Wednesday, June 4, 2025

 

മായുന്ന സ്വപ്ന കൊട്ടകകൾ



(Photo Courtesy)

 

ഒറ്റപ്പാലം ലക്ഷ്മി തീയേറ്റർ അടച്ചു പൂട്ടി എന്ന പത്ര വാർത്ത കണ്ടു.  എന്റെ കൗമാര സ്മൃതികളിലെ അവിഭാജ്യ ഘടകങ്ങളാണ് ഒറ്റപ്പാലത്തെ സിനിമാ തിയേറ്ററുകൾ. കൗമാര സ്വപ്നങ്ങൾക്ക് നിറം നൽകിയ കൊട്ടകകൾ! പത്ര വാർത്ത കണ്ട് വിഷമത്തിലായ എനിക്ക് മുന്നിലേക്ക് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ വിഡിയോ വാർത്തയും എത്തി. മുന്നിൽ മഹാലക്ഷ്മിയുടെ മനോഹര ശില്പമുള്ള ലക്ഷ്മി തീയേറ്ററിന്റെ വിഡിയോ ദൃശ്യങ്ങൾ എന്നെ പെട്ടെന്ന് തന്നെ കൗമാരത്തിലേക്ക് ആനയിച്ചു.

അക്കാലത്ത് ഒറ്റപ്പാലത്ത് രണ്ടു തീയേറ്ററുകളായിരുന്നു ഉണ്ടായിരുന്നത്. ലക്ഷ്മി പിക്ച്ചർ പാലസും ഇംപീരിയൽ തീയേറ്ററും. പേരിനെ അന്വർത്ഥമാക്കുന്ന തരത്തിൽ ലക്ഷ്മി തീയേറ്റർ ബാൽക്കണിയോടുകൂടി കൊട്ടാര സദൃശമായിരുന്നു. മുന്നിൽ കയ്യിൽ താമരപ്പൂവുമായി നിൽക്കുന്ന മഹാലക്ഷ്മിയുടെ മനോഹര ശിൽപം. പുതിയ കാലത്തിന് അപര്യാപ്തമെങ്കിലും പഴയകാലത്ത് പര്യാപ്തമായ കാർ പാർക്കിങ് സൗകര്യം. വൃത്തിയായ പരിസരം. അക്കാലത്തു തന്നെ പുതിയ ഒരു മാനേജ്മന്റ് വരികയും ഉള്ളിൽ പല പരിഷ്കാരങ്ങളും കൊണ്ടുവരികയും ചെയ്തു. കർട്ടൻ ഉയരുമ്പോൾ ഉള്ള വർണ്ണ വെളിച്ചങ്ങളുടെ മനോഹാരിതയും അകമ്പടി സംഗീതവും ആയിരുന്നു അവയിൽ ഏറെ ആകർഷകം.

ഒറ്റപ്പാലം റെയിൽവെ സ്റ്റേഷന്ന് തൊട്ടടുത്തുള്ള ഇംപീരിയൽ തീയേറ്ററിന്ന് എന്നാൽ അത്ര മോടിയൊന്നും അവകാശപ്പെടുവാൻ ഇല്ലായിരുന്നു. ആസ്ബസ്റ്റോസ് ഷീറ്റു മേഞ്ഞ മേൽക്കൂര. മഴക്കാലത്ത് ചാറ്റൽ അനുഭവപ്പെട്ടാലുമായി. മര ഇരിപ്പിടങ്ങൾ. സ്റ്റേഷനിൽ ട്രെയിനുകൾ വന്നെത്തുമ്പോൾ റിക്ടർ സ്കെയിലിൽ രണ്ടോളം വരുന്ന ഭൂമി കുലുക്കവും അനുഭവപ്പെട്ടേക്കാം. ഇടക്കാലത്ത് ഇരിപ്പിടങ്ങൾ അല്പം പരിഷ്കരിക്കുകയും ചുമരുകളിൽ സ്പീക്കറുകൾ ഘടിപ്പിച്ച് സിനിമയ്ക്ക് മുൻപും ഇടവേളയ്ക്കും ഉള്ള ശബ്ദ സംവിധാനം മെച്ചപ്പെടുത്തുകയും ചെയ്തുപൊതുവെ അവർ യുവാക്കളെ കൂടുതൽ ലക്ഷ്യമിട്ടെന്നു തോന്നുന്നു.

