Friday, August 20, 2021

 

HOME

(Spoiler alert: May contain part of the film story)

Poster courtesy
 

 

കോവിഡ് അടച്ചുപൂട്ടലിനു ശേഷം ഇറങ്ങിയ ഭൂരിഭാഗം സിനിമകളിലെയും സവിഷേത അവയിൽ ഒന്നിലും ഒരു പ്രസാദാത്മക അന്തരീക്ഷം ഇല്ലായിരുന്നു എന്നതാണ്. പ്രതികാരത്തിന്റെയും രക്തച്ചൊരിച്ചിലിന്റെയും കഥകൾ; മത സ്‌പർധകളെ പൊലിപ്പിച്ചു കാട്ടുന്ന കഥകൾ; തിന്മകളെ മഹത്വവത്ക്കരിക്കുന്ന കഥകൾ; വെറുപ്പും വിദ്വേഷവും പ്രതികാര  വാഞ്ഛയും മനുഷ്യരൂപം പൂണ്ട കഥാപാത്രങ്ങൾ. (ജീവിച്ചിരിക്കുന്നവരും മരിച്ചവരുടെ ആത്മാക്കളും ഉണ്ട് ഇക്കൂട്ടത്തിൽ); കുറ്റവാളികളെ സഹതാപത്തോടെ നോക്കിക്കാണുന്ന പ്രവണതകൾ.....അങ്ങിനെ, അങ്ങിനെ. നായാട്ട്, ആർക്കറിയാംദ പ്രീസ്റ്, മാലിക്, കോൾഡ് കേസ്, ജോജി,കള, കുരുതി തുടങ്ങിയ സിനിമകളെല്ലാം തന്നെ ഇത്തരം ഇരുണ്ട ഇതിവൃത്തങ്ങളെ കൈകാര്യം ചെയ്തവയാണ്. ഇവയിൽ പലതും കലാപരമായും സാങ്കേതികമായും മികവ് പുലർത്തി എന്നത് നല്ല കാര്യം തന്നെ. എന്നിരുന്നാലും പ്രേക്ഷകരെ സംബന്ധിച്ചിടത്തോളം പ്രസാദാത്മകമായ സിനിമാ അന്തരീക്ഷം, ഒരു വേറിട്ട ആസ്വാദനം തന്നെയാണ്. അത്തരത്തിൽ ഒരു ആസ്വാദനാനുഭവമാണ് വിജയ് ബാബു നിർമിച്ച് റോജിൻ തോമസ് സംവിധാനം ചെയ്ത " ഹോം" എന്ന ചിത്രം നമുക്ക് നൽകുന്നത്. രചനയും റോജിൻ തോമസ് തന്നെ നിർവഹിച്ചിരിക്കുന്നു. ചിത്രം റിലീസ് ചെയ്തിരിക്കുന്നത് ആമസോൺ പ്രൈമിൽ.

ഒലിവർ ട്വിസ്റ്റ് (ഇന്ദ്രൻസ്), ഭാര്യ കുട്ടിയമ്മ (മഞ്ജു പിള്ളൈ ), യുവാക്കളായ രണ്ടു മക്കൾ ആന്റണിയും ചാൾസും (ശ്രീനാഥ് ഭാസിയും നസ്ലെൻ ഗഫൂറും) പിന്നെ വാർദ്ധക്യ സഹജമായ അസുഖങ്ങൾ കൊണ്ട് വിഷമിക്കുന്ന ഒലിവറിന്റെ അച്ഛനും ചേർന്നതാണ് കഥയിലെ കുടുംബം - ഹോം. ഒലിവർ നേരത്തെ ചെയ്ത വീഡിയോ കാസ്സെറ്റ് കച്ചവടമെല്ലാം മതിയാക്കി ഇപ്പോൾ ടെറസ്സിനു മുകളിലെ പച്ചക്കറി കൃഷിയുമെല്ലാമായി വീട്ടിൽ സ്വസ്ഥമായി കഴിയുന്നു. കാലാനുസൃതമായി കാസ്സറ്റിൽ നിന്നും മൊബൈൽ പോലുള്ള പുതിയ ഉപകരണങ്ങളിലേക്ക് മാറാൻ കഴിയാത്തതാണ് അയാളുടെ ജീവിത പരാജയം. മൂത്ത മകൻ ആന്റണി വിജയകരമായി ഒരു സിനിമ രചിച്ചു സംവിധാനം ചെയ്‌തെങ്കിലും രണ്ടാമതൊന്ന് രചിക്കുവാൻ കഴിയാത്തതിന്റെ പിരിമുറുക്കത്തിലാണ്. ചാൾസ് മഹാ മടിയനായി വീട്ടിൽ ഒതുങ്ങിക്കൂടുന്നു. നേരത്തെ നേഴ്സ് ആയി ജോലിനോക്കിയിരുന്നെ കുട്ടിയമ്മ ഇപ്പോൾ ഗൃഹ ഭരണം മാത്രം കൈകാര്യം ചെയ്യുന്നു.ഒലിവറിന്റെ ബാല്യകാല സുഹൃത്തായ സൂര്യനാണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രം.

