Thursday, May 15, 2025

 

പക്വതയാർന്ന യുദ്ധങ്ങൾ


(Photo Courtesy)


യുദ്ധം ആരാലും ആഗ്രഹിക്കപ്പെടേണ്ട ഒരു സംഗതിയല്ല. ഒരു രാജ്യത്തെസംബന്ധിച്ചിടത്തോളം യുദ്ധം, അത് എത്രതന്നെ ചെറിയ തോതിലായാലും, പൗരന്മാരുടെ ജീവനും സമ്പത്തിനും ഹാനികരം തന്നെയാണ്. രാജ്യത്തിന്റെ സമ്പദ്ഘടനയ്ക്കും അത് കനത്ത ആഘാതമേല്പിക്കുന്നു. എങ്കിലും ചിലപ്പോൾ മൊത്തത്തിൽ രാജ്യത്തിന് ഹിതകരമാവുന്ന രീതിയിൽ യുദ്ധത്തിലേർപ്പെടുവാൻ രാജ്യം നിർബന്ധിതമായേക്കാം. അത്തരത്തിൽ ഒരു അവസ്ഥയിലേക്കായിരുന്നു പഹൽഗാമിൽ നിസ്സഹായരായ സന്ദർശകർക്ക് നേരെ നിറയൊഴിച്ച ഭീകരർ ഇന്ത്യയെ കൊണ്ടെത്തിച്ചത്.

പഹൽഗാമിലേത് ഒരു ഒറ്റപ്പെട്ട സംഭവമല്ല. ഭീകരർ ഇതിനു മുൻപും പല തവണ ബോംബ് പൊട്ടിച്ചും നിറയൊഴിച്ചും നമ്മുടെ നിരപരാധികളായ പൗരന്മാരെ കൂട്ടക്കൊല ചെയ്തിട്ടുണ്ട്. എന്തിന്, ഇന്ത്യയുടെ പരമോന്നത നിയമ നിർമ്മാണ സഭയെ, പാർലമെന്റ് മന്ദിരത്തെ തന്നെ, ആക്രമിച്ചു എന്ന് പറഞ്ഞാൽ ഭീകരർ ഏതറ്റം വരെ പോകാൻ ധൈര്യപ്പെട്ടെന്നും ഇന്ത്യ കാണിക്കുന്ന സഹിഷ്ണുതയെ അവർ എത്ര പുച്ഛത്തോടെയാണ് വിലയിരുത്തുന്നതെന്നും നമുക്ക് ഊഹിക്കാം. ഈ ഭീകരരെ വക വരുത്തുന്നതിന് പകരം അവർക്ക് വേണ്ട സഹായമെല്ലാം ഒരു അയൽരാജ്യമാണ് ചെയ്തു കൊടുക്കുന്നതെങ്കിൽ എത്ര ഗൗരവമുള്ളതും ഭയാനകവുമാണ് നമ്മുടെ സ്ഥിതി! ലോക രാഷ്ട്രങ്ങൾക്കെല്ലാം വ്യക്തമായ സംഗതിയാണ് പാകിസ്ഥാൻ ഭീകരരെ തീറ്റിപോറ്റുന്ന രാജ്യമാണ് എന്നത്. പഹൽഗാം സംഭവത്തിനു ശേഷംസ്കൈ ന്യൂസ്’ എന്ന ചാനെലുമായുള്ള ഒരു ഇന്റർവ്യൂവിൽ പാകിസ്താന്റെ ഒരു ഉത്തരവാദപ്പെട്ട മന്ത്രി തങ്ങൾക്ക് ഭീകരരുമായി ബന്ധമുണ്ടായിരുന്നെന്ന് തുറന്നു സമ്മതിച്ചു. എപ്പോഴായാലും ഇതിന് ഒരറുതി വരേണ്ടേ? അങ്ങിനെ ഭീകരർക്കെതിരായ യുദ്ധം "ഓപ്പറേഷൻ സിന്ദൂർ" ഇന്ത്യയെ സംബന്ധിച്ചിടത്തോളം അനിവാര്യമായി.

