Friday, April 29, 2022

 

KING RICHARD

Spoiler Alert: Contains part of the film story

(Oscar 2022)

 

 (Poster courtesy)

 

അഭിനയത്തിന് മികച്ച നടനുള്ള ഈ വർഷത്തെ ഓസ്കാർ അവാർഡ് ലഭിച്ചത് വിൽ സ്മിത്തിനായിരുന്നു. കിംഗ് റിച്ചാർഡ് എന്ന ചിത്രത്തിലെ അഭിനയത്തിനായിരുന്നു പുരസ്‌കാരം. പുരസ്‌കാരം ലഭിക്കുന്നതിന് മുൻപ്, തന്റെ ഭാര്യയെ പറ്റി മോശമായി അഭിപ്രായപ്പെട്ടതിന്റെ പേരിൽ അവതാരകനായ ക്രിസ് റോക്കിനെ വിൽ സ്മിത്ത്  മുഖത്തടിച്ചത് തൊണ്ണൂറ്റി നാലാമത് അക്കാദമി അവാർഡ് ചടങ്ങിന്റെ ശോഭ തന്നെ കെടുത്തിക്കളഞ്ഞു. ലോകം മുഴുവൻ  തത്സമയം കണ്ടുകൊണ്ടിരിക്കുന്ന വിശിഷ്ടമായ ഒരു പരിപാടിയുടെ അവതാരകൻ എന്ന നിലയ്ക്ക് ക്രിസ് റോക്ക്, തമാശക്കാണെങ്കിൽ പോലും, മറ്റുള്ളവർക്ക് മാനസിക വിഷമം ഉണ്ടാക്കുന്ന പരാമർശങ്ങളൊന്നും ചെയ്യരുതായിരുന്നു. പ്രത്ത്യേകിച്ചും അവർക്ക് അത്യധികം മനോവിഷമമുണ്ടാക്കുന്ന രോഗങ്ങളുമായി ബന്ധപെട്ട്. അതുപോലൊരു സദസ്സിൽ വിൽ സ്മിത്തും മനഃസംയമനം പാലിക്കേണ്ടതായിരുന്നു. ഏതായാലും ഇതിന്റെ പേരിൽ വിൽ സ്മിത്തെന്ന ബഹുമുഖ പ്രതിഭയ്ക്ക് വളരെയധികം വിലക്കുകളും പഴികളും ഏറ്റുവാങ്ങേണ്ടി വന്നു. അഭിനയം തുടങ്ങുന്നതിനു മുൻപ് സംഗീതജ്ഞനായി രംഗപ്രവേശം ചെയ്ത വിൽ സ്മിത്തിന് റാപ്പ് സംഗീതത്തിനുള്ള ഗ്രാമി അവാർഡും ലഭിച്ചിട്ടുണ്ട്. നമുക്ക് ചിത്രത്തെ പരിചയപ്പെടാം.

ബിയോപിക് വിഭാഗത്തിൽ പെടുന്ന ഈ ചിത്രം പ്രശസ്ത ടെന്നീസ് താരങ്ങളായ വീനസ് വില്യംസിന്റെയും സെറീന വില്യംസിന്റെയും അച്ഛനായ റിച്ചാർഡ് വില്യംസിന്റെ ജീവിതത്തിൽ നിന്നും അടർത്തിയെടുത്ത യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. കറുത്ത വർഗക്കാരനായതിന്റെ പേരിൽ ജീവിതകാലം മുഴുവൻ വെളുത്ത വർഗക്കാരിൽ നിന്നും അവഗണ നേരിട്ട അയാൾ തന്റെ മക്കൾക്ക് അവരർഹിക്കുന്ന ബഹുമാനം കിട്ടണമെന്ന് അതിയായി ആഗ്രഹിക്കുന്നു. മൂന്നു പെൺകുട്ടികളുള്ള ബ്രാണ്ടി എന്ന  സ്ത്രീയെ വിവാഹം കഴിക്കുന്ന അയാൾ, വീനസും സെറീനയും ജനിക്കുന്നതിനു മുന്നേ തന്നെ അവരെ ലോകത്തിലെ ഒന്നാം കിട ടെന്നീസ് താരങ്ങളാക്കുവാൻ തീരുമാനിച്ചിരുന്നു.

