Thursday, June 17, 2021

 

MANK 

(ഓസ്കാർ വസന്തം – 2021)

Spoiler Alert: Contains part of the film story


Picture courtesy

ഏറ്റവും നല്ല സിനിമാറ്റോഗ്രഫിക്കും പ്രൊഡക്ഷൻ ഡിസൈനിനും 2021 ലെ  അക്കാദമി അവാർഡുകൾ കരസ്ഥമാക്കിയ ചിത്രമാണ് "മാൻക്" . വിവിധ ഇനങ്ങളിലായി 10 നോമിനേഷനുകൾ ഉണ്ടായിരുന്നു ഈചിത്രത്തിന്. ആയിരത്തി തൊള്ളായിരത്തി മുപ്പത് - നാല്പതുകളിലെ ഹോളിവുഡ് സിനിമാ രംഗമാണ് ഈ ചിത്രത്തിന്റെ പശ്ചാത്തലം. 1941 ൽ പുറത്തിറങ്ങിയ "സിറ്റിസൺ കെയ്ൻ" എന്ന ചിത്രത്തിന്റെ രചയിതാവ് ഹെർമൻ മാൻകിവിക്സിന്റെ (Herman J. Mankievicz, മാൻക് എന്ന ചുരുക്കപ്പേര്) ജീവിതത്തിൽ നിന്നുള്ള ഒരു കാലഘട്ടമാണ് സംവിധായകനായ ഡേവിഡ് ഫിഞ്ചറും അദ്ദേഹത്തിന്റെ പിതാവും തിരക്കഥാ രചയിതാവുമായ ജാക്ക് ഫിഞ്ചറും രസകരമായി പ്രതിപാദിക്കുന്നത്. (1990 ൽ ജാക്ക് ഫിഞ്ചർ എഴുതിയ തിരക്കഥ 2020ൽ അദ്ദേഹത്തിന്റെ മരണ ശേഷമാണു ചിത്രമാവുന്നത്).

പഴയകാല ഹോളിവുഡ് പശ്ചാത്തലത്തിൽ അടുത്തകാലത്താണ് " Once upon a time in Hollywood " എന്ന ചിത്രം പുറത്തിറങ്ങിയത്. അതുപോലെ തന്നെ തെന്നിന്ത്യൻ താരങ്ങളായ സാവിത്രിയുടെയും ജമിനി  ഗണേശന്റേയും കഥ പറഞ്ഞ "മഹാനടി" എന്ന ചിത്രവും. കലാപരമായി മികവ് പുലർത്തിയെങ്കിലും വർണ ചിത്രങ്ങളായതിനാൽ  യഥാർത്ഥത്തിൽ കഥ നടക്കുന്ന കാലത്തിന്റെ പ്രതീതി പ്രേക്ഷകരിലുയർത്താൻ ഇവക്കായില്ല. ഇവിടെയാണ് മാൻക് എന്ന ചിത്രം വ്യത്യസ്തമാവുന്നത്. ഏകദേശം നൂറു വർഷങ്ങൾക്കു മുൻപുള്ള ഹോളിവുഡ് അന്തരീക്ഷം സൃഷ്ടിക്കുന്നതിന് വേണ്ടി ചിത്രം ബ്ലാക്ക് ആൻഡ് വൈറ്റ് ആക്കുവാൻ തീരുമാനിച്ച അണിയറ പ്രവർത്തകരുടെ വകതിരിവ് ശ്‌ളാഘനീയം   തന്നെ.

