Friday, May 30, 2025

 

നായ്ക്കടി



 

ഏകദേശം നാൽപ്പത് വർഷങ്ങൾക്ക് മുൻപ് വീട്ടിൽ ഒരു നായക്കുട്ടി ഉണ്ടായിരുന്നു. ജനിതക വശാൽ തനി നാടനാണെങ്കിലും പേര് വിദേശി; ടോമി. ഭക്ഷണം കൊടുക്കൽ അമ്മയും മറ്റും ചെയ്തിരുന്നെങ്കിലും അവന്റെ ഓണർഷിപ്പും പൊതുവായുള്ള നടത്തിപ്പും എന്റെ ചുമതലയായിരുന്നു. പകൽ സമയം അവൻ വീടിനടുത്ത ഷെഡ്‌ഡിൽ ബന്ധനസ്ഥനായിരിക്കും. വൈകുന്നേരം അവനെ സ്വതന്ത്രനാക്കുന്നത് ഞാനാണ്. ഷെഡ്ഡിലേക്ക് ഞാൻ കയറുന്നത് കണ്ടാൽ തന്നെ അവൻ വാലാട്ടുവാനും അക്ഷമയോടെ വട്ടംചുറ്റുവാനും തുടങ്ങും. അവന്റെ ഇടുപ്പ് ഉളുക്കുന്ന തരത്തിലായിരിക്കും ആ അതിവേഗ വാലാട്ടൽ. ബെൽറ്റിലെ ചങ്ങലക്കൊക്കി അഴിക്കാൻ സമ്മതിക്കാതെ എന്റെ മേലേക്ക് ചാടി കയറി പരാക്രമം കാണിക്കും. ഒടുവിൽ സ്വതന്ത്രനായാൽ വീടിനു ചുറ്റും ഒന്ന് രണ്ടു വട്ടം കുതിച്ചോടും. സ്വാതന്ത്ര്യ ആഘോഷം ഒന്ന് തണുത്താൽ വീടിന്റെ തുറന്ന കോലായിലേക്കു കയറും.

അങ്ങിനെയിരിക്കെ ഒരു ദിവസം രാവിലെ മുതൽ അവന്റെ പെരുമാറ്റത്തിൽ ചില പിശകുകൾ കണ്ടു തുടങ്ങി. വെറുതെ മുകളിലേക്ക് നോക്കി ഈച്ചയെ പിടിക്കുന്നത് പോലെ വായ്കൊണ്ട് ഗോഷ്ടി കാണിക്കും. ചങ്ങലയിട്ട ശേഷവും അസ്വസ്ഥനായി വട്ടം കറങ്ങും. ആകെക്കൂടി ഒരു പന്തികേട്. ഞാൻ ആകെ പരിഭ്രമത്തിലായി. ഇനി ഇവന്ന് റാബിസോ മറ്റോ ആയോ? മുൻപൊരിക്കൽ ആന്റി റാബീസ് ഇൻജെക്ഷൻ എടുത്തിട്ടുണ്ട് എന്നാണ് ഓർമ്മ. പാലക്കാട് നിന്നും മരുന്ന് വാങ്ങി വന്ന് ഒന്നോ രണ്ടോ ദിവസത്തിന് ശേഷമാണ് കൊടുത്തതെന്ന് തോന്നുന്നു. അതുകൊണ്ടു തന്നെ അതിന്റെ ഗുണത്തെപ്പറ്റി ഉറപ്പില്ല. 

പരിചയമുള്ള ഒരു മൃഗഡോക്ടറോട് ഞാൻ ഇതേപ്പറ്റി ചോദിച്ചു. ചിലപ്പോൾ വിരശല്യം കൊണ്ടും ഇങ്ങിനെ ഉണ്ടാവാം. എങ്കിലും സൂക്ഷിക്കണം. അദ്ദേഹം പറഞ്ഞു. അടുത്ത് ഇടപഴകിയിട്ടുണ്ട് എന്നതൊഴിച്ചാൽ അവൻ ആരെയും കടിക്കുകയോ മാന്തുകയോ ചെയ്തിട്ടില്ല. എന്നെയും. എങ്കിലും... ചികിത്സയില്ലാത്ത മാരക രോഗമായതിനാൽ ഞാൻ പരിഭ്രമത്തിലായി.