ആദ്യ കാലങ്ങളിൽ റിച്ചാർഡും ബ്രാണ്ടിയും തന്നെയായിരുന്നു കുട്ടികൾക്ക് കോച്ചിങ് കൊടുത്തത്. ആദ്യ ഘട്ടം കഴിഞ്ഞെന്നു ബോദ്ധ്യമായ റിച്ചാർഡ് അവർക്ക് തുടർന്ന് കോച്ചിങ് കൊടുക്കുവാനായി പല പ്രൊഫഷണൽ കൊച്ചുകളെയും സമീപിക്കുന്നുണ്ടെങ്കിലും അവരാരും അതിനു തയ്യാറാവുന്നില്ല. ടെന്നീസ് ധനികർക്കുമാത്രം പറ്റുന്ന ഒന്നാണെന്ന് പറഞ്ഞ് അയാളെ മിക്കവരും നിരുത്സാഹപ്പെടുത്തുവാൻ ശ്രമിച്ചു. കറുത്ത വർഗക്കാരായതും ഒരു പ്രതിബന്ധമായിരുന്നു. എന്നാൽ അതിനൊന്നും റിച്ചാർഡിനെ പിന്തിരിപ്പിക്കുവാനായില്ല. 

വളരെ പരിശ്രമത്തിനൊടുവിൽ കുട്ടികളുടെ അസാമാന്യ കഴിവ് മനസ്സിലാക്കിയ പ്രഗത്ഭനായൊരു പ്രൊഫഷണൽ കോച്ച്, പോൾ കോഹൻ, ഒരാളുടെ, വീനസിന്റെ, കോച്ചിങ് സൗജന്യമായി ഏറ്റെടുക്കുന്നു. സെറീനയുടെ കോച്ചിങ് അമ്മതന്നെ തുടർന്നു. അതിനു പുറമെ കോഹൻ വീനസ്സിനെ പരിശീലിപ്പിക്കുന്നതിന്റെ വീഡിയോ നോക്കിയും പരിശീലിച്ചു. ഏകലവ്യനെപ്പോലെ. അങ്ങിനെ വീനസ് ജൂനിയേർസ് മത്സരങ്ങളിൽ പങ്കെടുക്കുകയും വലിയ വിജയങ്ങൾ കരസ്ഥമാക്കുകയും ചെയ്യുവാൻ തുടങ്ങി. അതോടെ ഏജന്റുമാരും വലിയ പ്രലോഭനങ്ങളുമായി പിറകെ കൂടി. എന്നാൽ റിച്ചാർഡ് അതിലൊന്നും വഴങ്ങുന്നില്ലെന്നു മാത്രമല്ല അതിനു നിർബന്ധിച്ച കോഹനെ അയാൾ കോച്ച് സ്ഥാനത്തു നിന്നും ഒഴിവാക്കുകയും ചെയ്യുന്നു. അയാൾക്ക്‌ മുന്നിൽ ഒരൊറ്റ ലക്‌ഷ്യം മാത്രമായിരുന്നു: വീനസ് ലോകത്തെ നമ്പർ വൺ ടെന്നീസ് താരമാവുക. അങ്ങിനെ അടുത്ത ലെവൽ പരിശീലനത്തിനായി, സാമ്പത്തിക ശേഷി ഇല്ലാത്തതിനാൽ സൗജന്യമായി പരിശീലിപ്പിക്കാൻ തയ്യാറുള്ള , അടുത്ത കൊച്ചിനായി അയാൾ അന്വേഷണം തുടങ്ങി. ഇവിടെയും ഭാഗ്യം അയാളെ തുണച്ചു. വീനസിന്റെ കഴിവുകൾ കണ്ട് സന്തുഷ്ടനായ റിക്ക് മാസി (Rick Macci) എന്ന കോച്ച് അവളെ പരിശീലിപ്പിക്കാൻ തയ്യാറായി; റിച്ചാർഡിന്റെ എല്ലാക്കാര്യങ്ങളിലുമുള്ള നിർബന്ധ ബുദ്ധി വീനസിനെയും അമ്മയെയും കോച്ചിനെയും പലപ്പോഴും വളരെ വിഷമത്തിലാഴ്ത്തിയെങ്കിലും. ഒടുവിൽ വീനസ് ഓൿലൻഡിലെ ഒരു പ്രൊഫഷണൽ മത്സരത്തിൽ അരാന്റാ സാഞ്ചേസ് വികാരിയോവിനെ  (Arantxa Sanchez Vicario) നേരിടുന്ന അത്യന്തം ഉദ്വേഗ ജനകമായ മത്സരത്തോടെ ചിത്രം അവസാനിക്കുന്നു.