കൊടുക്കാമെന്നേറ്റ് അഡ്വാൻസും വാങ്ങിയ തിരക്കഥ തീർത്തു കിട്ടുന്നതിനായി നിർമാതാവ് ബേബിയുടെ (മണിയൻ പിള്ള രാജു ) സമ്മർദ്ദം സഹിക്കാതെയായപ്പോൾ ആന്റണി വാടക ഫ്ലാറ്റ് ഉപേക്ഷിച്ചു വീട്ടിന്റിനെ ശാന്തതയിൽ ഇരുന്നു എഴുതാൻ തീരുമാനിക്കുന്നു. എന്നാൽ അവൻ വരുന്നതോടെ  ഒലിവർ ട്വിസ്റ്റിന്റെ കുടുംബത്തിലെ "തലമുറകൾ തമ്മിലുള്ള വിടവ്" കുടുംബ ബന്ധങ്ങളിലെ വിള്ളലായി പരിണമിക്കുവാൻ തുടങ്ങി. കാരണം സ്മാർട്ട് ഫോണും ഇന്റർനെറ്റും വാട്‍സ്ആപ്പും ഫേസ്ബുക്കും യൂട്യൂബുമെല്ലാം ഒലിവർ ട്വിസ്റ്റിന് അജ്ഞാതമായിരുന്നു. ആന്റണിയാവട്ടെ പലപ്പോഴും താൻ വിവാഹം   കഴിക്കുവാൻ പോകുന്ന പ്രിയയുടെ അച്ഛന്റെ ജീവിതത്തെയും ആധുനിക ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിലുള്ള അയാളുടെ കഴിവിനെയും താരതമ്യപ്പെടുത്തി സ്വന്തം പപ്പയെ ഇകഴ്ത്തി കാട്ടുവാൻ മുതിർന്നു. അത് അയാളെ വല്ലാതെ വേദനിപ്പിച്ചു. പലപ്പോഴും അറുപതു വർഷത്തെ തന്റെ ജീവിതം വ്യർത്ഥമായി തോന്നി അയാൾക്ക്.  ടെക് സാവി ആയ മക്കൾക്കൊപ്പം ഓടിയെത്താനുള്ള അയാളുടെ പരിശ്രമങ്ങൾ പലപ്പോഴും പരിഹാസ്യമായി പരിണമിച്ചു. ചിലപ്പോഴാവട്ടെ അവ മക്കൾക്ക് പാരയുമായി. സ്തുത്യർഹമായ സ്വാഭാവികതയോടെ, പ്രേക്ഷക മനസ്സിനെ നൊമ്പരപ്പെടുത്തുന്ന തരത്തിലാണ് ഇന്ദ്രൻസ് ഒലിവർ ട്വിസ്റ്റിനെ അവതരിപ്പിച്ചിരിക്കുന്നത്.