സമീപ കാലത്ത് നമ്മൾ രണ്ടു യുദ്ധങ്ങൾ കണ്ടിട്ടുണ്ട്. ഉക്രെയിനിന് എതിരെ റഷ്യയുടെ യുദ്ധം. പിന്നെ ഹമാസിന് എതിരെ ഗാസയിൽ നടക്കുന്ന ഇസ്രായേലിന്റെ യുദ്ധം. രണ്ടു യുദ്ധങ്ങളിലും ഉക്രൈയിനിന്റെതായാലും പാലസ്റ്റീൻകാരുടെതായാലും ഉണ്ടായ ജീവഹാനിയ്ക്കും സ്വത്ത് നഷ്ടത്തിനും കയ്യും കണക്കുമില്ല. എതിർഭാഗത്തും കാര്യമായ കഷ്ട നഷ്ടങ്ങൾ ഉണ്ടായി.

എന്നാൽ മെയ് ആറാം തിയ്യതി രാത്രി, ഏഴാം തിയ്യതി അതിരാവിലെ ഇന്ത്യ പാക്കിസ്ഥാനിലും അവർ കയ്യടക്കി വെച്ചിരിക്കുന്ന കാശ്മീരിലും കയറി ഒൻപത് ഭീകര താവളങ്ങൾ തകർത്തത് വളരെ കൃത്യതയോടെ ആയിരുന്നു. സാധാരണ ജനങ്ങളുടെ ജീവനോ സ്വത്തിനോ നാശ നഷ്ടങ്ങൾ ഉണ്ടാക്കാതെ. താവളങ്ങൾ ലോകത്തെ ആശ്ചര്യപ്പെടുത്തുന്ന കൃത്യതയോടെ കണ്ടെത്തി തിരിച്ചറിഞ്ഞ ഉപഗ്രഹ സംവിധാനങ്ങൾക്കും ശാസ്ത്രജ്ഞന്മാർക്കും അവ കൃത്യതയോടെ അടിച്ചു തകർത്ത സൈനിക ഉദ്യോഗസ്ഥർക്കും എത്ര പ്രശംസയും നന്ദിയും അറിയിച്ചാലാണ് മതിയാവുക! ഇതൊരു യുദ്ധമല്ല; പാക്കിസ്ഥാന്റെ ശരീരത്തെ ബാധിച്ച കാൻസറിനെ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തതാണ്.

എന്നാൽ മെയ് എട്ടാം തീയ്യതി സന്ധ്യ മയങ്ങിയതോടെ കാശ്മീരിലെയും രാജസ്ഥാനിലേയും പഞ്ചാബിലേയും ഇരുണ്ട ആകാശത്ത് നൂറുകണക്കിന് ഡ്രോണുകളും മിസൈലുകളും അലയലയായി പറന്നെത്തി. അത് പ്രതീക്ഷിച്ചിരുന്ന നമ്മുടെ സേനയും പ്രതിരോധ സംവിധാനങ്ങളും അവയെ നിലം തൊടീക്കാതെ തകർത്തുകൊണ്ടിരുന്നു. ഏതാനും വിരലിലെണ്ണാവുന്നതൊഴികെ. രാത്രി ദീപാവലി രാവായി മാറി അതിർത്തിയിൽ. ഇത് പ്രതീക്ഷിച്ചതായിരുന്നു. കാരണം പാക്കിസ്ഥാന്ന് അവരുടെ ജനതയുടെ മുന്നിൽ മുഖം രക്ഷിക്കുവാനായി എന്തെങ്കിലും ചെയ്യണമായിരുന്നു. കൃത്യതയോടെ ഒരാക്രമണം നടത്തുവാൻ അവർക്കറിയുമോ എന്ന് നമുക്കറിയില്ല. അറിഞ്ഞാലും എന്തിനു നേരെ? അവരുടെ രാജ്യത്ത് ഭീകര പ്രവർത്തനം നടത്തുന്നവരുടെ ക്യാമ്പുകളോ സംവിധാനങ്ങളോ ഇവിടെയില്ല. അപ്പോൾ ചെയ്യാവുന്നത് കണ്ണും മൂടി സാധാരണക്കാരുടെ വീടിനും കടകൾക്കും നേരെ, സ്കൂളുകൾക്കും ആരാധനാലയങ്ങൾക്കും നേരെ, ആക്രമണം അഴിച്ചു വിടുകയാണ്. അത് തടയുവാനായി വീണ്ടും ഇന്ത്യയ്ക്ക് പാക്കിസ്ഥാന്റെ വ്യോമ സംവിധാനങ്ങളെ തകർക്കേണ്ടിവന്നു. അതി സാഹസത്തിന് കൊടുക്കേണ്ടി വന്ന വില; അത് പാകിസ്ഥാൻ പ്രതീക്ഷിച്ചതിലധികമായിരുന്നു. നാടൻ ഭാഷയിൽ പറഞ്ഞാൽ കോണകം കൊടുത്ത് പുതപ്പ് വാങ്ങുന്ന സ്ഥിതി.