റീനൽഡോ മർക്കസ് ഗ്രീൻ (Reinaldo Marcus Green) ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. തിരക്കഥയും ഛായാഗ്രഹണവും പശ്ചാത്തല സംഗീതവും എല്ലാം മികച്ചത് തന്നെ. റിച്ചാർഡ് വില്യംസിനെ അവതരിപ്പിച്ച വിൽ സ്മിത്ത്(Will Smith), ഭാര്യയെ അവതരിപ്പിച്ച ആൻജിനു എല്ലിസ് (Aunjanue Ellis), വീനസ്സിനെ അവതരിപ്പിച്ച സാനിയ സിഡ്‌നി (Saniyya Sydney) എന്നിവരെല്ലാം തന്നെ മികച്ച അഭിനയമാണ് കാഴ്ചവെച്ചത്.   പതിവിൽ നിന്നും വ്യത്യസ്തമായി ചിത്രത്തിന്റെ ക്ലൈമാക്സിന്, വിജയിച്ച ഒരു മത്സരത്തിന് പകരം  അണിയറ ശിൽപ്പികൾ വീനസ്സിന്റെ ജീവിതത്തിലെ ഒരു നിർണായക മത്സരമാണ് തിരഞ്ഞെടുത്തത് എന്ന വസ്തുത വളരെ ശ്രദ്ധേയമാണ്. ഒരു കളിക്കാരൻ തകർത്തു മുന്നേറുമ്പോൾ മഴ മൂലവും മറ്റും ഒരു ബ്രേക്ക് വന്നുകഴിഞ്ഞാൽ അയാൾക്ക് ആ ടെമ്പോ നഷ്ടപ്പെടുന്നതും എതിരാളി മേൽകൈ നേടുന്നതും വിംബിൾഡൺ പോലുള്ള വലിയ മത്സരങ്ങളിൽ പലപ്പോഴും നാം കണ്ടിട്ടുള്ളതാണ്. അതുകൊണ്ടു തന്നെ കേവലം പതിന്നാലു വയസ്സ് മാത്രം പ്രായമുള്ള വീനസ്സിന് സാഞ്ചസിന്റെ അന്യായമായ, നീണ്ട ടോയ്‌ലറ്റ് ബ്രേക്ക് കാരണം പരാജയത്തിലേക്ക് നീങ്ങേണ്ടി വന്നത് പ്രേക്ഷകരിൽ അനുകമ്പ വളർത്താൻ ഉപകരിച്ചു. മകളെക്കുറിച്ചുള്ള  ആകാംക്ഷയും മാനസിക പിരിമുറുക്കവും  അന്യായം കാണിച്ച എതിരാളിയോട് ഒന്നും ചെയ്യുവാൻ പറ്റാത്ത നിസ്സഹായതയും ഒടുവിൽ മാനസികമായി തളർന്നു പോയ മകളെ  സമാധാനിപ്പിക്കുവാനുള്ള ഉത്തരവാദിത്വവും എല്ലാം വിൽ സ്മിത്ത് ഈ രംഗങ്ങളിൽ മനോഹരമായി അവതരിപ്പിച്ചു. റിച്ചാർഡ്  വില്യംസിൻറെ കഥയിലെ ക്ലൈമാക്സ് ഇത് തന്നെ. തുടർന്നുള്ള വീനസ്സിന്റെ ടെന്നീസ് ജൈത്ര യാത്രകളെല്ലാം ചരിത്രമാണ്.