അക്കാലത്ത് നായ കടിച്ചാൽ ചില നാടൻ മരുന്ന് ചികിത്സ ചെയ്യുന്നത് കണ്ടിട്ടുണ്ട്. അത് എത്രത്തോളം ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടിട്ടില്ല. ഗവേഷണങ്ങളും നടന്നിട്ടില്ല. റിസ്ക് എടുത്തുകൂടാ. എന്തായാലും വാക്സിനേഷൻ എടുക്കുക തന്നെ എന്ന് തീരുമാനിച്ചു. പക്ഷെ അക്കാലങ്ങളിൽ വാക്സിൻ കിട്ടണമെങ്കിൽ കൂനൂർ പാസ്ചർ ഇൻസ്റ്റിട്യൂട്ടിൽ പോയി വാങ്ങി വരികതന്നെ വേണം.

പിറ്റേ ദിവസം തന്നെ ഞാൻ രാവിലെ അഞ്ചരയ്ക്കുള്ള ബസ്സിൽ പാലക്കാട്ടേക്ക് പുറപ്പെട്ടു. പിന്നെ കോയമ്പത്തുരിലെത്തണം. അവിടുന്ന് ഊട്ടി പോകുന്ന ബസ്സിൽ കയറി കൂനൂരിലേക്ക്. സ്ഥലങ്ങൾ മുന്പരിചയമൊന്നുമില്ല. ഇൻസ്റ്റിറ്റ്യൂട്ട് കൂനൂരിലാണെന്ന് കേട്ടിട്ടുണ്ട്. വാക്സിൻ വേണമെങ്കിൽ അവിടെ പോകണം എന്നും പറഞ്ഞു കേട്ടു. അത്ര തന്നെ. എല്ലായിടത്തും കാത്തിരുന്നും ആശങ്കപ്പെട്ടും ഒടുവിൽ കോയമ്പത്തൂരിൽ നിന്നും ഊട്ടി ബസ്സിൽ കയറി. മേട്ടുപ്പാളയം കഴിഞ്ഞ് കയറ്റം തുടങ്ങിയപ്പോൾ കണ്ടക്ടറോട് അറിയാവുന്ന തമിഴിൽ ചോദിച്ചു:

പാസ്ചർ ഇൻസ്റ്റിട്യൂട്ടിലേക്ക് എങ്കെ ഇറങ്ങണം?

അദ്ദേഹം ചോദ്യം മനസ്സിലാവാതെ അന്തം വിട്ടു. ഞാൻ ചോദ്യം ആവർത്തിച്ചു. ഞങ്ങളുടെ വിഷമം കണ്ട് അടുത്തിരുന്ന വിദ്യാസമ്പന്നനെന്നു തോന്നിച്ച ഒരു മാന്യൻ തമിഴിൽ അയാളോട് കാര്യം വ്യക്തമാക്കി. കണ്ടക്ടർ എന്നെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു:

...നായ്ക്കടി ആസ്പത്രിയാ... സിംസ് പാർക്കിലെ ഇറങ്ങിടുങ്കോ... പക്കം താൻ.

അങ്ങിനെ ഞാൻ സിംസ് പാർക്കിൽ ഇറങ്ങി. അടുത്ത് കണ്ട ഒരാളോട് ഇൻസ്റ്റിട്യൂട്ടിനെ പറ്റി ചോദിച്ചു. ഇപ്രാവശ്യം ചോദ്യം ചെയ്യുവാൻ പാസ്ചറെ കയ്യൊഴിഞ്ഞു നായയെ തന്നെ കൂട്ട് പിടിച്ചു:

എന്നാങ്കെ... ഇന്ത നായ്ക്കടി ആസ്പത്രി എങ്കെ ഇരുക്ക്.....?

