Saturday, February 14, 2026

 

ഇത്തിരി നേരം

(Spoiler Alert: Contains part of the film story)


(Poster courtesy: Wikipedia)



നവംബറിൽ തീയേറ്ററിൽ റിലീസ് ആയ "ഇത്തിരി നേരം" എന്ന സിനിമ ഇപ്പോഴാണ് ഓടിടി യിൽ കാണുവാൻ സാധിച്ചത്. ആമസോൺ പ്രൈമിൽ. നല്ലൊരു ചെറുകഥ വായിച്ചതുപോലെ ആസ്വദിക്കാവുന്ന ഒതുക്കമുള്ള സിനിമ. വലിയ സംഭവങ്ങളോ ട്വിസ്റ്റുകളോ ഒന്നും ഇല്ലാതെ ഏതാനും കഥാപാത്രങ്ങൾ മാത്രമുള്ള ലളിതമായ പ്രണയ കഥ. അതാണ് വിശാഖ് ശക്തി എഴുതി പ്രശാന്ത് വിജയ് സംവിധാനം ചെയ്ത "ഇത്തിരി നേരം". 

"ഇത്തിരി നേരം" എന്ന പേരിൽ ചാനൽ ഇന്റർവ്യൂ നടത്തുന്ന അനീഷ് സഹപ്രവർത്തകരായ രാജേട്ടന്നും ചഞ്ചലിന്നും ഒരു തണ്ണിപ്പാർട്ടി നടത്താൻ ഒരുങ്ങുന്നു. തന്റെ കുട്ടിയുടെ മാമോദീസ ചടങ്ങിന്റെ തലേ ദിവസമാണ് അതിന് അവസരം ഒത്തു വന്നത്. അങ്ങനെ അനീഷ് ജോലികഴിഞ്ഞ് വീട്ടിൽ വന്നു ഫ്രഷ് ആയി ഹോട്ടലിൽ കാത്തിരിക്കുന്ന സുഹൃത്തുക്കളുടെ അടുത്തേക്ക് പോകുമ്പോഴാണ് വർഷങ്ങൾക്ക് മുൻപ് പ്രണയത്തിലായിരുന്ന, പിന്നീട് പിണങ്ങിപ്പിരിഞ്ഞ, കോളേജ് മേറ്റ് അഞ്ജനയുടെ ഫോൺകാൾ വരുന്നത്. അവൾ എന്തോ ആവശ്യത്തിനായി നഗരത്തിൽ എത്തിയിട്ടുണ്ട്. പിറ്റേ ദിവസം തിരിച്ചു പോകും. തമ്മിൽ ഒന്ന് കാണാൻ പറ്റിയാൽ നന്നായി. ഏഴെട്ടു വർഷമായി തമ്മിൽ കണ്ടിട്ട്. അനീഷിനും അവളെ കാണാൻ കൊതിയായി. സുഹൃത്തുക്കളോട് ഉടനെ എത്താമെന്ന് പറഞ്ഞ് അയാൾ അഞ്ജനയെ കാണുവാനെത്തി. അങ്ങനെ പഴയ സുഹൃത്തുക്കൾ പരിചയം പുതുക്കി നടക്കുന്നതിനിടയ്ക്ക് പെരുമഴയായി. അടുത്തുകണ്ട ബാറിലേക്ക് അവർ ഓടിക്കയറി. 

വർഷങ്ങൾ അവളിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്നത് അനീഷ് പതുക്കെ അറിയുകയായിരുന്നു. മദ്യവും പുകവലിയുമെല്ലാം അവൾക്ക് നിഷിദ്ധമല്ലാതായി. അവരുടെ സംഭാഷണങ്ങളിലൂടെ പഴയ പ്രണയവും അവർ അകന്നു നിന്ന കാലത്തെ അഞ്ജനയുടെ ദുരനുഭവങ്ങളും വിരഹവും അനീഷിന്റെ വിവാഹ ജീവിതവും എല്ലാം പതുക്കെ തെളിഞ്ഞു വരുന്നു. അപ്രതീക്ഷിതമായ കണ്ടുമുട്ടൽ പിറ്റേന്ന് രാവിലെ വരെ നീളുന്ന ചെറിയ ചെറിയ സംഭവങ്ങളിലേക്ക് അവരെ നയിക്കുന്നു. ആദ്യ പകുതിയിൽ അല്പം മെല്ലെപ്പോക്ക് അനുഭവപ്പെടുമെങ്കിലും നർമ്മവും ഉദ്വേഗവും പ്രണയവും വിരഹവും പശ്ചാത്താപവും എല്ലാം കൂടിച്ചേർന്ന സംഭവങ്ങൾ വളരെ ആസ്വാദ്യകരമാക്കിയിട്ടുണ്ട് തിരക്കഥാകൃത്തും സംവിധായകനും ചേർന്ന്. 

അഭിനേതാക്കൾ എല്ലാവരും താന്താങ്ങളുടെ റോളുകൾ ഭംഗിയാക്കി. അനീഷ് ആയി വന്ന റോഷൻ മാത്യു ഇതുവരെ അവതരിപ്പിച്ച പല റോളുകളിൽ നിന്നും വളരെയൊന്നും വ്യത്യസ്തമായില്ല. എങ്കിലും അഞ്ജന മദ്യപിച്ച് അബോധാവസ്ഥയിലായ ശേഷമുള്ള സീനുകളിൽ അനീഷിന്ന് അവളോടുള്ള തീവ്ര പ്രണയം പ്രേക്ഷക മനസ്സിലെത്തിക്കുന്നതിൽ തികച്ചും വിജയിച്ചു. സരിൻ ശിഹാബിന്റെ അഞ്ജനയും 'ആട്ട’ ത്തിലെ റോളിന്റെ തുടർച്ച തന്നെ. എടുത്തുപറയേണ്ടത് രാജൻ ചേട്ടനായി വന്ന നന്ദുവിന്റെ അഭിനയമാണ്. സംവിധായകനായ ജിയോ ബേബിയും ഉണ്ട് ഒരു ഓട്ടോക്കാരന്റെ വേഷത്തിൽ. 

രാകേഷ് ധരൻറെ ഛായാഗ്രഹണവും ബേസിൽ സി ജെ യുടെ സംഗീതവും ചിത്രത്തിന് മുതൽക്കൂട്ട് തന്നെ. സസ്പെൻസ് ത്രില്ലറുകളുടെ വേലിയേറ്റത്തിനിടയിൽ വലിയ താരസാന്നിദ്ധ്യം ഒന്നും ഇല്ലെങ്കിലും "ഇത്തിരി നേരം", "ഫെമിനിച്ചി ഫാത്തിമ" "അവിഹിതം" തുടങ്ങിയ സിനിമകൾ സിനിമ പ്രേമികൾക്ക് വലിയ ആശ്വാസമാണ്.

No comments:

Post a Comment