പൊതുവെ രണ്ടു തീയേറ്ററുകളിലും ആഴ്ചയിൽ രണ്ടു സിനിമ വീതം ഉണ്ടാവും. വെള്ളി മുതൽ ചൊവ്വ വരെ ഒരു സിനിമ. ബുധനും വ്യാഴവും മറ്റൊന്ന്. 'ഗ്യാപ്പ് പടം' എന്നാണ് അത് അറിയപ്പെട്ടത്. മിക്കവാറും ലക്ഷ്മി തീയേറ്ററിൽ അത് തമിഴ് ആയിരിക്കും. തെന്നിന്ത്യൻ ജെയിംസ് ബോണ്ട് എന്ന പേരിൽ അറിയപ്പെട്ട ജയശങ്കറിന്റെ സിനിമകളായിരിക്കും അധികവും. തെലുങ്കിൽ നിന്നും തമിഴിലേക്ക് മൊഴിമാറ്റം ചെയ്ത കൃഷ്ണ എന്ന നടന്റെ വെസ്റ്റേൺ കൗബോയ് ഇനത്തിൽ പെട്ടവയായിരിക്കും മറ്റുചിലത്. കുതിരകളുടെയും തോക്കുകളുടെയും സജീവ സാന്നിദ്ധ്യമുള്ളവ. അപൂർവമായി എം ജി ആർ, ശിവാജി ഗണേശൻ എന്നിവരുടെ പഴയ ചിത്രങ്ങളും വരാം. വെള്ളിയാഴ്ചയ്ക്കു തന്നെ യോഗ്യത തെളിയിച്ചവയായിരുന്നു അവരുടെ പുതിയ ചിത്രങ്ങൾ.

ഇംപീരിയലിലാവട്ടെ ഹിന്ദി സിനിമ കൊണ്ടായിരുന്നു ഗ്യാപ് അടച്ചത്. അങ്ങിനെയായിരുന്നു രാജേഷ് ഖന്ന, ധർമേന്ദ്ര, ജിതേന്ദ്ര തുടങ്ങിയവരുടെ സിനിമകൾ കണ്ട് വള്ളുവനാട്ടുകാർ ബോളിവുഡ്ഡ് രുചി അറിഞ്ഞത്. അന്ദാസ്, ഹരേ രാമ ഹരേ കൃഷ്ണ, യാദോം കി ബാരാത്, ഹം കിസീ സെ കം നഹി തുടങ്ങിയ ചില ബ്ലോക്ക് ബസ്റ്ററുകൾ ഇംപീരിയൽ തിയേറ്ററിന്റെ 'വെട്ടിത്തിളങ്ങുന്ന വെള്ളിത്തിരയിൽ' വെള്ളിയാഴ്ചതന്നെ വന്നെത്തി. രാജ രാജ ചോഴൻ പോലെയുള്ള ആദ്യകാല സിനിമാസ്കോപ്പ് ചിത്രങ്ങളും 3 D ചിത്രമായ മൈ ഡിയർ കുട്ടിച്ചാത്തനുമെല്ലാം ഇംപീരിയൽ തീയേറ്ററിലായിരുന്നു വന്നത്.

