!

കുറച്ചു ദിവസം മുൻപ് ചില സാധനങ്ങൾ വാങ്ങുവാനായി ഞാൻ ഒരു കടയിൽ നിൽക്കുകയായിരുന്നു. അവിടെ കടക്കാരനുമായി സൊള്ളിക്കൊണ്ടിരുന്ന ഒരാൾ ഇടക്കിടെ എന്നെ സൂക്ഷിച്ചു നോക്കിക്കൊണ്ടിരുന്നു. എന്നേക്കാൾ അല്പം കൂടുതൽ പ്രായം കാണും. തലമുടി വെളുപ്പാണെങ്കിലും മറ്റു വാർദ്ധക്യ ലക്ഷണങ്ങളൊന്നും തന്നെയില്ല. കുറേ നേരത്തെ സൂക്ഷ്മ പരിശോധനയ്ക്കു ശേഷം അയാൾ ചോദിച്ചു: “രാധാഷ്ണൻ മാഷ്ടെ മകനല്ലേ.....”

"അതെ..". ഞാൻ വിനയത്തോടെ പറഞ്ഞു. പിന്നെ അയാൾ ആഹ്ളാദവാനായി അച്ഛന്റെ ക്ലാസിനെപ്പറ്റിയും അക്കാലത്തെ മറ്റു മാഷന്മാരെയും പറ്റി വാതോരാതെ സംസാരിച്ചുകൊണ്ടിരുന്നു. പക്ഷെ എന്റെ മനസ്സ് മറ്റെവിടെയോ വ്യാപരിക്കുകയായിരുന്നു: അറുപതിലധികം വർഷമായി ഞാൻ ഈ ഭൂമിയിൽ പ്രാണവായു കാർബൺ ഡയോക്സൈഡായി മാറ്റിക്കൊണ്ടിരിക്കുന്നു. മുപ്പത്തെട്ടിലധികം വർഷങ്ങൾ ഒരു പ്രമുഖ ബാങ്കിൽ ജോലി ചെയ്തു. ആധാർ, പാൻ എന്ന് വേണ്ട ഇനി സ്വന്തം പേരിൽ ഇല്ലാത്ത ‘കെ വൈ സി’ കാർഡുകളൊന്നും തന്നെ ഇല്ല. എങ്കിലും അവക്കെല്ലാം ഉപരിയായി നാട്ടിൽ എനിക്ക് ഒരേയൊരു  മേൽവിലാസമേയുള്ളൂ എന്ന് ഞാൻ അറിയുന്നു:

‘രാധാഷ്ണൻ മാഷ്ടെ മകൻ....’