അയാൾ എന്നെ ഒരു നിമിഷം നോക്കി ചോദിച്ചു: പാസ്ചർ ഇൻസ്റ്റിറ്റ്യൂട്ട് താനേ...?

ഞാൻ തലകുലുക്കി. കഷ്ട്ടം! നാണക്കേട്.

അയാൾ റോഡിന്റെ എതിർ വശത്തേക്ക് കൈ ചൂണ്ടി. അല്പം ദൂരെ ഇൻസ്റ്റിട്യൂട്ടിന്റെ ബോർഡുണ്ടായിരുന്നു. സമാധാനമായി. പോകാൻ തുടങ്ങിയപ്പോൾ അയാൾ പറഞ്ഞു:

ഇന്ത നേരത്തിലേ യാരും ഇരിക്കാത്. മൂന്നു മണിക്ക് താൻ വര്വോം....

പോരേ മാരണം! സമയം ഉച്ച കഴിഞ്ഞിരുന്നു. തുറക്കാൻ ഏറെ സമയം കഴിയണം. മരുന്നും വാങ്ങി മൂന്നോ അതിലേറെയോ ബസ്സുകളും കയറി, ഇന്നു തന്നെ വീടെത്താൻ പറ്റുമോ? ഏതായാലും ഭക്ഷണം ചെറുതായി കഴിച്ചെന്നു വരുത്തി മൂന്നു മണി വരെ സിംസ് പാർക്കിൽ കേറി ചുറ്റിക്കറങ്ങി. നല്ല ഗാർഡൻ. കാലാവസ്ഥയും കൊള്ളാം. പിന്നെ ആസ്പത്രിയിലേക്ക് തിരിച്ചു.

മൂന്നു മണിക്ക് തന്നെ ഡോക്ടർ വന്നെത്തി. തമിൾ യുവതി. വിവരങ്ങൾ അവരെ ഇംഗ്ളീഷിൽ ധരിപ്പിച്ചു. അവർ പറഞ്ഞു. നായയെ പത്തു ദിവസം കെട്ടിയിടണം. അതിനു ശേഷം അവൻ ജീവിച്ചിരിപ്പുണ്ടെങ്കിൽ ഇൻജെക്ഷൻ എടുക്കേണ്ട. അവൻ പരലോകം പൂകിയാൽ മാത്രമേ എടുക്കാവൂ. ഏതായാലും മരുന്ന് കൊണ്ടുപോകാം. അവർ പായ്ക്ക് ചെയ്തുതന്ന മരുന്നും വാങ്ങി ഞാൻ മലയിറങ്ങി. ഒരുവിധത്തിൽ പാലക്കാട്ടു നിന്നും ഉള്ള ഒടുവിലത്തെ ബസ് പിടിച്ച് വീടെത്തി. പത്തു ദിവസത്തിന് ശേഷവും ടോമി ദീർഘായുഷ്മാനായി വിരാജിച്ചു. രണ്ടു മൂന്നു ദിവസം കഴിഞ്ഞപ്പോൾ സങ്കൽപ്പത്തിലെ ഈച്ച പിടുത്തവും അവസാനിപ്പിച്ചു. അതിനാൽ മരുന്ന് വേണ്ടിവന്നില്ല. സന്തോഷം.

സംഭവത്തിന് ശേഷം ഖേദത്തോടെയാണെങ്കിലും ഞാൻ ശുനക സംസർഗ്ഗം അല്പം പിറകോട്ടാക്കി. പ്രിയപ്പെട്ട മൃഗമേ... നിഷ്കളങ്കരായ നിങ്ങൾക്ക് ദൈവം എന്തിനിങ്ങനെ ഒരു മാരക രോഗം വരുത്തുന്നു! എങ്കിലും കഷ്ടകാലത്തിന് എവിടുന്നെങ്കിലും കടിയേറ്റാലും ജീവൻ രക്ഷിക്കാൻ വാക്സിനുണ്ടല്ലോ, അതും പരിഷ്കരിച്ച ആധുനിക വാക്സിനുകൾ, എന്ന സമാധാനമായിരുന്നു. ലൂയി പാസ്ചർക്ക്നന്ദി. കോടി പ്രണാമം.