ഒരു കാർ ആക്സിഡന്റിൽ അകപ്പെട്ട് കിടപ്പിലായ മാൻക് RKO കമ്പനിക്കുവേണ്ടി  തിരക്കഥയെഴുതുവാനായി വാടക വീട്ടിൽ വരുന്നിടത്താണ് ചിത്രം തുടങ്ങുന്നത്.  ടൈപ്പ് ചെയ്യുവാൻ റീത്ത എന്ന ഒരു അസ്സിസ്റ്റന്റും ശുശ്രുഷിക്കുവാനായി ഒരു നഴ്സും കൂടെ ഉണ്ട്.   ഓർസൺ വെൽസ് ആണ് ചിത്രത്തിന്റെ സംവിധായകൻ. അറുപത് ദിവസം കൊണ്ട് തിരക്കഥ പൂർത്തിയാക്കിതരണം എന്ന് അയാൾ നിർബന്ധം പിടിക്കുന്നു. എഴുതി തുടങ്ങിയപ്പോൾ തന്നെ അത് കാലിഫോർണിയയിലെ വൻ ബിസിനെസ്സ്കാരനും മാധ്യമ മുതലാളിയും രാഷ്ട്രീയക്കാരനുമായ വില്യം റാൻഡോൾഫ് ഹെർസ്റ്റിന്റെ ( William Randolph Hearst) ജീവിത കഥയാണെന്ന് റീത്തക്കു മനസ്സിലായി. ഹോളിവുഡ് സിനിമാരംഗവുമായുള്ള മാൻകിന്റെ ബന്ധം ഇടവിട്ടുള്ള ഫ്ലാഷ് ബാക്കിലൂടെയാണ് വെളിപ്പെടുത്തിയിരിക്കുന്നത്. ആരോടും വെട്ടിത്തുറന്നു സംസാരിക്കുകയും ആരുടെ മുൻപിലും തലകുനിക്കാതിരിക്കുകയും ചെയ്യുന്ന മാൻകിന് എംജിഎം സ്റ്റുഡിയോ പാർട്ടണർ ആയ മേയറോടും വില്യം ഹെർസ്റ്റിനോടും പ്രശസ്‌ത നടിയായ മാറിയോൺ  ഡേവിസിനോടും അടുത്ത ബന്ധമുണ്ടായിരുന്നു. പ്രായത്തിൽ അന്തരമുണ്ടെങ്കിലും ഹെർസ്റ്റിന്റെ ഗേൾ ഫ്രണ്ട് ആയിരുന്നു മാറിയോൺ. സരസമായി സംസാരിക്കുന്ന മാൻകിനെ അവർക്കെല്ലാം വളരെ ഇഷ്ടമായിരുന്നു. എന്നാൽ കടുത്ത രാഷ്ട്രീയ നിലപാടുകളും അതിരുകവിഞ്ഞ മദ്യപാനവും ആരെയും കൂസാതെ തുറന്ന അഭിപ്രായ പ്രകടനവുമെല്ലാം മാൻകിന്റെ സുഹൃത്തുക്കളെ വെറുപ്പിച്ചു. ഒരിക്കൽ മേയറും മാറിയോണും ഹെർസ്റ്റും പങ്കെടുക്കുന്ന ഒരു അത്താഴ  വിരുന്നിൽ  അളവിൽ     കവിഞ്ഞു  മദ്യപിച്ച  മാൻക്  ക്ഷണിക്കപ്പെടാത്ത  അതിഥിയായെത്തി ഹെർസ്റ്റിനെ കോളുവെച്ച്   ഒരു കഥ പറഞ്ഞ് വിരുന്ന് അലങ്കോലപ്പെടുത്തുന്നുണ്ട്. ഇത്തരം ചെയ്തികൾ കാരണം നല്ല തിരക്കഥാകൃത്തായിട്ടുകൂടി അയാൾക്ക്‌ MGM സ്റ്റുഡിയോയിലെ ജോലി  നഷ്ടപ്പെടുന്നു.

തുടർച്ചയായ മദ്യപാനത്തിനും  അലസതക്കും   ഒടുവിൽ   അറുപത് ദിവസത്തിനകം  മാൻക് തിരക്കഥ പൂർത്തിയാക്കുക തന്നെ ചെയ്യുന്നു. എന്നാൽ ഹെർസ്റ്റിനെ പ്രകോപിപ്പിക്കുമെന്നതിനാൽ കഥ മാറ്റിയെഴുതുവാൻ മാൻകിന്റെ സഹോദരൻ അയാളെ ഉപദേശിക്കുന്നു. അത് മാൻക് ഇതുവരെ എഴുതിയിട്ടുള്ളതിൽ ഏറ്റവും മികച്ച തിരക്കഥയാണെങ്കിലും.  ആ തിരക്കഥ ചിത്രമാക്കരുതെന്നു മാറിയോണും മാൻകിനോട് പറയുന്നു. ശ്രമിച്ചാൽ അത് തടയുമെന്നും. എന്നാൽ മാൻക് അതിനൊന്നും വഴങ്ങുന്നില്ല. ഒടുവിൽ സമ്മർദ്ദങ്ങൾക്കൊന്നും വഴങ്ങാതെ ഓർസെൻ ആ തിരക്കഥ സ്വന്തമായി ചെയ്യുന്ന ചില മാറ്റങ്ങളോടെ സിനിമയാക്കാൻ തന്നെ തീരുമാനിക്കുന്നു.  തിരക്കഥയുടെ ക്രെഡിറ്റ് തനിക്ക് വേണമെന്ന് ശഠിക്കുന്ന മാൻകിനോട് ഓർസെൻ കലഹിക്കുന്നുണ്ടെങ്കിലും ഒടുവിൽ ക്രെഡിറ്റ് രണ്ടു പേരും പങ്കിടുന്നു. 1942 ൽ തിരക്കഥയ്ക്കുള്ള ഓസ്കാർ ഒർസനും മാൻകും പങ്കിടുന്നു. അവാർഡ് ദാന ചടങ്ങിൽ രണ്ടുപേരും പങ്കെടുക്കുന്നില്ലെങ്കിലും പിന്നീട് മാധ്യമങ്ങളോട് മാൻക് പറയുന്നുണ്ട് ഇത് തന്റെ മാത്രം രചനയാണെന്ന്. എന്നാൽ ഹോളിവുഡ് ചരിത്രത്തിൽ ഒരു നാഴിക കല്ലായി കണക്കാക്കപ്പെടുന്ന 'സിറ്റിസൺ കെയ്ൻ' എന്ന ചിത്രത്തിന്റെ തിരക്കഥയുടെ ക്രെഡിറ്റ് രണ്ടുപേരുടെയും പേരിലാണ് രേഖപ്പെടുത്തപ്പെട്ടത്.   