പാകിസ്ഥാന്റെ പ്രശ്നങ്ങൾ ഇത് മാത്രമായിരുന്നില്ല. അവരുടെ ഏതാണ്ട് പകുതിയോളം വരുന്ന ഭൂവിഭാഗമാണ് ബലൂചിസ്ഥാൻ. അവർക്ക് പ്രത്യേക രാജ്യം വേണമെന്ന് മുറവിളികൂട്ടി അവിടെ ഒരു യുദ്ധം നടക്കുന്നു. പ്രതിപക്ഷ പാർട്ടികൾ നടത്തുന്ന പ്രക്ഷോഭങ്ങൾ വേറെ. ന്യൂക്ലിയർ ആക്രമണ കഴിവുള്ള രാഷ്ട്രങ്ങളായതിനാൽ പരിഭ്രാന്തരായ മറ്റുരാജ്യങ്ങളുടെ സമ്മർദ്ദവുമുണ്ട്. എല്ലാം കൂടി ചേർന്നപ്പോൾ പാക്കിസ്ഥാൻ വെടി നിറുത്തൽ അഭ്യർത്ഥനയുമായി ഇന്ത്യയ്ക്ക് മുന്നിലെത്തി. വേണ്ട കാര്യങ്ങളെല്ലാം ചെയ്തു കഴിഞ്ഞതിനാൽ ഇന്ത്യയ്ക്കത് സ്വീകാര്യമായിരുന്നു. എന്തായാലും ഇന്നലെ രാത്രി പ്രധാനമന്ത്രി നടത്തിയ രാഷ്ട്രത്തോടുള്ള സംബോധനയോടുകൂടി എപ്പിസോഡ് കഴിഞ്ഞെന്നു പ്രതീക്ഷിക്കാം. തുടർ എപ്പിസോഡുകൾ വേണമോയെന്ന്പാക്കിസ്ഥാന്ന് തീരുമാനിക്കാം.

ആയുധമെടുക്കാതെ ആയുധധാരികളായ ബ്രിട്ടീഷുകാരെ തുരത്തി, സ്വാതന്ത്ര്യം നേടി ലോകത്തിനു മാതൃകയായതാണ് ഭാരതം. ഇപ്പോഴിതാ അത്യാവശ്യത്തിനു മാത്രം ആയുധമെടുത്ത്, ആധുനിക സാങ്കേതിക വിജ്ഞാനം പരമാവധി പ്രയോജനപ്പെടുത്തി, ലോകത്തു നടക്കുന്ന മറ്റു യുദ്ധങ്ങളിൽ നിന്നും വ്യത്യസ്തമായി, സാധാരണക്കാരുടെ ജീവനും സ്വത്തിനും നഷ്ടം വരുത്താതെ, ലോക സമാധാനത്തിനു ഭംഗം വരുത്തുന്നവരെ ഒതുക്കി ഭാരതം വീണ്ടും മാതൃകയാവുന്നു. അത് സാധിച്ചെടുത്ത വൈജ്ഞാനികർക്കും, സേനയ്ക്കും ഭരണകർത്താക്കൾക്കും നമസ്കാരം.

ജയ് ഹിന്ദ്!  

No comments:

Post a Comment