എന്നാൽ അടുത്ത കാലത്തായി വാക്സിനേഷൻ എടുത്ത ശേഷവും ചെറിയ കുട്ടികൾ മരണപ്പെട്ടതായി തുടരെത്തുടരെ വാർത്തകൾ വരുന്നത് ആശങ്കാ ജനകമാണ്. ഇതിനുള്ള കാരണങ്ങൾ അടിയന്തിരമായി ആരോഗ്യവകുപ്പ് അന്വേഷണം നടത്തി കണ്ടെത്തി പരിഹാരം കണ്ടേ പറ്റൂ. പുതിയ തരം വാക്സിനുകളുടെ അപര്യാപ്തതയാണോ, നിർമ്മാണത്തിലെ ഗുണമേന്മയില്ലായ്മയാണോ, ട്രാൻസ്പോർട്ടെഷൻ, സ്റ്റോറേജ് തുടങ്ങിയവയിലെ കുഴപ്പമാണോ എന്നിവയെല്ലാം പരിശോധനയ്ക്കും പഠനത്തിനും വിധേയമാകേണ്ടിയിരിക്കുന്നു. അതോ വൈറസ്സുകൾക്ക് മാറ്റം സംഭവിക്കുന്നുണ്ടോ? ഒരു സാധാരണക്കാരന്റെ ആശങ്കകളാണേ!

വിപുലമായ ബോധവൽക്കരണവും ആവശ്യമാണ്. കടിയേറ്റാൽ മുറിവ് സോപ്പും വെള്ളവും (running water) ഉപയോഗിച്ച് ഉടൻ തന്നെ നല്ലപോലെ കഴുകിയാൽ തന്നെ വിഷ ബാധയേൽക്കാനുള്ള സാദ്ധ്യത വളരെ കുറയുമെന്ന് മനസ്സിലാക്കുന്നു. പിന്നീട് എത്രയും വേഗം വിദഗ്ദ്ധ ചികിത്സ കൊടുക്കുകയും വേണം.

തെരുവു നായ ശല്യമാണ് ഇതോടൊപ്പം എടുത്തു പറയേണ്ട ഒരു സംഗതി. നായ്ക്കൾ പൊതു സ്ഥലങ്ങളിൽ വെച്ചും വീട്ടിൽ കയറിയും കുട്ടികളെയും വലിയവരെയും ആക്രമിക്കുന്ന സംഭവങ്ങൾ സർവ്വസാധാരണമായിട്ടും അധികൃതർ നിഷ്ക്രിയരായി മൗനം പാലിക്കുകയാണ്. പൊതു ജനങ്ങൾക്കും ഇതിൽ ഉത്തരവാദിത്വമുണ്ട്. ഭക്ഷണ സാധനങ്ങളും ഇറച്ചി മാലിന്യങ്ങളും അലക്ഷ്യമായി റോഡരികിലും കവലകളിലും വലിച്ചെറിയുന്നത് നായ്ക്കൾ ഇവിടം താവളമാക്കാൻ സഹായിക്കുന്നുണ്ട്. സ്കൂൾ തുറക്കുകയാണ്. കുട്ടികൾക്കും മറ്റെല്ലാവർക്കും സുരക്ഷിതമായി റോഡിലൂടെ നടക്കേണ്ടതുണ്ട്. അത് ഉറപ്പു വരുത്തേണ്ടത് ഭരിക്കുന്നവരുടെ ഉത്തരവാദിത്വമാണ്. കുട്ടികളുടെ ജീവനാണ് അധികൃതരേ.... ഗൗരവമായെടുക്കൂ...

No comments:

Post a Comment