മാറ്റിനി മിക്കവാറും വെള്ളി ശനി ഞായർ ദിവസങ്ങളിൽ മാത്രമായിരുന്നു. പക്ഷെ ഉദയായുടെ 'വടക്കൻ പാട്ടിലെ വീര കഥകളും' നീലായുടെ 'പുണ്യ പുരാണ കളർ ചിത്രങ്ങളും' വരുമ്പോൾ മാത്രം "ആദ്യത്തെ പത്തു ദിവസം മാറ്റിനി" എന്നും "ആദ്യത്തെ പത്തു ദിവസം ഫ്രീ പാസുകൾ അനുവദിക്കുന്നതല്ല" എന്നും മഷികൊണ്ടെഴുതിയ വെള്ളക്കടലാസ് പോസ്റ്ററിൽ പ്രത്യകം ഒട്ടിച്ചിരിക്കും. പോസ്റ്റർ പ്രദർശിപ്പിക്കുന്ന ഉണ്ണിയേട്ടൻ, വിജയൻ തുടങ്ങിയ ചായക്കടക്കാർക്കുള്ളതാണ് ഫ്രീ പാസ്സ്. പ്രത്യേക അറിയിപ്പ് എനിക്ക് ഒരു പ്രത്യേക ഹരം തരുമായിരുന്നു.

ഇതാ ഒരു സിനിമ നമ്മുടെ നാട്ടിൽ രണ്ടാം വാരം ഓടാൻ പോകുന്നു!

ഇംപീരിയലിൽ ചില കാലങ്ങളിൽ ഇംഗ്ളീഷ് ചിത്രങ്ങളും ഉണ്ടാവും. ശനി ഞായർ മോർണിംഗ് ഷോ മാത്രം. 'ബെൻഹർ' എന്ന ക്ലാസ്സിക് സിനിമ അങ്ങിനെയായിരുന്നു ഞാൻ കണ്ടത്. എന്നാൽ ചിലപ്പോഴെല്ലാം 'പടം' എന്നു പറയുന്നതിലും ഭേദം 'പൊടി' എന്നു പറയുന്നതായിരിക്കും. അത്രയും പൊട്ടി പൊളിഞ്ഞു ചിതൽ അരിച്ചതു പോലെയായിരിക്കും പ്രിന്റ്. പലപ്പോഴും ഒന്നൊന്നര മണിക്കൂറിനു ശേഷം പൊടുന്നനെ "The End" എന്നെഴുതി കാണിച്ച് ദുരിതക്കാഴ്ചയ്ക്ക് അവസാനമാകും. കഥയറിയാതെ ആട്ടം കാണുന്ന, ആദ്യം മുതൽ അവസാനം വരെ നീല "ബിറ്റ്" ഉണ്ടാവുമോയെന്ന പ്രതീക്ഷയിൽ ഇരിക്കുന്ന, ഞങ്ങൾക്ക് അതൊരു പ്രശ്നമായിരുന്നില്ല. ബിറ്റ് ഇല്ലാത്തതിൽ കടുത്ത നിരാശ ഉണ്ടെങ്കിലും.

കാലം മാറി. വിനോദങ്ങളും അവയുടെ രീതികളും മാറി. അത്യാവശ്യം വേണ്ട സൗകര്യങ്ങൾ മാറി. അങ്ങനെ മാറാൻ പറ്റാത്തവയ്ക്ക് രംഗമൊഴിയേണ്ടി വരുന്നു. ഇംപീരിയൽ തീയേറ്റർ നേരത്തെ തന്നെ രംഗമൊഴിഞ്ഞു. ഇപ്പോഴിതാ ലക്ഷ്മിയും. രണ്ട് റോഡുകൾക്കിടയിൽ കുടുങ്ങി കിടക്കുന്ന ലക്ഷ്മി തീയേറ്ററിന്ന് പുതിയ സൗകര്യങ്ങൾ ഒരുക്കാൻ വിഷമമാണ്. അതായിരിക്കാം ഒറ്റപ്പാലം നിവാസികളുടെ മനസ്സിൽ മധുര സ്മരണ അവശേഷിപ്പിച്ച് രംഗമൊഴിയുവാൻ അവർ നിശ്ചയിച്ചത്.

 

No comments:

Post a Comment