ഗീത, ബബിത എന്ന തന്റെ രണ്ടു പെൺകുട്ടികളെ എതിർപ്പുകളോടെല്ലാം പൊരുതി ഗുസ്‌തി ചാമ്പ്യന്മാരാക്കിയ മഹാവീർ സിങ് ഫോഗാട്ടിന്റെ കഥ പറഞ്ഞ 'ദംഗൽ ' എന്ന ചിത്രത്തോട്  വളരെ സാമ്യമുണ്ട് ഈ ചിത്രത്തിന്. അസാമാന്യ വ്യക്തിത്വങ്ങളെ സൃഷ്ടിക്കുവാൻ അസാമാന്യമായ  സ്വപ്നങ്ങളും ദൃഢ നിശ്ചയവും വേണമെന്ന് ഈ രണ്ടു ജീവിതകഥാ ചിത്രങ്ങളും നമ്മെ ഓർമിപ്പിക്കുന്നു. വിദ്യാർത്ഥികളും രക്ഷിതാക്കളും അവശ്യം കണ്ടിരിക്കേണ്ടതാണ് ഈ ചിത്രം.

 

 

Monday, April 11, 2022

  പവർ ഓഫ്  ഡോഗ്

(ഓസ്കാർ 2022)

(Spoiler alert: Contains part of the film story)

(Poster courtesy)


ഹോളിവുഡ് സിനിമാ രംഗത്തെ മികവിനുള്ള വിവിധ ഓസ്കാർ അവാർഡുകൾ, (തൊണ്ണൂറ്റി നാലാമത് അക്കാഡമി അവാർഡുകൾ), മാർച്ച് 27ന് പ്രഖ്യാപിച്ചു. കോവിഡ് മഹാമാരി കാരണം നീണ്ടു പോയ തൊണ്ണൂറ്റി മൂന്നാമത് മത്സരത്തിൽ 2021 ഫെബ്രുവരി വരെ റിലീസ് ചെയ്ത ചിത്രങ്ങൾ പരിഗണിച്ചിട്ടുണ്ടായിരുന്നു. അതിനാൽ   2021 മാർച്ച് ഒന്ന് മുതൽ ഡിസംബർ 31 വരെ റിലീസ് ചെയ്ത ചിത്രങ്ങളാണ് ഈ വർഷത്തെ അവാർഡിന് പരിഗണിക്കപ്പെട്ടത്. മികച്ച സംവിധാനത്തിനുള്ള അവാർഡ് ന്യൂസീലാൻഡുകാരിയായ ജേൻ കാമ്പ്യന് (Jane Campion) നേടിക്കൊടുത്ത  "ദ പവർ ഓഫ് ദ ഡോഗ്"  എന്ന സിനിമയെ നമുക്ക് പരിചയപ്പെടാം. നെറ്റ്ഫ്ലിക്സിൽ ഇപ്പോൾ ഈ ചിത്രം കാണാവുന്നതാണ്.