സാധാരണ എല്ലാവരുടെയും കുടുംബ ജീവിതത്തിലുണ്ടാവുന്ന കൊച്ചു കൊച്ചു രസകരമായ സംഭവങ്ങൾ കോർത്തിണക്കിയാണ് ചിത്രത്തിന്റെ തിരക്കഥ ഒട്ടും മുഷിയാത്ത വിധത്തിൽ ഒരുക്കിയിരിക്കുന്നത്. ഒലിവർ ട്വിസ്റ്റിന്റെ സൂര്യനുമായുള്ള ചിരകാല സുഹൃദ് ബന്ധവും മക്കളോടും രോഗിയായ അപ്പച്ചനോടും ഉള്ള സ്നേഹ ബന്ധവും എല്ലാം  മികച്ച രീതിയിലാണ് അവതരിപ്പിച്ചിട്ടുള്ളത്. വാട്ട്സാപ്പിന്റെയും ഫേസ്ബുക്കിന്റേയും അമിത ഉപയോഗം കാരണം ഹൈപ്പോകോൺഡ്രിയക് ആയിത്തീർന്ന സൂര്യനും ചുറ്റുപാടുകളും ഉത്തരവാദിത്വങ്ങളും സ്നേഹബന്ധങ്ങളും മറന്ന് സാദാ സമയവും മൊബൈലിലും ലാപ്‌ടോപ്പിലും സമയം ചിലവഴിക്കുന്ന ആന്റണിയും എല്ലാം നാം എത്തിച്ചേർന്നിരിക്കുന്ന സാമൂഹ്യ വിപത്തിന്റെ പ്രതീകങ്ങൾ തന്നെ. ലക്ഷ്യമില്ലാത്ത, മടിപിടിച്ച യുവത്വത്തിന്റെ പ്രതീകമായി ചാൾസും. അഭിനേതാക്കൾ എല്ലാവരും താന്താങ്ങളുടെ വേഷങ്ങൾ നന്നായി ചെയ്തുവെങ്കിലും ഇന്ദ്രൻസിന്റെയും മഞ്ജു പിള്ളയുടെയും പ്രകടനം പ്രത്യക പരാമർശം അർഹിക്കുന്നു.

ഓരോ രംഗവും മനോഹരമാക്കുവാൻ ഛായാഗ്രാഹകനും കലാ സംവിധായകനും ശ്രദ്ധിച്ചിരിക്കുന്നു. പശ്ചാത്തല സംഗീതവും ഗാനങ്ങളും ചിത്രത്തിനോട് ചേർന്ന് പോകുന്നവ തന്നെ. ഒലിവർ ചാൾസിൽ നിന്നും സ്മാർട്ട് ഫോൺ ഉപയോഗിക്കുവാൻ പഠിക്കുന്നിടത്ത് പശ്ചാത്തലത്തിൽ നഴ്സറി റൈമിന്റെ ഈണം കൊടുത്തതുപോലുള്ള രസബിന്ദുക്കൾ ഏറെയുണ്ട് ചിത്രത്തിൽ. പകർച്ചവ്യാധിയും കാലാവസ്ഥയും ഒരുപോലെ നിറം കെടുത്തിയ ഒരു ഓണക്കാലത്താണ് നമുക്ക് ഈ ചിത്രം ലഭിച്ചിരിക്കുന്നത്. അതും ഇരുണ്ട കഥാചിത്രങ്ങളുടെ ഒരു പരമ്പരക്ക് ശേഷം. അതുകൊണ്ടു തന്നെ ഈ ചിത്രം തികച്ചും  സ്വാഗതാർഹവും ആസ്വാദ്യകരവും ആവുന്നു.

Monday, August 2, 2021

 

Judas and the black Messiah

(ഓസ്കാർ വസന്തം2021)

Spoiler Alert: Contains part of the film story



(Poster and photo Courtesy)