ഇരുളും വെളിച്ചവും മനോഹരമായി ഇഴചേർത്ത് അതിശയകരമായ വിധത്തിലാണ് ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. നിലാവുദിച്ച രാവിൽ മാൻകും മാറിയോണും പാർട്ടിക്കിടയിൽ നടക്കാൻ പോകുന്ന രംഗം; MGM ഓഫീസിൽ മാൻകും എക്സിക്യൂട്ടീവ് താൽബെർഗും സംസാരിക്കുന്ന സീനിൽ ജനലിലൂടെ, വെനീഷ്യൻ ബ്ലൈൻഡിലൂടെ, പ്രഭാത കിരണങ്ങൾ അരിച്ചിറങ്ങുന്നത്; ഇങ്ങനെ മനോഹരമായ ഒട്ടേറെ രംഗങ്ങൾ ഒരുക്കിയിട്ടുണ്ട് ഛായാഗ്രാഹകനായ എറിക് മെസ്സർഷ്മിഡ്റ് (Eric Messerschmidt). ഛായാഗ്രാഹകനും എൺപത്  വർഷം മുൻപുള്ള ഹോളിവുഡ് അന്തരീക്ഷം സൃഷ്ടിച്ചെടുത്ത കലാസംവിധായകനും പുരസ്‌കാരം നേടിയതിൽ അത്ഭുതമില്ല തന്നെ.

മാൻകിന്റെ റോളിൽ ഗാരി ഓൾഡ്മാൻ അവിസ്മരണീയമായ അഭിനയമാണ് കാഴ്ചവെച്ചത്. മാൻകിന്റെ സരസമായ സംഭാഷണവും അതിനനുസരിച്ച മുഖ ഭാവങ്ങളും മദ്യ ലഹരിയിൽ മത്തുപിടിച്ച രംഗങ്ങളും എല്ലാം രസകരം തന്നെ. സംഭാഷണമില്ലാത്ത, അംഗ വിക്ഷേപങ്ങൾ മാത്രമുള്ള ചില രംഗങ്ങളും ഓർമയിൽ തങ്ങി നിൽക്കും. ഉദാഹരണത്തിന് ഭാര്യ സാറ താൻ ഇനിമുതൽ 'പാവം സാറ' എന്ന് വിളിക്കപ്പെടരുത് എന്ന് പറയുന്ന രംഗം. പക്ഷെ  മുൻപൊരിക്കൽ അഭിനയത്തിന് ഓസ്കാർ ലഭിച്ചിട്ടുള്ള ഓൾഡ്‌മാൻന്  ഇപ്രാവശ്യം നോമിനേറ്റ് ചെയ്യപ്പെട്ടെങ്കിലും  പുരസ്‌കാരം ലഭിക്കുകയുണ്ടായില്ല.

അധികം ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങൾ കാണുവാൻ ഇടവന്നിട്ടില്ലാത്ത പുതിയ തലമുറക്ക് ഈ ചിത്രം ഒരു വ്യത്യസ്ത അനുഭവമായിരിക്കും. എൺപതു വർഷങ്ങൾക്ക് മുൻപ് ഹോളിവുഡിലെയും അമേരിക്കൻ രാഷ്ട്രീയത്തിലെയും പല യഥാർത്ഥ വ്യക്തിത്വങ്ങളും കടന്നു വരുന്നതിനാൽ കലാ പ്രേമികൾക്ക് മാത്രമല്ല, ചരിത്രാന്വേഷികൾക്കും ഈ ചിത്രം ഒരു ആസ്വാദ്യകരമായ അനുഭവമായിരിക്കും. റിലീസ് നെറ്റ്ഫ്ലിക്സിൽ.

(മികച്ച സപ്പോർട്ടിങ് നടിക്കുള്ള അവാർഡ് ലഭിച്ച 'മിനാരി' എന്ന ചിത്രത്തിന്റെ ആസ്വാദനം, പിറകെ).

 


No comments:

Post a Comment