1925 കാലഘട്ടത്തിൽ അമേരിക്കയിലെ മൊണ്ടാനയിലാണ് കഥ നടക്കുന്നത്. നമ്മൾ കണ്ടു പരിചയിച്ച "വെസ്റ്റേൺസ്" എന്ന് തരം തിരിക്കപ്പെട്ട കൗബോയ് സിനിമകളെ ഓർമ്മിപ്പിക്കുന്നതാണ് ചിത്രത്തിന്റെ തുടക്കം. സഹോദരന്മാരായ ഫിൽ ബർബാങ്ക്, ജോർജ് ബർബാങ്ക് എന്നിവർ നിരവധി പശുക്കളും കുതിരകളും ഉള്ള വളരെ വലിയ ഫാർമിന്റെ ഉടമസ്ഥന്മാരാണ്. സഹോദരങ്ങളാണെങ്കിലും വളരെ വ്യത്യസ്തമായ സ്വഭാവക്കാരാണ് രണ്ടുപേരും. ജോർജ് വളരെ സൗമ്യനും മര്യാദയോടെ പെരുമാറുന്നവനും ആണെങ്കിൽ ഫിൽ പെരുമാറ്റത്തിൽ പരുക്കനും ആരോടും സ്നേഹമോ മര്യാദയോ ഇല്ലാത്തവനുമാണ്. പശുക്കളെയും കൊണ്ടുള്ള ഒരു യാത്രയിൽ അവർ റോസ് എന്ന ഒരു വിധവയും മകൻ പീറ്ററും നടത്തുന്ന ഭക്ഷണ ശാലയിൽ എത്തുന്നു. ആത്മഹത്യ ചെയ്ത മദ്യപാനിയായ ഭർത്താവ് താറുമാറാക്കിയ ജീവിതം തിരിച്ചുപിടിക്കാനുള്ള പ്രയത്നത്തിലാണ് റോസും പീറ്ററും. അമ്മ റോസിന്റെ സന്തോഷം മാത്രമാണ് തന്റെ ജീവിതലക്ഷ്യം എന്ന് ചിത്രത്തിന്റെ തുടക്കത്തിൽ തന്നെ പീറ്റർ പറയുന്നത് നമ്മൾ കേൾക്കുന്നുണ്ട്.

ഭക്ഷണ  ശാലയിൽ വെച്ച് ഫിൽ പീറ്ററിനോടും മറ്റുള്ളവരോടും വളരെ മോശമായി പെരുമാറുന്നു. ഇത് റോസിനെ വളരെയധികം ദുഖിപ്പിക്കുന്നു. അടുക്കളയിൽ രഹസ്യമായി കരഞ്ഞുകൊണ്ടിരുന്ന റോസിനെ ജോർജ് സമാധാനിപ്പിക്കാൻ ശ്രമിക്കുന്നു. റോസിനോടുള്ള സഹതാപം ക്രമേണ ജോർജിന്റെയും റോസിന്റെയും വിവാഹത്തിൽ കലാശിക്കുന്നു. തുടർന്ന് പീറ്റർ മെഡിക്കൽ വിദ്യാഭ്യാസത്തിനു പോയതോടെ റോസും ജോർജിന്റെയും ഫില്ലിന്റെയും വീട്ടിലേക്ക് താമസം മാറ്റുന്നു. സഹോദരനാണെങ്കിലും സുഹൃത്തിനെ പോലെയായിരുന്ന ജോർജ് വിവാഹിതനായതോടെ ഫിൽ പലവിധ മാനസിക പ്രശ്നങ്ങളിൽ പെട്ട് തന്റെയും മറ്റുള്ളവരുടെയും ജീവിതം പ്രശ്നപൂർണമാക്കുന്നു.

റോസിനെയും അവധി കാരണം വീട്ടിൽ തിരിച്ചെത്തിയ മകൻ പീറ്ററെയും അയാൾ കിട്ടുന്ന സന്ദർഭങ്ങളിലെല്ലാം അപമാനിക്കുവാനും ദുഖിപ്പിക്കുവാനും ശ്രമിക്കുന്നു. തന്മൂലം മാനസിക സംഘർഷം താങ്ങുവാനാകാതെ റോസ് ഒളിച്ചും പാത്തും മദ്യപാനം തുടങ്ങുന്നു. പീറ്റർ ഇതെല്ലാം മനസ്സിലാക്കുന്നുണ്ടായിരുന്നു. ഫിൽ തന്റെയും അമ്മയുടെയും സ്വൈര ജീവിതം തകർക്കുന്നതിൽ അയാൾ വളരെ വേവലാതിപ്പെടുന്നുണ്ട്.