പട്ടാ പകൽ  ക്യാമറകൾ മുന്നിൽ കണ്ണ് തുറന്നിരിക്കുമ്പോൾ, ജോർജ് ഫ്ലോയ്ഡ് (George Floyd) എന്ന ഒരു കറുത്ത വർഗക്കാരെന്റെ കഴുത്തിൽ  ഒരു വെളുത്ത വർഗ അമേരിക്കൻ പോലീസുകാരൻ കാൽമുട്ട് അമർത്തി ശ്വാസം മുട്ടിച്ചു കൊന്നത് ഞെട്ടിക്കുന്ന മാധ്യമ കാഴ്ചയായിരുന്നു. 2020 മെയ് ഇരുപത്തിയഞ്ചിന് അമേരിക്കയിലെ മിന്ന്യപോളിസിൽ  (Minneapolis) ആയിരുന്നു സംഭവം നടന്നത്.  കഴുത്തു മോചിപ്പിക്കുവാനായി തനിക്കു ശ്വാസം മുട്ടുന്നെന്ന് ദയനീയമായി കേണപേക്ഷിച്ചിട്ടും കഴുത്തിൽ നിന്നും കാൽമുട്ടെടുക്കുവാൻ ഡെറിക് ചോവിൻ എന്ന ആ പോലീസുകാരൻ തയ്യാറായില്ല. കൂടെയുള്ള മറ്റു പോലീസുകാരാവട്ടെ അയാളെ പിന്തുണക്കുകയാണ് ചെയ്തത്. മാത്രവുമല്ല, കണ്ടുനിന്നവരെ ഇടപെടുവാൻ അനുവദിച്ചതുമില്ല. അങ്ങിനെ ഒരു കോഴിയെ കൊല്ലുന്ന ലാഘവത്തോടെ നാട്ടിൽ നിയമവും സമാധാനവും ഉറപ്പുവരുത്താൻ നിയുക്തനായ ഒരു പോലീസുകാരൻ  അതി ലളിതമായി ഒരു മനുഷ്യ ജീവൻ കവർന്നെടുത്തു. ഫ്ലോയ്ഡ് കള്ള നോട്ട് കൈവശം വെച്ചെന്ന സംശയത്തിന്റെ പേരിലായിരുന്നു ഹീനമായ ഈ കൊലപാതകം. അമേരിക്കയിൽ ഇതൊരു ഒറ്റപ്പെട്ട സംഭവം അല്ല തന്നെ. ലോക മനസ്സക്ഷിയെ പിടിച്ചുലച്ച ഈ സംഭവത്തിൽ അമേരിക്കയ്ക്കകത്തും പുറത്തും ശക്തമായ പ്രതിഷേധം ഉണ്ടായതു കാരണം ആ പോലീസുകാർ ശിക്ഷിക്കപ്പെട്ടു. പലപ്പോഴും അത് പോലും ഉണ്ടാകാറില്ല. ഈ സംഭവം ഇപ്പോൾ ഓർക്കാൻ കാരണം " Judas and the Black Messiah"  എന്ന ചിത്രം കണ്ടതുകൊണ്ടാണ്.


രണ്ടായിരത്തി ഇരുപത്തൊന്നിലെ രണ്ടു ഓസ്കാർ പുരസ്‌കാരങ്ങൾ ലഭിച്ച ചിത്രമാണ് " Judas and The Black Messiah ". തുല്യ പ്രാധാന്യമുള്ള രണ്ടു കഥാപാത്രങ്ങളാണ് ഈ ചിത്രത്തിൽ ഉള്ളത്.  . അവരെ  അവതരിപ്പിച്ച ഡാനിയേൽ കാലുയ (Daniel Kaluuya), ലക്കീത് സ്റ്റാൻഫീൽഡ് (Lakeith Stanfield) എന്നിവർ രണ്ടുപേരും സഹ നടന്മാർക്കുള്ള പുരസ്കാരത്തിനാണ് നോമിനേറ്റ് ചെയ്യപ്പെട്ടത്; അപ്പോൾ ഈ ചിത്രത്തിലെ നായകൻ ആരാണെന്ന ചോദ്യം അവശേഷിക്കുന്നെങ്കിലും. പുരസ്‌കാരം ലഭിച്ചതാവട്ടെ ഫ്രെഡ് ഹാംപ്ടൺ എന്ന വിപ്ലവ നായകനെ അവതരിപ്പിച്ച ഡാനിയേൽ കാലുയക്കും. ചിത്രത്തിലെ "Fight for You" എന്ന ഗാനത്തിന് ആയിരുന്നു രണ്ടാമത്തെ ഓസ്കാർ. "Best Original Song" വിഭാഗത്തിൽ.