തിരക്കഥ കൂടി തയ്യാറാക്കിയ സംവിധായിക ഫില്ലിന്റെ കഥാപാത്രത്തിനാണ് ചിത്രത്തിൽ കൂടുതൽ ഊന്നൽ നൽകിയിരിക്കുന്നത്. ചെറുപ്പത്തിൽ ഫിൽ മിടുക്കനായിരുന്നു. പിന്നീട് സ്വന്തം ഫാർമിലാണെങ്കിലും കന്നുകാലി മേപ്പുകാരനായി. അയാളെ ജീവിതത്തിൽ ഏറ്റവുമധികം സ്വാധീനിച്ചത് ബ്രോൻകോ ഹെൻറി എന്ന അയാളുടെ ഗുരുവായിരുന്നു. കുതിര സവാരി ചെയ്യുവാൻ ഫില്ലിന്നെ പഠിപ്പിച്ചത് അയാളായിരുന്നു. ഇരുപത്തഞ്ചു വർഷങ്ങൾക്കു ശേഷവും ഫിൽ മരിച്ചുപോയ  ബ്രോൺകോയെ പറ്റി വളരെ വൈകാരികമായി പലപ്പോഴും സംസാരിക്കുകയും അയാളോടുള്ള വിധേയത്വം പ്രകടമാക്കുകയും ചെയ്യുന്നുണ്ട്.

ഒരു ദിവസം പീറ്റർ, ഫിൽ പലപ്പോഴും കയറിപ്പോകുന്ന, വള്ളിപ്പടർപ്പുകളും ഇടിഞ്ഞു പൊളിഞ്ഞ കെട്ടിടവും മരങ്ങളും പുഴയും ഉള്ള ഏകാന്തമായ സ്ഥലത്തേക്ക് എത്തിപ്പെടുന്നു. കെട്ടിടത്തിനുള്ളിൽ പഴയ പെട്ടിയിൽ അവൻ പുരുഷന്മാരുടെ നഗ്ന ചിത്രങ്ങൾ ഉള്ള പുസ്തകങ്ങൾ കാണുവാൻ ഇടയാകുന്നു. പുഴയിൽ നഗ്നനായി ബ്രോൻകോയുടെ ടൗവലുമായി കുളിക്കുന്ന ഫിൽ ക്രൂദ്ധനായി അവനെ ആട്ടി ഓടിച്ചു. സംവിധാന മികവും അഭിനയ മികവും ഒത്തു ചേർന്ന രംഗങ്ങളാണിവ. ഉദ്വേഗ ജനകവും.

പക്ഷെ പിന്നീട് എപ്പോഴോ അവനെ കുതിര സവാരി പഠിപ്പിക്കുവാൻ അയാൾ തയ്യാറായി. അയാളുമൊത്തുള്ള ഒരു യാത്രക്കിടയിൽ ബ്രോൻകോയും ഫില്ലും സ്വവർഗ സ്നേഹികളായിരുന്നെന്ന് പീറ്റർ മനസിലാക്കുന്നു. ഒരിക്കൽ പീറ്റർ ഒരു ചത്ത പശുവിന്റെ തുകൽ വളരെ ശ്രദ്ധയോടെ കൈകളിൽ ഗ്ലൗസിട്ട ശേഷം എടുത്തു കൊണ്ടുവരുന്നുണ്ട്. ആന്ത്രാക്സ് എന്ന മാരക രോഗത്തെപ്പറ്റി ചിത്രത്തിൽ പലയിടത്തും പരാമർശമുണ്ട്. ഫില്ലിന് കയറു പിരിക്കുവാനായി തുകലിന്റെ ആവശ്യം വന്നപ്പോൾ പീറ്റർ ആ തുകൽ കൊടുക്കുന്നു. കൈകളിൽ മുറിവുണ്ടായിരുന്ന ഫിൽ അതോടെ രോഗ ഗ്രസ്തനായി. ജോർജ് പിറ്റേ ദിവസം അയാളെ ആശുപത്രിയിൽ കൊണ്ടുപോവുന്നുണ്ടെങ്കിലും അയാൾ മരിച്ചു പോയി. മരണ കാരണം ആന്ത്രാക്സ് ആവാനുള്ള  സാദ്ധ്യത ഡോക്ടർ ജോർജിനോട് പറയുന്നുണ്ട്. മരണാനന്തര ചടങ്ങിൽ നിന്നും പീറ്റർ ദുരൂഹമായി വിട്ടു നിന്നു. വേദ പുസ്തകത്തിലെ മരണാനന്തര ചടങ്ങുകളുടെ ഭാഗം അയാൾ വായിക്കുന്നുണ്ട്: “deliver my soul from the sword;my darling from the power of dog”. മുകൾ നിലയിലെ മുറിയിൽ നിന്നും ചടങ്ങുകൾ കഴിഞ്ഞു തിരിച്ചു വരുന്ന തന്റെ അമ്മയും ഭർത്താവ് ജോർജും ശാന്തതയോടെ, സ്നേഹത്തോടെ വീട്ടിനു മുന്നിൽ നിന്ന്‌ കെട്ടിപ്പിടിക്കുന്നത് പീറ്റർ നോക്കിക്കാണുന്നു. സമാധാനത്തിന്റെ ഒരു പുഞ്ചിരി അവന്റെ മുഖത്തു വിരിയുന്നിടത്താണ് ചിത്രം അവസാനിക്കുന്നത്. 