ആയിരത്തി തൊള്ളായിരത്തി അറുപതുകളിലും എഴുപതുകളിലും അമെരിക്കയിലെ  പ്രബലമായിരുന്ന വിപ്ലവ പാർട്ടി ആയിരുന്നു "ബ്ലാക് പാന്തേഴ്സ് ". കറുത്ത വർഗക്കാർക്കെതിരെ നടന്നു വന്ന പോലീസ് അതിക്രമങ്ങൾക്കെതിരെ  സായുധ വിപ്ലവം നടത്തുന്നതോടൊപ്പം തന്നെ കറുത്ത വർഗക്കാരുടെ സാമൂഹ്യ ക്ഷേമത്തിലും പാർട്ടി ശ്രദ്ധ ചെലുത്തി. ഭരണകൂടത്തിന് തലവേദനയായ ഈ സംഘടന മറ്റെന്തിനേക്കാളും വലിയ രാജ്യ വിപത്തായി മുദ്രകുത്തപ്പെട്ടു. അതിന്റെ ഉന്മൂല നശീകരണത്തിനായി ഫെഡറൽ ബ്യുറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (FBI) ഒറ്റുകാരെയും ചരന്മാരെയും സംഘടനയിലേക്ക് കയറ്റി വിട്ടു. അത്തരത്തിലുള്ള ഒരു നീക്കത്തിന്റെ ഭാഗമായായിരുന്നു റോയ് മിച്ചൽ എന്ന FBI ഓഫീസർ ഒരു ചെറുകിട കാർ മോഷ്ടാവായ ബിൽ ഓ നീൽ എന്ന ചെറുപ്പക്കാരനെ പ്രലോഭിപ്പിച്ചും ഭയപ്പെടുത്തിയും  ബ്ലാക്ക് പാൻതെർ മെമ്പർ ആക്കിയത്. പാർട്ടി ചെയർമാനായ ഫ്രെഡ് ഹാംപ്‌റ്റന്റെ സൗഹൃദം സമ്പാദിച്ച് പാർട്ടിക്കുള്ളിലെ തീരുമാനങ്ങൾ അപ്പപ്പോൾ റോയിയെ അറിയിക്കുകയായിരുന്നു അയാളുടെ ദൗത്യം. അതിനാകട്ടെ ബില്ലിന് പണമായും മറ്റു സൗകര്യങ്ങളായും പ്രതിഫലം കിട്ടിക്കൊണ്ടിരുന്നു.  അസാമാന്യ പ്രസംഗ പാടവം കൈമുതലായുള്ള ഫ്രെഡ് ഹാംപ്ടൺ ഇടക്ക് വെച്ച് ജയിലിൽ പോയപ്പോൾ ബിൽ പാർട്ടിയിൽ കൂടുതൽ ഉന്നത സ്ഥാനത്തെത്തുകയും ചെയ്യുന്നു.. 

ഫ്രെഡ്  ജയിലിലായ സമയത്ത്  അയാളുടെ സുഹൃത്തും പാർട്ടിക്കാരനുമായ   ജിമ്മി പാമറെ പോലീസ് വക വരുത്തുന്നുണ്ട്. ജയിൽ മോചിതനായ ഫ്രെഡ് പാർട്ടി മെമ്പർ ആയ ജേക്ക് വിന്റേഴ്സിന്റെ അമ്മയെ  പോയികാണുന്നത് ചിത്രത്തിലെ ഒരു ഹൃദയ സ്പർശിയായ രംഗമാണ്.  ഫ്രഡും ഗർഭിണിയായ കാമുകി ദെബോര ജോൺസണും തമ്മിലുള്ള സംഭാഷണ  രംഗങ്ങളും വൈകാരിക തീവ്രതയുള്ളത് തന്നെ.  അപ്പീൽ നിരസിക്കപ്പെട്ടു ഫ്രഡിന് കാമുകിയെയും മറ്റു സഖാക്കളേയും പിരിഞ്ഞ്  വീണ്ടും ജയിലിലേക്ക് തന്നെ തിരിച്ചു പോകേണ്ടിവരുന്നു. ഈ സമയം,  ജയിലിലെത്തുന്നതിനു മുൻപ് തന്നെ അയാളെ ഇല്ലാതാക്കുവാൻ  FBI കരുക്കൾ നീക്കുന്നു. FBI ഡയറക്ടർ തന്നെ റോയിയെ ബില്ലിന്റെ സഹായത്തോടെ ഫ്രഡിനെ വധിക്കുവാൻ നിർബന്ധിക്കുന്നു. മികച്ച രീതിയിൽ, നാടകീയമായി ചിത്രീകരിച്ച ഒരു രംഗമാണിത്. വിരസമായ തുടക്ക രംഗങ്ങളിൽ  നിന്നും ചിത്രത്തെ രക്ഷിച്ചു പ്രേക്ഷകരെ പിടിച്ചിരുത്തുന്നത് ഇത്തരം രംഗങ്ങളാണ്. റോയിയുടെ നിർബന്ധവും ഭീഷണിയും കാരണം മനസ്സില്ലാമനസ്സോടെ ആണെങ്കിലും ബിൽ ഫ്രഡിന് മദ്യത്തിൽ മയക്കമരുന്നു കൊടുത്ത് ഉറക്കിക്കിടത്തുന്നു. പോലീസുകാർ അവരുടെ താമസ സ്ഥലം വളഞ്ഞു വെടിയുതിർത്ത് ഫ്രെഡ് ഹാംപ്‌റ്റനെ വധിക്കുകയും ചെയ്യുന്നു.

ബ്ലാക്ക് പാന്തർ പാർട്ടിയുടെ ചെയർമാനായിരുന്ന ഫ്രെഡ് ഹാംപ്‌റ്റന്റെയും FBI ഒറ്റുകാരനായ ബിൽ ഓ നീലിന്റെയും യഥാർത്ഥ ജീവിത കഥയായ ഈ ചിത്രത്തിൽ മികച്ചു നിന്നത് അവരെ യഥാക്രമം അവതരിപ്പിച്ച ഡാനിയേൽ കാലുയയും ലകീത് സ്റ്റാൻഫീൽഡും തന്നെ. ചിത്രത്തിന്റെ ആദ്യ പകുതി അല്പം വിരസമായി ഇഴഞ്ഞാണ് നീങ്ങുന്നതെങ്കിലും രണ്ടാം പകുതി വൈകാരികവും നാടകീയവുമായ രംഗങ്ങൾ കൊണ്ട് അല്പം മെച്ചമായി. ഒരു തീപ്പൊരി വിപ്ലവകാരിയുടെ ജീവിത കഥയായതിനാൽ കൂടുതൽ വിനോദ രംഗങ്ങളൊന്നും പ്രതീക്ഷിക്കേണ്ടതുമില്ല. എൺപതുകളുടെ തുടക്കത്തോടെ പാന്തർ പാർട്ടി തികച്ചും ദുർബ്ബലമായി. ഫ്രഡിന്റെയും ബില്ലിന്റെയും യഥാർത്ഥ ജീവിത ക്ലിപ്പിംഗുകളും ബില്ലിന്റെ ഒരു ഇന്റർവ്യൂവിന്റെ ക്ലിപ്പിങ്ങും കാണിച്ചുകൊണ്ടാണ് ചിത്രം അവസാനിക്കുന്നത്.

ജയിലിലേക്ക് പോകുന്നത്തിനു മുൻപ് ഫ്രഡിനെ കൊലപ്പെടുത്തുവാൻ നിഷ്കർഷിക്കുന്ന FBI ചീഫ്  റോയിയോട്   ചോദിക്കുന്ന ഒരു ചോദ്യമുണ്ട് ചിത്രത്തിൽ: എട്ടു മാസം മാത്രം പ്രായമായ  റോയിയുടെ മകൾ ഭാവിയിൽ, കൗമാരത്തിലെത്തുമ്പോൾ, ഒരു കറുത്തവർഗക്കാരനെ വീട്ടിലേക്കു കൂട്ടി കൊണ്ടുവന്നാൽ അയാൾക്കെന്തു തോന്നും? റോയിക്കതിന് വ്യക്തമായ ഒരു ഉത്തരമില്ലായിരുന്നു. അതൊരു അഗ്നി സ്ഫുലിംഗമാണ്. വംശീയ വിദ്വേഷത്തിന്റെ കാട്ടുതീ ആളിക്കത്തിക്കാൻ കെല്പുള്ള അഗ്നിസ്ഫുലിംഗം. ചിത്രത്തിൽ പ്രതിപാദിക്കുന്ന സംഭവങ്ങൾ കഴിഞ്ഞു ഏറെ കാലമായെങ്കിലും ആഫ്രിക്കൻ അമേരിക്കക്കാരുടെ നേരെയുള്ള പോലീസ് അതിക്രമങ്ങൾ ഇപ്പോഴും നിർബാധം തുടരുന്നു എന്ന് ഫ്ലോയ്ഡ് സംഭവം നമ്മെ ഓർമിപ്പിക്കുന്നു.