മൊത്തം പന്ത്രണ്ടു വിഭാഗങ്ങളിൽ നോമിനേറ്റ് ചെയ്യപ്പെട്ടെങ്കിലും സംവിധാനത്തിന് മാത്രമാണ് ഈ ചിത്രം പുരസ്‌കാരം നേടിയത്. (അതും ഒരു റെക്കോർഡ് ആണ്). തുടർച്ചയായി രണ്ടുവർഷം സ്ത്രീകളാണ് മികച്ച സംവിധാനത്തിനുള്ള അവാർഡ് കരസ്ഥമാക്കുന്നത് എന്നത് ശ്രദ്ധേയമാണ്. (കഴിഞ്ഞ വർഷം " നൊമാഡ് ലാൻഡ്" എന്ന  ചിത്രത്തിന്ന് ക്ലോയി ഷാവോയ്ക്കായിരുന്നു (Chloe Zhao) കിട്ടിയത്). വളരെ സങ്കീർണതകളുള്ള  ഫിൽ എന്ന പുരുഷ കേന്ദ്രീകൃത കഥാപാത്രത്തെ മികച്ച രീതിയിൽ വാർത്തെടുക്കുവാൻ  ജെയിൻ കാംപിയോണിന്ന് സാധിച്ചിരിക്കുന്നു. ബെനഡിക്ട് കമ്പർബാച്ച് (Benedict Cumberbatch) ആ കഥാപാത്രത്തെ അവിസ്മരണീയമാക്കുകയും ചെയ്തു. റോസി, പീറ്റർ എന്നീ കഥാപാത്രങ്ങളും ശക്തമായവർ തന്നെ. അവരെ അവതരിപ്പിച്ച കിർസ്റ്റൺ ഡൻസ്റ്റും (Kirsten Dunst) കോടി സ്മിത്ത് മാക് ഫീയും ( Kodi Smith Mc Phee) മികച്ച അഭിനയം തന്നെയാണ് കാഴ്ച വെച്ചത്.

സംഭാഷണങ്ങളെക്കാൾ ദൃശ്യങ്ങൾക്ക് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള ജെയ്‌നിന്റെ ആഖ്യാന രീതിക്ക് ചിത്രത്തിന്റെ പശ്ചാത്തല സംഗീതം വളരെ സഹായകമായി. കഥാ പാത്രങ്ങളുടെ മനസ്സംഘർഷങ്ങൾ പ്രേക്ഷകരിലേക്കെത്തിക്കുവാൻ പശ്ചാത്തല സംഗീതം തുണയായി നിന്നു. സിനിമാറ്റോഗ്രഫിയും   മികച്ചത് തന്നെ. ചുരുക്കി പറഞ്ഞാൽ എല്ലാം ചേർന്നിണങ്ങിയ ഒരു ഒന്നാംതരം ചിത്രം.